
ദില്ലി: ചന്ദ്രയാന്‍ മൂന്ന് ദൗത്യം വിജയകരമായതോടെ ഇന്ത്യയെ അഭിനന്ദനങ്ങളില്‍ പൊതിഞ്ഞു ആഗോള ബഹിരാകാശ ഏജന്‍സികള്‍. നാസ, യൂറോപ്യന്‍, യുകെ സ്‌പേസ് ഏജന്‍സികള്‍ അടക്കമുള്ളവരാണ് ഇന്ത്യയെ അഭിനന്ദിച്ചത്. റഷ്യ, അമേരിക്ക, യുഎഇ, സൗത്ത് ആഫ്രിക്ക, നേപ്പാള്‍, മാലി ദ്വീപ് അടക്കം നിരവധി രാജ്യങ്ങളും ചന്ദ്രയാന്‍ മൂന്നിന്റെ വിജയത്തില്‍ ഇന്ത്യയെ അഭിനന്ദനം അറിയിച്ചു. ചന്ദ്രനില്‍ വിജയകരമായി ഇറങ്ങിയതില്‍ ഇന്ത്യയിലെ സുഹൃത്തുക്കള്‍ക്ക് അഭിനന്ദനങ്ങളെന്നാണ് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം പറഞ്ഞത്. രാഷ്ട്രങ്ങള്‍ കെട്ടിപ്പടുക്കുന്നത് സ്ഥിരോത്സാഹത്തിലൂടെയാണ്, ഇന്ത്യ ചരിത്രം സൃഷ്ടിക്കുന്നത് തുടരുന്നെന്നും അദ്ദേഹം പറഞ്ഞു. ദൗത്യം വിജയകരമാക്കിയ ഐഎസ്ആര്‍ഒ സംഘത്തെ അഭിനന്ദിച്ച് പ്രസിഡന്റും രംഗത്തെത്തി. റോവറിനെ ചന്ദ്രോപരിതലത്തില്‍ വിന്യസിച്ചുവെന്ന് രാഷ്ട്രപതി അറിയിച്ചു.
ഇന്നോളം ഒരു രാജ്യത്തിന്റെ ചാന്ദ്ര ദൗത്യവും കടന്നുചെന്നിട്ടില്ലാത്ത ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിലാണ് ലോകത്തെ സാക്ഷിയാക്കി ചന്ദ്രയാന്‍ 3 സോഫ്റ്റ് ലാന്‍ഡിംഗ് വിജയകരമായി പൂര്‍ത്തിയാക്കിയത്. ഇന്നലെ വൈകിട്ട് 5.45ന് തുടങ്ങിയ സോഫ്റ്റ് ലാന്‍ഡിംഗ് പ്രക്രിയ 19 മിനുട്ടുകള്‍ കൊണ്ടാണ് പൂര്‍ത്തിയാക്കിയത്. ചന്ദ്രനില്‍ സോഫ്റ്റ്‌ലാന്‍ഡിങ്ങ് നടത്തുന്ന നാലാമത്തെ രാജ്യമെന്ന ഖ്യാതിയും ചരിത്രനേട്ടവുമാണ് ഇതോടെ ഇന്ത്യ സ്വന്തമാക്കിയത്. ചന്ദ്രന്റെ ദക്ഷിണധ്രുവത്തില്‍ മാന്‍സിനസ് സി, സിംപിലിയസ് എന്‍ ഗര്‍ത്തങ്ങളുടെ ഇടയിലാണ് ചന്ദ്രയാന്‍ മൂന്ന് ഇറങ്ങിയത്. നാല് കിലോമീറ്റര്‍ വീതിയും 2.4 കിലോമീറ്റര്‍ നീളവുമുള്ള പ്രദേശമാണ് ലാന്‍ഡിങ്ങിനായി തെരഞ്ഞെടുത്തിരുന്നത്. ചന്ദ്രയാന്‍ രണ്ട് ഓര്‍ബിറ്ററില്‍ നിന്നുള്ള ചിത്രങ്ങള്‍ വച്ചാണ് ചന്ദ്രയാന്‍ മൂന്നിന്റെ ലാന്‍ഡിങ്ങ് സ്ഥാനം തെരഞ്ഞെടുത്തത്.
ചന്ദ്രയാൻ 3: റോവർ ഇറങ്ങി, ഇന്ത്യയുടെ അശോകസ്തംഭ മുദ്ര ചന്ദ്രനിൽ പതിഞ്ഞു
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam