
ദില്ലി: വാണിജ്യ പാചകവാതക വിലവർധനവിൽ കേന്ദ്രസർക്കാരിനെ കടന്നാക്രമിച്ച് കോൺഗ്രസ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ 'വിലക്കയറ്റക്കാരൻ മോദി'യെന്ന് പരിഹസിച്ച കോൺഗ്രസ്, കേന്ദ്രസർക്കാർ തുടർച്ചയായി വാണിജ്യ സിലിണ്ടറിന് വില കൂട്ടി വ്യാപാരികളെ ബുദ്ധിമുട്ടിക്കുകയാണെന്നും കുറ്റപ്പെടുത്തി. എക്സിലെ ഔദ്യോഗിക അക്കൗണ്ടിലൂടെയാണ് കോൺഗ്രസിൻ്റെ വിമർശനം.
കോൺഗ്രസിൻ്റെ പോസ്റ്റ് ഇങ്ങനെ: "വിലക്കയറ്റക്കാരൻ മോദി വീണ്ടും ചാട്ടവാർ വീശി. ഇന്ന്, വാണിജ്യ സിലിണ്ടറിന് 993 രൂപ വില വർധിച്ചു. കഴിഞ്ഞ നാല് മാസത്തിനുള്ളിൽ, മോദി ഇതുപോലെ വാണിജ്യ സിലിണ്ടറുകളുടെ വില വർധിപ്പിച്ചു".
ഈ വർഷം ഇതുവരെ വാണിജ്യ സിലിണ്ടറിന് 1518 രൂപ കൂടിയെന്നും ഇനിയുള്ള എട്ടുമാസവും വില കൂടുമെന്നും കോൺഗ്രസ് പറഞ്ഞു. "മെയ് ഒന്നിന് 993 രൂപ, ഏപ്രിൽ ഒന്നിന് 218, മാർച്ച് ഏഴിന് 115 രൂപ, മാർച്ച് ഒന്നിന് 31 രൂപ, ഫെബ്രുവരി ഒന്നിന് 50 രൂപ, ജനുവരി ഒന്നിന് 111 രൂപ ആകെ 1,518 രൂപ. അതെ, വെറും നാല് മാസത്തിനുള്ളിൽ വാണിജ്യ സിലിണ്ടറിന് 1,518 രൂപ കൂടി. ഈ വർഷം അവസാനിക്കാൻ ഇനിയും എട്ടുമാസം ബാക്കിയുണ്ട്. മോദിയുടെ വീണ്ടെടുക്കൽ തുടരുന്നു"- കോൺഗ്രസ് വിമർശിച്ചു.
മാസാദ്യമായ ഇന്ന് രാജ്യത്ത് വാണിജ്യ പാചകവാതക സിലിണ്ടർ വിലയിൽ 993 രൂപയുടെ വർധനവ് ഉണ്ടായതിന് പിന്നാലെയാണ് കോൺഗ്രസിൻ്റെ വിമർശനം. ദില്ലിയിൽ 19 കിലോ സിലിണ്ടർ വില 3,071.50 രൂപയായി ഉയർന്നു. വാണിജ്യ സിലിണ്ടർ വിലയിലെ വർധന വ്യാപാരികൾക്കടക്കം കനത്ത പ്രഹരമാണ്. അതേസമയം 14.2 കിലോ വരുന്ന ഗാർഹിക സിലിണ്ടറിൻ്റെ വിലയിൽ മാറ്റമില്ല. ആഗോള സംഭവവികാസങ്ങളുടെ പശ്ചാത്തലത്തിൽ ക്രൂഡ് ഓയിൽ വിലയിൽ ചാഞ്ചാട്ടം തുടരുന്നതിനിടെയാണ് ആഭ്യന്തര വിപണിയിൽ പാചകവാതക വില വർധന ഉണ്ടായത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam