
ദില്ലി: ദില്ലിയിലെ ചരിത്ര സ്മാരകമായ ചെങ്കോട്ടയ്ക്ക് സമീപം തിങ്കളാഴ്ച വൈകുന്നേരം കാറിനടുത്തുണ്ടായ സ്ഫോടന സ്ഥലത്തിന് അടുത്ത് നിന്ന് ഒരു ലൈവ് ബുള്ളറ്റ് കണ്ടെത്തി. ഈ സ്ഫോടനത്തിൽ 10 പേർ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും നിരവധി വാഹനങ്ങൾക്ക് തീപിടിക്കുകയും ചെയ്തിരുന്നു. ദേശീയ അന്വേഷണ ഏജൻസിയും ദേശീയ സുരക്ഷാ ഗാർഡും സ്ഫോടനം നടന്ന സ്ഥലത്തേക്ക് ഉടൻ തന്നെ എത്തിച്ചേർന്നിട്ടുണ്ട്. ദിവസവും ആയിരക്കണക്കിന് സന്ദർശകർ എത്തുന്ന ഓൾഡ് ദില്ലിയിലെ തിരക്കേറിയ പ്രദേശത്താണ് ചെങ്കോട്ട സ്ഥിതി ചെയ്യുന്നത്.
ഇന്ന് (തിങ്കളാഴ്ച) വൈകുന്നേരം 6.52 ഓടെ, സാവധാനത്തിൽ നീങ്ങിയ ഒരു വാഹനം ചുവന്ന സിഗ്നലിൽ നിർത്തി. പിന്നീട് വാഹനത്തിൽ സ്ഫോടനമുണ്ടായി. തുടർന്ന് സമീപത്തുള്ള വാഹനങ്ങൾക്കും കേടുപാടുകൾ സംഭവിച്ചു. എഫ്എസ്എൽ, എൻഐഎ ഉൾപ്പെടെ എല്ലാ ഏജൻസികളും ഇവിടെയുണ്ട്. സ്ഫോടനത്തിൽ ചിലർ മരിച്ചു, ചിലർക്ക് പരിക്കേറ്റു. സ്ഥിതിഗതികൾ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. ആഭ്യന്തരമന്ത്രിയും ഞങ്ങളെ വിളിച്ചിട്ടുണ്ട്. ഇടയ്ക്കിടെ അദ്ദേഹവുമായി വിവരങ്ങൾ പങ്കിടുന്നുണ്ടെന്നും ദില്ലി പൊലീസ് കമ്മീഷണർ സതീഷ് ഗോൾച്ച പറഞ്ഞു.
അതേസമയം ദില്ലിയെ നടുക്കിയ സ്ഫോടനത്തിൽ മരണ സംഖ്യ ഉയരുകയാണ്. ഇതുവരെ 10 പേർ മരിച്ചതായി സ്ഥിരീകരിച്ചു. നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. ദില്ലി ചെങ്കോട്ട മെട്രോ സ്റ്റേഷന് സമീപമായാണ് സ്ഫോടനം ഉണ്ടായത്. നിരവധി വാഹനങ്ങൾക്ക് തീപിടിച്ചു. ചെങ്കോട്ട മെട്രോ സ്റ്റേഷൻ ഒന്നാം നമ്പർ ഗേറ്റിന്റെ അടുത്തായാണ് സ്ഫോടനം ഉണ്ടായത്.
രണ്ട് കാറുകൾ പൊട്ടിത്തെറിച്ചു?
രണ്ടു കാറുകള്‍ പൊട്ടിത്തെറിച്ചെന്നാണ് സൂചന. സംഭവത്തെ തുടർന്ന് ദില്ലിയിൽ അതീവ ജാഗ്രത നിർദേശം പുറപ്പെടുവിച്ചു. അയല്‍ സംസ്ഥാനങ്ങളിലും കനത്ത ജാഗ്രത പുലര്‍ത്താന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.