
ദില്ലി: ദില്ലി മുഖ്യമന്ത്രി അതിഷി മർലേനക്ക് ആശ്വാസം. ബി ജെപി നൽകിയ അപകീർത്തിക്കേസ് ദില്ലി കോടതി തള്ളി. ഇ ഡിയുമായി ബന്ധപ്പെട്ട നടത്തിയ പരാമർശത്തിലാണ് ബി ജെ പി, ദില്ലി മുഖ്യമന്ത്രിക്കെതിരെ പരാതി നൽകിയത്. എന്നാൽ ഇത് നിലനിൽക്കുന്നതല്ലെന്ന് ചൂണ്ടികാട്ടിയ ദില്ലി കോടതി, അപകീർത്തിക്കേസ് തള്ളിക്കളയുകയായിരുന്നു. തെരഞ്ഞെടുപ്പ് പ്രചരണം ചൂട് പിടിച്ചിരിക്കെ എ എ പിയെയും മുഖ്യമന്ത്രിയെയും സംബന്ധിച്ചടുത്തോളം വലിയ ആശ്വാസമാണ് കോടതിയുടെ തീരുമാനം.
അതിനിടെ ദില്ലിയിൽ നിന്നും പുറത്തുവന്ന മറ്റൊരു വാർത്ത കുടിവെള്ളത്തിൽ ബി ജെ പി വിഷം കലക്കിയെന്ന പ്രസ്താവനയിൽ ദില്ലി മുൻ മുഖ്യമന്ത്രിയും എ എ പി ദേശീയ കൺവീനറുമായ അരവിന്ദ് കെജ്രിവാളിനെതിരെ ബി ജെ പി പരാതി നൽകി എന്നതാണ്. കെജ്രിവാളിനെ തെരഞ്ഞെടുപ്പ് പ്രചരണത്തിൽ നിന്നും വിലക്കണം എന്നാവശ്യപ്പെട്ടാണ് തെരഞ്ഞെടുപ്പ് കമ്മീഷന് ബി ജെ പി പരാതി നൽകിയത്. കേന്ദ്രമന്ത്രിമാരായ നിർമല സീതാരാമൻ, ഭൂപേന്ദർ യാദവ്, ഹരിയാന മുഖ്യമന്ത്രി നായബ് സിംഗ് സൈനി എന്നിവർ ഒരുമിച്ചെത്തിയാണ് പരാതി നൽകിയത്. ദില്ലിയിലേക്കുള്ള കുടിവെള്ളത്തിൽ ബി ജെ പി നേതൃത്വം നൽകുന്ന ഹരിയാന സർക്കാർ വിഷം ചേർക്കുന്നുവെന്ന പ്രസ്താവനയിലാണ് കെജ്രിവാളിനെതിരെ പരാതി ഉയർന്നിരിക്കുന്നത്. തെരഞ്ഞെടുക്കപ്പെട്ട ഒരു മുഖ്യമന്ത്രിക്കെതിരെ ദില്ലി മുഖ്യമന്ത്രിയായി ഇരുന്ന ഒരാൾ ഇത്തരം പ്രസ്താവന നടത്തുന്നത് അംഗീകരിക്കാൻ ആവില്ല എന്ന് പരാതി നൽകിയ ശേഷം പുറത്തിറങ്ങിയ കേന്ദ്ര മന്ത്രി ഭൂപേന്ദ്ര യാദവ് പ്രതികരിച്ചു. ഇത് ജനാധിപത്യത്തിന് നല്ലതല്ല എന്നായിരുന്നു ധനമന്ത്രി നിർമല സീതാരാമൻ അഭിപ്രായപ്പെട്ടത്. ഹരിയാന മുഖ്യമന്ത്രി നായബ് സിംഗ് സൈനിയും കെജ്രിവാളിനെതിരെ വിമർശനമുന്നയിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam