
ബെംഗളൂരു: ശുചീകരണ തൊഴിലാളിയുടെ വെളിപ്പെടുത്തലിനെ നിഷേധിച്ച് ധർമസ്ഥല പഞ്ചായത്ത്. മൃതദേഹം മറവ് ചെയ്തെന്ന് ശുചീകരണത്തൊഴിലാളി കാണിച്ച് കൊടുത്ത ഇടങ്ങളിൽ ആത്മഹത്യകളോ അജ്ഞാതമൃതദേഹമോ കണ്ടെത്തിയ സംഭവങ്ങളാകാമെന്ന് ധർമസ്ഥല പഞ്ചായത്ത്. പണ്ട് പിഎച്ച്സിയിലെ ഡോക്ടർ വന്ന് പരിശോധിച്ച് അവിടെ തന്നെ കുഴിച്ചിടാറാണ് പതിവെന്ന് വാദം. 1989 മുതലെങ്കിലും ഇതിന് കൃത്യം രേഖകളുണ്ടെന്നും പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ശ്രീനിവാസ് റാവു അറിയിച്ചു. എസ്ഐടിക്ക് ഈ രേഖകൾ കൈമാറാൻ തയ്യാറാണെന്നും റാവു കൂട്ടിച്ചേർത്തു.
അതേ സമയം സംഭവങ്ങളെ എതിർത്ത് സാക്ഷിയുടെ അഭിഭാഷകർ. കുഴിമാടങ്ങളോ പൊതു ശ്മശാനമോ ആകാൻ ഒരു സാധ്യതയുമില്ലാത്ത വനമേഖലയാണ് സാക്ഷി ചൂണ്ടിക്കാണിച്ചത്. പലതും ഉൾക്കാട്ടിലുള്ള സ്ഥലങ്ങളാണ്. ഒരു പഞ്ചായത്തും അവിടെ മൃതദേഹം മറവ് ചെയ്യാൻ തെരഞ്ഞെടുക്കില്ല. അജ്ഞാത മൃതദേഹമോ ആത്മഹത്യാക്കേസുകളോ എന്തുകൊണ്ട് പൊതു ശ്മശാനത്തിൽ അടക്കിയില്ല എന്നും ചോദ്യം. സംഭവത്തിൽ പഞ്ചായത്ത് അധികൃതർക്ക് പങ്കെന്ന് ആരോപണം. ശ്രീനിവാസ് റാവു അടക്കമുള്ളവരെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് സാക്ഷിയുടെ അഭിഭാഷകർ രംഗത്തെത്തി.
അതേ സമയം, പരിശോധനയുമായി അന്വേഷണസംഘം മുന്നോട്ട് പോകുകയാണ്. ഒരു മൃതദേഹാവശിഷ്ടം എങ്കിലും കൃത്യമായി കണ്ടെത്താതെ ഒരു നിഗമനത്തിനും ഇല്ലെന്ന് എസ്ഐടി പ്രതികരിച്ചു. കുഴിച്ച് പരിശോധന നടത്താനുള്ള നടപടികളുമായി മുന്നോട്ട് പോകും. ബെൽത്തങ്കടി, ധർമശാല സ്റ്റേഷനുകൾ ഇതിനകം പട്ടിക തയ്യാറാക്കിയിട്ടുണ്ട്. 1980 മുതൽ റിപ്പോർട്ട് ചെയ്ത എല്ലാ ദുരൂഹമരണങ്ങളുടെയും, ആത്മഹത്യ, കാണാതായവർ എന്നിവരുടെയും ലിസ്റ്റുകൾ തയ്യാറാക്കിയിട്ടുണ്ടെന്നും എസ്ഐടി അധികൃതർ അറിയിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam