'പുണ്യപ്രവൃത്തി' എന്ന് വിശ്വസിപ്പിച്ച് വൻ ക്രൂരത, 14,900 വിഷഗുളികകൾ കണ്ടെത്തി; മുഹറം ആഘോഷത്തിനിടെ വേദനസംഹാരിയെന്ന് പറഞ്ഞ് നൽകി

Published : Jun 28, 2026, 05:58 PM IST
poison pills

Synopsis

മുംബൈയിലെ മുഹറം ഘോഷയാത്രയ്ക്കിടെ വേദനസംഹാരിയെന്ന വ്യാജേന എലിവിഷം കലർത്തിയ ഗുളികകൾ വിതരണം ചെയ്ത ഫയ്യാസ് പ്രേംജിയെ പോലീസ് അറസ്റ്റ് ചെയ്തു. പതിനയ്യായിരത്തോളം പേരെ കൊല്ലാൻ ലക്ഷ്യമിട്ട ഇയാൾ, ഇതൊരു പുണ്യപ്രവൃത്തിയാണെന്ന് മറ്റുള്ളവരെ വിശ്വസിപ്പിച്ചാണ് സഹായം തേടിയത്. 

മുംബൈ: മുംബൈയിലെ ബൈക്കുള പ്രദേശത്ത് നടന്ന മുഹറം ഘോഷയാത്രയ്ക്കിടെ വേദനസംഹാരിയെന്ന വ്യാജേന മാരക വിഷം അടങ്ങിയ ഗുളികകൾ വിതരണം ചെയ്ത സംഭവത്തിൽ പിടിയിലായ പ്രതി ഫയ്യാസ് പ്രേംജിയെക്കുറിച്ച് കൂടുതൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. ഈ വൻ ക്രൂരത ഒരു 'പുണ്യപ്രവൃത്തി' ആണെന്ന് വിശ്വസിപ്പിച്ചാണ് ഇയാൾ മറ്റുള്ളവരുടെ സഹായം തേടിയതെന്ന് പൊലീസ് വൃത്തങ്ങൾ വ്യക്തമാക്കി. വെള്ളിയാഴ്ച നടന്ന ആശൂറ ഘോഷയാത്രയ്ക്കിടെയാണ് പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതി വിതരണം ചെയ്ത ഗുളികകളിൽ മാരകമായ 'സിങ്ക് ഫോസ്ഫൈഡ്' അഥവാ എലിവിഷം അടങ്ങിയിരുന്നതായി പൊലീസ് കണ്ടെത്തി. പ്രതിരോധശേഷി വർദ്ധിപ്പിക്കാനുള്ള മരുന്നെന്നും വേദനസംഹാരിയെന്നും പറഞ്ഞാണ് ഇയാൾ ഇത് ജനങ്ങൾക്ക് നൽകിയത്.

ഘോഷയാത്രയിൽ പങ്കെടുക്കുന്ന വലിയൊരു ജനവിഭാഗത്തിന് ഈ വിഷം വിതരണം ചെയ്യാനായിരുന്നു ഇയാളുടെ നീക്കം. ഇതിനായി മുപ്പതിനായിരത്തോളം ക്യാപ്‌സ്യൂളുകളും 50 കിലോഗ്രാം എലിവിഷവും ഇയാൾ ഓർഡർ ചെയ്തിരുന്നതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഈ വിഷഗുളികകൾ ഉപയോഗിച്ച് ഏകദേശം പതിനയ്യായിരത്തോളം ആളുകളെ കൊലപ്പെടുത്താനായിരുന്നു തന്‍റെ പദ്ധതിയെന്ന് ഇയാൾ പൊലീസിനോട് സമ്മതിച്ചതായാണ് വിവരം. എന്നാൽ പ്രതിയുടെ കുടുംബജീവിതം തകർന്നതിനെത്തുടർന്ന് ഇയാൾക്ക് മാനസികാസ്വാസ്ഥ്യം ഉണ്ടായിരുന്നതായി പുനെയിലുള്ള അയൽവാസികൾ മാധ്യമങ്ങളോട് പ്രതികരിച്ചു.

15 ദിവസത്തെ ആസൂത്രണം

പുനെയിൽ നിന്ന് 15 ദിവസങ്ങൾക്ക് മുൻപാണ് പ്രേംജി മുംബൈയിൽ എത്തിയത്. തുടർന്ന് ദോംഗ്രിയിലുള്ള 'ഹോട്ടൽ സൺ ഡോർമിറ്ററി'യിൽ താമസിച്ച് രണ്ടാഴ്ചയോളം എടുത്താണ് ഈ ഭീകരമായ ഗൂഢാലോചന നടത്തിയതും വിഷഗുളികകൾ തയ്യാറാക്കിയതും. ജനങ്ങൾക്ക് വിതരണം ചെയ്യാനായി സൂക്ഷിച്ചിരുന്ന 14,900 വിഷഗുളികകൾ പൊലീസ് ഇയാളിൽ നിന്ന് കണ്ടെടുത്തിട്ടുണ്ട്. ഒറ്റയ്ക്ക് ഇത് വിതരണം ചെയ്യുക എളുപ്പമല്ലാത്തതിനാൽ, ഇതൊരു പുണ്യപ്രവൃത്തിയാണെന്ന് തെറ്റിദ്ധരിപ്പിച്ച് ഇയാൾ മറ്റുള്ളവരെയും ഇതിനായി കൂട്ടുപിടിക്കുകയായിരുന്നു.

ഈ വിഷഗുളിക കഴിച്ചതിനെത്തുടർന്ന് സൽമാൻ സയീദ്, അലി അബ്ബാസ് സയീദ് എന്നിവരുൾപ്പെടെ 11 പേരുടെ ആരോഗ്യനില വഷളായി. ഒരു സ്ത്രീയാണ് തനിക്ക് ഈ ഗുളിക തന്നതെന്നും അവർ സ്വന്തം കുട്ടികൾക്കും ഇത് നൽകുന്നത് കണ്ടതായും സൽമാൻ പറഞ്ഞു. വിറ്റാമിൻ ഗുളികയാണെന്ന് പറഞ്ഞാണ് തനിക്ക് ഇത് നൽകിയതെന്ന് അലി അബ്ബാസ് വെളിപ്പെടുത്തി. ഘോഷയാത്രയിൽ പങ്കെടുത്ത മൂന്ന് സ്ത്രീ വോളന്റിയർമാർക്ക് ഈ ഗുളിക വിതരണത്തിൽ സംശയം തോന്നിയതാണ് പ്രതിയുടെ ക്രൂരത പുറത്താകാൻ കാരണമായത്. അവർ ഒരു ഗുളിക പൊട്ടിച്ചു നോക്കിയപ്പോൾ ഉള്ളിൽ പൊടി രൂപത്തിലുള്ള വിഷം കണ്ടെത്തുകയും ഉടൻ തന്നെ പോലീസിനെ വിവരമറിയിക്കുകയുമായിരുന്നു. തുടർന്ന് ലൗഡ്‌സ്പീക്കറിലൂടെ ഗുളികകൾ കഴിക്കരുതെന്ന് ജനങ്ങൾക്ക് അടിയന്തിര മുന്നറിയിപ്പ് നൽകി. ഇതോടെ വിതരണം തടസ്സപ്പെടുകയും പ്രേംജിയെ ഹോട്ടലിൽ നിന്ന് പോലീസ് പൊക്കുകയുമായിരുന്നു.

ഭീകരവാദ ബന്ധം അന്വേഷിക്കുന്നു

പുനെ വിമാൻ നഗറിലെ കോണാർക്ക് നഗറിലാണ് പ്രേംജി വളർന്നത്. ഇയാളുടെ പിതാവിന് പെയിന്റ് ഫാക്ടറിയുണ്ട്. അമ്മയും സഹോദരിയും ഇറാനിലാണ് താമസം. കഴിഞ്ഞ വർഷം ഇറാനും ഇറാഖും സന്ദർശിച്ച ഇയാൾ അവിടെ കുറച്ചുമാസം ജോലി ചെയ്തിരുന്നു. 2019-നും 2025-നും ഇടയിൽ 19 തവണ ഇയാൾ വിദേശയാത്ര നടത്തിയിട്ടുണ്ട്. ഇതിന് ശേഷമാണ് ഇന്ത്യയിൽ തിരിച്ചെത്തി പിതാവിനെ ബിസിനസ്സിൽ സഹായിക്കാൻ തുടങ്ങിയത്. ഇതിനിടയിലാണ് ഭാര്യ ഇയാളെ ഉപേക്ഷിച്ചു പോയതും മാനസിക നില തെറ്റിയതുമെന്നാണ് അയൽക്കാർ പറയുന്നത്.

സംഭവത്തിൽ ഭാരതീയ ന്യായ സംഹിതയിലെ സെക്ഷൻ 123 (കുറ്റകൃത്യം ചെയ്യുകയെന്ന ഉദ്ദേശത്തോടെ വിഷം നൽകി പരിക്കേൽപ്പിക്കുക) പ്രകാരം ബൈക്കുള പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. സംഭവത്തിന് പിന്നിൽ എന്തെങ്കിലും തരത്തിലുള്ള ഭീകരവാദ ബന്ധങ്ങളുണ്ടോ എന്നും, ഈ വിഷഗുളിക വിതരണത്തിന് പിന്നിൽ പ്രവർത്തിച്ച മറ്റ് സൂത്രധാരന്മാർ ആരെങ്കിലുമുണ്ടോ എന്നും പോലീസ് വിശദമായി അന്വേഷിച്ചുവരികയാണ്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

BB
About the Author

Bibin Babu

2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ജേണലിസത്തില്‍ ബിരുദവും പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. ഒമ്പത് വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. അണ്ടര്‍ 17 ഫിഫ ലോകകപ്പ്, ഐപിഎൽ, ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകൾ തുടങ്ങിയ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: bibin@asianetnews.inRead More...
Read more Articles on
click me!

Recommended Stories

സ്വര്‍ണം വാങ്ങുന്നത് കുറച്ച് കാലത്തേക്ക് നിര്‍ത്തി വയ്ക്കണമെന്നതടക്കമുള്ള നിർദ്ദേശങ്ങൾ ജനങ്ങൾ ആവേശത്തോടെ ഏറ്റെടുത്തു, മൻ കി ബാത്തിൽ നന്ദി പറഞ്ഞ് മോദി
അയോധ്യ ക്ഷേത്രക്കൊള്ള; പ്രതികളുടെ സാമ്പത്തിക നിലയിൽ വളർച്ചയുണ്ടായെന്ന് കണ്ടെത്തൽ, കുടുംബാംഗങ്ങളെയും ചോദ്യം ചെയ്ത് പൊലീസ്