
ന്യൂഡൽഹി: രാജ്യതലസ്ഥാനത്തെ പ്രക്ഷോഭകർക്ക് നേരെ പൊലീസ് പെല്ലറ്റ് ഗണ്ണുകൾ പ്രയോഗിച്ചിട്ടില്ലെന്ന ഡൽഹി പൊലീസിന്‍റെ വാദം തള്ളി ആശുപത്രി റിപ്പോർട്ട്. സമരക്കാർക്ക് നേരെ പെല്ലറ്റ് ഗണ്ണുകൾ ഉപയോഗിച്ചെന്ന സിജെപിയുടെ ആരോപണം ശരിവെക്കുന്ന തരത്തിലാണ് ലേഡി ഹാർഡിങ് ആശുപത്രിയിൽ നിന്നുള്ള വിവരങ്ങൾ പുറത്തുവരുന്നത്. സമരത്തിനിടെ ഗുരുതരമായി പരിക്കേറ്റ പ്രക്ഷോഭകന്‍റെ കണ്ണിൽനിന്ന് ശസ്ത്രക്രിയയിലൂടെ പെല്ലറ്റുകൾ നീക്കം ചെയ്തു. ഇയാളുടെ നെഞ്ചിലും കഴുത്തിലും കൂടുതൽ പെല്ലറ്റുകൾ തറച്ചുകയറിയിട്ടുണ്ടെന്നും, ഇവ നീക്കം ചെയ്യുന്നതിനായി വീണ്ടും ശസ്ത്രക്രിയ നടത്തുമെന്നും മെഡിക്കൽ സംഘം അറിയിച്ചു.
അക്രമസംഭവങ്ങളോ പ്രതിഷേധങ്ങളോ കൈകാര്യം ചെയ്യുമ്പോൾ പെല്ലറ്റ് ഗണ്ണുകൾ ഉപയോഗിച്ചിട്ടില്ലെന്നായിരുന്നു ഡൽഹി പൊലീസ് നേരത്തെ അവകാശപ്പെട്ടിരുന്നത്. എന്നാൽ, ഇത്തരമൊരു മാരകായുധ പ്രയോഗം രാജ്യതലസ്ഥാനത്ത് ഇതാദ്യമായാണ് റിപ്പോർട്ട് ചെയ്യുന്നത് എന്നത് സംഭവത്തിന്‍റെ ഗൗരവം വർദ്ധിപ്പിക്കുന്നു. ദ്രുത കർമ്മ സേനയാണ് പ്രക്ഷോഭകർക്ക് നേരെ പെല്ലറ്റ് ഉതിർത്തത്. നിലവിൽ ഗുരുതരമായി പരിക്കേറ്റ സമരക്കാരൻ ലേഡി ഹാർഡിങ് ആശുപത്രിയിൽ തീവ്രപരിചരണത്തിലാണ്. സംഭവത്തിൽ പൊലീസിനെതിരെ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്.
അതേസമയം, കേന്ദ്ര സർക്കാരിന് ശക്തമായ മുന്നറിയിപ്പുമായി കോക്ക്റോച്ച് ജനതാ പാർട്ടി വക്താവ് അശുതോഷ് റാങ്ക രംഗത്ത് വന്നു. തങ്ങളുടെ ആവശ്യങ്ങൾ അംഗീകരിക്കാൻ തയ്യാറായില്ലെങ്കിൽ വരുംദിവസങ്ങളിൽ സമരം കൂടുതൽ ശക്തമാക്കുമെന്നും, ഇപ്പോൾ ദില്ലി കണ്ടത് വെറും 'ട്രെയിലർ' മാത്രമാണെന്നും അദ്ദേഹം വ്യക്തമാക്കി. പരീക്ഷാ ക്രമക്കേടുകൾക്കെതിരെ സമരം നടത്തുന്ന തങ്ങൾക്കെതിരെ കേസെടുത്തും എഫ്.ഐ.ആർ ഇട്ടും പേടിപ്പിക്കാൻ നോക്കേണ്ടെന്നും അശുതോഷ് റാങ്ക മാധ്യമങ്ങളോട് പ്രതികരിച്ചു.
കേന്ദ്ര സർക്കാർ ആവശ്യങ്ങൾ അംഗീകരിച്ച് നടപടിയെടുത്തില്ലെങ്കിൽ വരുംദിവസങ്ങളിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി ലക്ഷക്കണക്കിന് യുവാക്കൾ ദില്ലിയിലേക്ക് എത്തുമെന്നാണ് ഇദ്ദേഹം നൽകുന്ന മുന്നറിയിപ്പ്. കഴിഞ്ഞ തവണത്തെപ്പോലെ ഇത്തവണ പ്രക്ഷോഭത്തിൽ നിന്ന് വേഗത്തിൽ പിന്മാറാൻ ഉദ്ദേശിക്കുന്നില്ല. രാജ്യത്തെ യുവാക്കളുടെ ആശങ്കകൾ പരിഹരിച്ചില്ലെങ്കിൽ കാര്യങ്ങൾ വളരെ മോശം അവസ്ഥയിലേക്ക് കടക്കുമെന്നും അതിന്റെ പൂർണ്ണ ഉത്തരവാദിത്തം കേന്ദ്ര ഭരണകൂടത്തിനായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam