
ഹൈദരാബാദ്: വിവസ്ത്രയായി ക്ഷേത്രത്തിൽ പ്രവേശിച്ച ടെക്കി യുവതി വിഗ്രഹവുമായി കുളത്തിൽ ചാടി മരിച്ചു. ഹൈദരാബാദിലാണ് സംഭവം. കുളത്തിൽനിന്ന് യുവതിയുടെ മൃതദേഹം കണ്ടെത്തിയെങ്കിലും വിഗ്രഹം കണ്ടെടുക്കാനായില്ലെന്ന് ദേശീയമാധ്യമമായ ഇന്ത്യാടുഡേ റിപ്പോർട്ട്ചെയ്തു.
ഹൈദരാബാദിൽ സോഫ്റ്റ് വെയർ എൻജിനീയറായ തേജസ്വിനിയാണ് കുളത്തിൽ ചാടി മരിച്ചത്. കഴിഞ്ഞദിവസം രാത്രിയായിരുന്നു സംഭവം. വിവസ്ത്രയായി റോഡിലൂടെ ഓടിയെത്തിയ യുവതി ക്ഷേത്രത്തിനുള്ളിലേക്ക് പ്രവേശിക്കുകയായിരുന്നു. തുടർന്ന് ഇവിടെയുണ്ടായിരുന്ന വിഗ്രഹം കൈയിലെടുത്തു. തുടർന്നാണ് സമീപത്തെ കുളത്തിനരികിലേക്ക് നടന്നുപോയത്. പിന്നാലെ യുവതി കുളത്തിൽ ചാടുകയുംചെയ്തു.
കുളത്തിൽ നടത്തിയ തിരച്ചിലിൽ യുവതിയുടെ മൃതദേഹം കണ്ടെടുത്തെങ്കിലും വിഗ്രഹം കണ്ടെത്താനായില്ലെന്ന് പൊലീസ് പറഞ്ഞു. വിഗ്രഹത്തിനായി തിരച്ചിൽ തുടരുകയാണെന്നും ഇതിനായി പ്രത്യേകസംഘങ്ങളെ നിയോഗിച്ചതായും പൊലീസ് അറിയിച്ചു.
അതേസമയം, യുവതിയുടെ മരണത്തിന് പിന്നിൽ എന്താണ് കാരണമെന്ന് ഇതുവരെ വ്യക്തമല്ല. യുവതിക്ക് മാനസികപ്രശ്നങ്ങളുണ്ടോ എന്നതിലും വ്യക്തതയില്ല. അന്വേഷണത്തിന്റെ ഭാഗമായി തേജസ്വിനിയുടെ അമ്മയെ പൊലീസ് ചോദ്യംചെയ്തിരുന്നു. യുവതിയുടെ ബാങ്ക് ഇടപാടുകളും സമീപദിവസങ്ങളിലെ യാത്രകളും ഉൾപ്പെടെ പൊലീസ് പരിശോധിക്കുന്നുണ്ട്.
അതിനിടെ, ദിവസം 3500 രൂപയോളം വാടകയുള്ള ഒരു ഫ്ളാറ്റിലാണ് യുവതി താമസിച്ചിരുന്നതെന്ന് പൊലീസ് പറഞ്ഞു. മാസവാടക മാത്രം ഒരുലക്ഷത്തോളം രൂപ വരും. ഈ കെട്ടിടത്തിന്റെ മുകളിലുള്ള രണ്ടുനിലകൾ ലോഡ്ജുകളായാണ് പ്രവർത്തിച്ചിരുന്നത്. ഈ കെട്ടിടത്തെ കേന്ദ്രീകരിച്ചും പൊലീസ് അന്വേഷണംനടത്തുന്നുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam