മികച്ച തോതിൽ മഴ ലഭിക്കാൻ വ്യത്യസ്തമായ ആചാരവുമായി നാട്ടുകാർ. മധ്യപ്രദേശിലെ ഭോപ്പാലിൽ നാട്ടുകാർ കഴുതയ്ക്ക് ഗുലാബ് ജാമുൻ നൽകുകയും മഴ ലഭിക്കാൻ പ്രാർത്ഥനകൾ നടത്തുകയും ചെയ്തു. ഹൈന്ദവ വിശ്വാസപ്രകാരം മഴയുടെ ദേവനെന്ന് വിശ്വസിക്കപ്പെടുന്ന ഇന്ദ്രനെ പ്രീതിപ്പെടുത്താനായാണ് ചടങ്ങ് നടത്തിയത്.
ഭോപ്പാൽ: മധ്യപ്രദേശിൽ മികച്ച തോതിൽ മഴ ലഭിക്കാൻ വ്യത്യസ്തമായ ആചാരം നടത്തി നാട്ടുകാർ. ഹൈന്ദവ വിശ്വാസപ്രകാരം മഴയുടെ ദേവനെന്ന് വിശ്വസിക്കപ്പെടുന്ന ഇന്ദ്രനെ പ്രീതിപ്പെടുത്താനായി കഴുതയ്ക്ക് ഗുലാബ് ജാമുൻ കഴിക്കാൻ നൽകുന്ന ആചാരമാണ് ഇക്കഴിഞ്ഞ ദിവസം അരങ്ങേറിയത്. മൺസൂൺ സീസണിൽ ഇതുവരെ സംസ്ഥാനത്തെ 35 ജില്ലകളിൽ സാധാരണയേക്കാൾ കുറഞ്ഞ തോതിലാണ് മഴ ലഭിച്ചത്. ഇതോടെ ആണ് നല്ല മഴ ലഭിക്കാനായി ആചാരാനുഷ്ഠാനങ്ങളിലേക്ക് നാട്ടുകാർ കടന്നത്.
ഭോപ്പാലിലെ കോലാർ റോഡിൽ ശനിയാഴ്ച രാവിലെ 11 മണിക്കാണ് കഴുതകൾക്ക് ഗുലാബ് ജാമുൻ നൽകുന്ന ആചാരം നടന്നത്. ഇതിന് പുറമേ, നല്ല മഴ ലഭിക്കാനുള്ള പ്രാർത്ഥനകളും നടന്നതായി ചടങ്ങിൽ പങ്കെടുത്ത ഒരാൾ പറഞ്ഞു.
അതേസമയം ഭോപ്പാലിൽ മികച്ച മഴ ലഭിച്ചുവെന്നാണ് കാലാവസ്ഥ വകുപ്പ് അധികൃതരുടെ വിശദീകരണം. മൺസൂണിൻ്റെ തുടക്കം മുതൽ ഇതുവരെ ഭോപ്പാലിൽ 400.3 മില്ലിമീറ്റർ മഴ ലഭിച്ചതായും ഇത് ഈ കാലയളവിൽ ലഭിക്കേണ്ട സാധാരണയേക്കാൾ 44 ശതമാനത്തിലധികം കൂടുതലാണെന്നും കാലാവസ്ഥ വകുപ്പിലെ മുതിർന്ന ഉദ്യോഗസ്ഥൻ വാർത്താ ഏജൻസിയായ പിടിഐയോട് പറഞ്ഞു. ഞായറാഴ്ച മുതൽ മധ്യപ്രദേശിൽ മഴയ്ക്ക് സാധ്യതയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഔദ്യോഗിക രേഖകൾ പ്രകാരം, 35 ജില്ലകളിൽ ഇതുവരെ സാധാരണയേക്കാൾ കുറവ് മഴയാണ് ലഭിച്ചത്.


