ആർബിട്രേഷൻ രംഗത്ത് ഇന്ത്യയുടെ വളർച്ചയ്ക്ക് തടസ്സമാകുന്ന രണ്ട് 'പിന്തിരിപ്പൻ' നടപടികളെ സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് ഉജ്ജ്വൽ ഭൂയാൻ രൂക്ഷമായി വിമർശിച്ചു. അമിതമായ കോടതി ഇടപെടലുകളും കേന്ദ്ര ധനമന്ത്രാലയത്തിന്റെ ഒരു നയവുമാണ് അദ്ദേഹത്തിന്റെ വിമർശനത്തിന് ഇടയാക്കിയത്.
ദില്ലി: ആർബിട്രേഷൻ രംഗത്ത് ഇന്ത്യയെ പിന്നോട്ട് വലിക്കുന്ന പിന്തിരിപ്പൻ നടപടികളാണ് അമിതമായ കോടതി ഇടപെടലുകളും കേന്ദ്ര സർക്കാർ നയങ്ങളുമെന്ന് സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് ഉജ്ജ്വൽ ഭൂയാൻ. ഇന്ത്യ ഇന്റർനാഷണൽ ആർബിട്രേഷൻ സെന്റർ സംഘടിപ്പിച്ച മൂന്നാമത് വാർഷിക പ്രഭാഷണത്തിൽ സംസാരിക്കവെയാണ് അദ്ദേഹം ഈ കടുത്ത വിമർശനം ഉന്നയിച്ചത്. രാജ്യത്തെ ഒരു ആഗോള ആർബിട്രേഷൻ ഹബ്ബാക്കി മാറ്റാനുള്ള ശ്രമങ്ങൾക്ക് ഈ രണ്ടു കാര്യങ്ങളും തിരിച്ചടിയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കോടതിയുടെ അമിത ഇടപെടൽ
മുദ്രപത്രം പതിക്കാത്തതോ, മതിയായ സ്റ്റാമ്പ് ഇല്ലാത്തതോ ആയ കരാറുകളിലെ ആർബിട്രേഷൻ വ്യവസ്ഥകൾക്ക് നിയമസാധുതയില്ലെന്ന സുപ്രീം കോടതിയുടെ 2023 ഏപ്രിലിലെ വിധി അദ്ദേഹം ഉദാഹരണമായി ചൂണ്ടിക്കാട്ടി. എൻ എൻ ഗ്ലോബൽ മർക്കന്റൈൽ പ്രൈവറ്റ് ലിമിറ്റഡ് വേഴ്സസ് ഇൻഡോ യുണീക് ഫ്ലേം ലിമിറ്റഡ്' കേസിലെ ഈ വിധി വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാക്കിയെന്ന് ജസ്റ്റിസ് ഭൂയാൻ പറഞ്ഞു. എന്നാൽ, പിന്നീട് 2023 ഡിസംബറിൽ ജസ്റ്റിസ് ഭൂയാൻ കൂടി ഉൾപ്പെട്ട ഏഴംഗ ബെഞ്ച് ഈ വിധി തിരുത്തിയിരുന്നു. സ്റ്റാമ്പിങ്ങിലെ കുറവുകൾ പരിഹരിക്കാവുന്ന പിഴവുകൾ മാത്രമാണെന്നും, അത് ആർബിട്രേഷൻ വ്യവസ്ഥയെ അസാധുവാക്കുന്നില്ലെന്നും പുതിയ വിധി വ്യക്തമാക്കി. ഒരു കരാറും അതിലെ ആർബിട്രേഷൻ വ്യവസ്ഥയും രണ്ടായി കാണണമെന്ന തത്വത്തിനും ഈ വിധി ഊന്നൽ നൽകി.
സർക്കാർ നയത്തിനെതിരെ വിമർശനം
കേന്ദ്ര ധനമന്ത്രാലയം 2023 മേയ് 29-ന് പുറത്തിറക്കിയ ഓഫീസ് മെമ്മോറാണ്ടമാണ് ജസ്റ്റിസ് ഭൂയാന്റെ വിമർശനത്തിന് ഇടയാക്കിയ രണ്ടാമത്തെ വിഷയം. സർക്കാർ വകുപ്പുകളും പൊതുമേഖലാ സ്ഥാപനങ്ങളും ഉൾപ്പെടുന്ന കരാറുകളിൽ, തർക്കപരിഹാരത്തിനുള്ള ആർബിട്രേഷൻ സർക്കാർ ഉടമസ്ഥതയിലുള്ള സ്ഥാപനം വഴി മാത്രമേ നടത്താവൂ എന്ന് ഈ മെമ്മോറാണ്ടം നിർദേശിച്ചിരുന്നു. ഇതിനായി ഐഐഎസി-യുടെ പേര് പ്രത്യേകം പരാമർശിക്കുകയും ചെയ്തു. ഇതൊരു പിന്തിരിപ്പൻ നടപടിയാണെന്ന് ജസ്റ്റിസ് ഭൂയാൻ തുറന്നടിച്ചു.
ആർബിട്രേഷന്റെ അടിസ്ഥാന ശിലയായ ‘കക്ഷികളുടെ സ്വയം നിർണ്ണയാവകാശം’ ഇല്ലാതാക്കുന്നതാണ് ഈ നയമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. വിരോധാഭാസമെന്നു പറയട്ടെ, സർക്കാർ പ്രോത്സാഹിപ്പിക്കുന്ന ഐഐഎസിയുടെ വേദിയിൽ വെച്ചു തന്നെയായിരുന്നു ജസ്റ്റിസ് ഭൂയാന്റെ ഈ വിമർശനം. ഒരു കക്ഷിയായ സർക്കാർ തന്നെ ആർബിട്രേഷൻ എവിടെ നടത്തണമെന്ന് നിർബന്ധിക്കുന്നത് പക്ഷപാതപരമാണെന്ന തോന്നലുണ്ടാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്ത്യ ഒരു മികച്ച ആർബിട്രേഷൻ കേന്ദ്രമാകണമെങ്കിൽ ഇത്തരം ഇടപെടലുകൾ ഒഴിവാക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.
ആര്‍ബിസ്ട്രേഷൻ
കോടതികളിൽ പോകാതെ, തർക്കങ്ങൾ പരിഹരിക്കാൻ ഇരുവിഭാഗവും സമ്മതിക്കുന്ന നിഷ്പക്ഷനായ ഒരു വ്യക്തിയെയോ (Arbitrator) സ്ഥാപനത്തെയോ ചുമതലപ്പെടുത്തുന്ന നിയമപരമായ നടപടിക്രമമാണ് ആർബിട്രേഷൻ (Arbitration). തർക്കപരിഹാര നിയമമായ Arbitration and Conciliation Act 1996 പ്രകാരമാണ് ഇന്ത്യയിൽ ഇത് നടപ്പിലാക്കുന്നത്.


