
ലഖ്നൗ : ഉത്തർപ്രദേശിലെ കോച്ചിങ് സെന്ററിലുണ്ടായ വൻ തീപിടിത്തത്തിൽ 14 മരണം സ്ഥിരീകരിച്ചു. ഉത്തർപ്രദേശ് ഉപമുഖ്യമന്ത്രി ബ്രജേഷ് പതക് ആണ് 14 പേർ മരിച്ചതായി സ്ഥിരീകരിച്ചത്. അപകടത്തിൽ പരിക്കേറ്റ 4 വിദ്യാർത്ഥികൾ ചികിത്സയിലാണ്. ലഖ്നൗവിലെ അലിഗഞ്ച് പ്രദേശത്തുള്ള കോച്ചിങ്ങ് സെന്ററിലാണ് തീപിടിത്തമുണ്ടായത്. ഇന്ന് വൈകുന്നേരം മൂന്ന് മണിയോടെയായിരുന്നു അപകടം. അപകടത്തിൽ ഉന്നതതല അന്വേഷണത്തിന് സർക്കാർ ഉത്തരവിട്ടിട്ടുണ്ട്. അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് 2 ലക്ഷം വീതവും പരിക്കേറ്റവർക്ക് 50,000 വീതവും ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്.
അപകടത്തിൽ മരിച്ചവർക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി , കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി തുടങ്ങിയവർ അനുശോചനം രേഖപ്പെടുത്തി. അലിഗഞ്ച് പ്രദേശത്തുള്ള മൂന്ന് നില കെട്ടിടത്തിലാണ് തീ പടർന്നത്. താഴത്തെ നിലയിൽ പെറ്റ് ഷോപ്പും, മുകളിലത്തെ നിലകളിൽ ആനിമേഷൻ-ഗെയിമിംഗ് കേന്ദ്രവും പ്രവർത്തിച്ചിരുന്ന മൂന്ന് നില കെട്ടിടത്തിലാണ് തീ പടർന്നത്. തീ പടർന്ന് പിടിച്ചതോടെ നിരവധി പേർ കെട്ടിടത്തിനുള്ളിൽ കുടുങ്ങിയിരുന്നു. വിവരം ലഭിച്ച ഉടനെ അഗ്നിശമനാസേനാംഗങ്ങളും പൊലീസ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചതിനാൽ മരണം നിയന്ത്രിക്കാനായി.
കോച്ചിങ്ങ് സെന്ററിനുള്ളിൽ തീയും പുകയും പടർന്നതോടെ ചില വിദ്യാർഥികൾ കെട്ടിടത്തിന് മുകളിൽ നിന്ന് താഴേക്ക് ചാടിയാണ് രക്ഷപ്പെട്ടത്. അഗ്നിശമന സേനാംഗങ്ങൾ, പൊലീസ്, എൻഡിആർഎഫ്, എസ്ഡിആർഎഫ്, സിവിൽ ഡിഫൻസ് ടീമുകൾ എന്നിവർ ചേർന്നാണ് മണിക്കൂറുകൾ നീണ്ട രക്ഷാപ്രവർത്തനം നടത്തിയത്. തീപിടുത്തത്തിന്റെ കൃത്യമായ കാരണം വ്യക്തമല്ല. സംഭവത്തിൽ ഉന്നതതല അന്വേഷണത്തിന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉത്തരവിട്ടു. ഡിജിപിയും അഡീഷണൽ ചീഫ് സെക്രട്ടറിയും തീപിടിത്തെക്കുറിച്ച് അന്വേഷിക്കും.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam