'ആർഎസ്എസ് നേതാക്കളുമായും ശങ്കാരാചാര്യന്മാരുമായും ചർച്ച നടത്തി'; അവകാശവാദവുമായി ഭീകരൻ യാസീൻ മാലിക്

Published : Sep 19, 2025, 09:43 PM IST
Yasin Malik

Synopsis

ആർഎസ്എസ് നേതാക്കളുമായും ശങ്കാരാചാര്യന്മാരുമായും ചർച്ച നടത്തിയെന്ന് ഭീകരവാദ കേസില്‍ ജയിലില്‍ കഴിയുന്ന ഭീകരൻ യാസീൻ മാലിക്. മുൻ പ്രധാനമന്ത്രിമാരായ അടൽ ബിഹാരി വാജ്‌പേയി, മൻമോഹൻ സിങ് എന്നിവരുമായുള്ള ബന്ധവും യാസീൻ മാലിക് അവകാശപ്പെട്ടു.

ദില്ലി: രാഷ്ട്രീയ സ്വയംസേവക് സംഘ് (ആർഎസ്എസ്) നേതാക്കളുമായും ശങ്കരാചാര്യരുമായും ചർച്ച നടത്തിയെന്ന് നിരോധിത സംഘടനയായ ജമ്മു കശ്മീർ ലിബറേഷൻ ഫ്രണ്ടിന്റെ (ജെകെഎൽഎഫ്) നേതാവും തീവ്രവാദിയുമായ യാസിൻ മാലിക്. ദില്ലി ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് ഇക്കാര്യങ്ങളുള്ളത്. രണ്ട് ശങ്കരാചാര്യന്മാർ ഉൾപ്പെട്ട രാഷ്ട്രീയ സ്വയംസേവക് സംഘിന്റെ (ആർ‌എസ്‌എസ്) നേതാക്കളുമായുള്ള വിപുലമായ ബന്ധമുണ്ടായിരുന്നുവെന്നും നിരവധി തവണ ചർച്ച നടത്തിയെന്നും സത്യവാങ്മൂലത്തിൽ പറയുന്നു. ഇന്ത്യൻ ഇന്റലിജൻസ് ഉദ്യോഗസ്ഥരുമായുള്ള കൂടിക്കാഴ്ചകൾ, മുൻ പ്രധാനമന്ത്രിമാരായ അടൽ ബിഹാരി വാജ്‌പേയി, മൻമോഹൻ സിങ് എന്നിവരുമായുള്ള ബന്ധവും യാസീൻ മാലിക് അവകാശപ്പെട്ടു. നിലവിൽ ഭീകരപ്രവർത്തനത്തിന് ധനസഹായം നൽകിയെന്ന കേസിൽ ജീവപര്യന്തം ജയിൽശിക്ഷ അനുഭവിക്കുകയാണ് മാലിക്. 

വിവിധ മഠങ്ങളിൽനിന്നുള്ള രണ്ട് ശങ്കരാചാര്യന്മാർ വെവ്വേറെയായി ശ്രീനഗറിലെ തന്റെ വസതിയിൽ വന്നിട്ടുണ്ട്. പലവട്ടം ഇവർ വന്നു. ഇവർക്കൊപ്പം ഒന്നിച്ച് പത്രസമ്മേളനമടക്കം നടത്തി. മാറ്റിനിർത്തുന്നതിനു പകരം, ഭൂരിപക്ഷ വിഭാഗത്തിൽനിന്നുള്ള പ്രതിനിധികൾ ഇത്തരം ഗുരുതരമായ ആരോപണങ്ങൾ നേരിടുന്ന ഒരാളുമായി ചർച്ച നടത്തി അവരുടെ സൽപ്പേര് കളയുമോ എന്ന് ചിന്തിക്കേണ്ടതില്ലേയെന്നും യാസീൻ മാലിക് സത്യവാങ്മൂലത്തിൽ ചോദിച്ചു. അതേസമയം, ശങ്കരാചാര്യന്മാരുടെ പേരോ കൂടിക്കാഴ്ച നടത്തിയ തീയതിയോ സ്ഥലമോ മാലിക് പറഞ്ഞിട്ടില്ല.

2011ൽ ആർഎസ്എസ് നേതാക്കളുമായി മാരത്തൺ ചർച്ച നടത്തിയെന്നും പറയുന്നു. ദില്ലിയിലെ ഇന്റർനാഷണൽ സെന്ററിൽവച്ച് 5 മണിക്കൂറായിരുന്നു ചർച്ച. സെന്റർ ഫോർ ഡയലോഗ് ആൻഡ് റീകൺസിലിയേഷൻ എന്ന തിങ്ക് ടാങ്കാണ് ചർച്ച സംഘടിപ്പിച്ചത്. വിവേകാനന്ദ ഇന്റർനാഷണൽ ഫൗണ്ടേഷന്റെ അന്നത്തെ ചെയർപഴ്സൻ അഡ്മിറൽ കെ.കെ.നായർ തന്നെ ഒന്നിലേറെ തവണ ഉച്ചഭക്ഷണത്തിന് അദ്ദേഹത്തിന്റെ വസതിയിലേക്കും ഇന്ത്യ ഇന്റർനാഷണൽ സെന്ററിലേക്കും ക്ഷണിച്ചുവെന്നും യാസീൻ മാലിക് അവകാശവാദമുന്നയിച്ചു.

2000-01ൽ കശ്മീരിൽ ഐകകണ്ഠേന വെടിനിർത്തൽ പ്രഖ്യാപിച്ചതിനു പിന്നിൽ തനിക്ക് സ്വാധീനമുണ്ടെന്ന് പറഞ്ഞ് പ്രധാനമന്ത്രി വാജ്പേയി തന്നെ അഭിനന്ദിച്ചെന്നും യാസീൻ മാലിക് പറഞ്ഞു. ലഷ്കർ ഭീകരൻ ഹാഫീസ് സയീദുമായി കൂടിക്കാഴ്ച നടത്തി സമാധാന ശ്രമം നടത്തിയതിന് മുൻ പ്രധാനമന്ത്രി മൻമോ​​ഹൻ സിങ് തന്നോട് നേരിട്ട് നന്ദി പറഞ്ഞെന്നും ഇയാൾ പറഞ്ഞു.

ദില്ലിയിൽ അജിത് ഡോവലിനെ താൻ കണ്ടതായും അദ്ദേഹം അന്നത്തെ ഐബി ഡയറക്ടർ ശ്യാമൾ ദത്തയെയും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ബ്രജേഷ് മിശ്രയെയും പരിചയപ്പെടുത്തിയതായും മാലിക് പറയുന്നു. പാക് അധിനിവേശ കശ്മീരിലെ (പിഒകെ) ജെകെഎൽഎഫ് ജനറൽ സെക്രട്ടറി റഫീഖ് ദാറിനെ താൻ ബന്ധപ്പെട്ടുവെന്നും യുണൈറ്റഡ് ജിഹാദ് കൗൺസിൽ (യുജെസി) മേധാവി സയ്യിദ് സലാഹുദ്ദീനുമായി ഒരു ഫോൺ സംഭാഷണം സംഘടിപ്പിച്ചുവെന്നും മാലിക് അവകാശപ്പെടുന്നു. 

ഹുറിയത്ത് മുന്നണിയിൽ, പ്രൊഫസർ അബ്ദുൾ ഗനി ഭട്ടിനെ ഒരു എക്സിക്യൂട്ടീവ് കൗൺസിൽ യോഗം വിളിക്കാൻ വിളിച്ചതായി മാലിക് പറയുന്നു. അടുത്ത ദിവസം, സയ്യിദ് അലി ഷാ ഗീലാനി, അബ്ദുൾ ഗനി ലോൺ, മിർവൈസ് ഉമർ ഫാറൂഖ്, അബ്ബാസ് അൻസാരി, മാലിക് എന്നിവർ ഉൾപ്പെടെയുള്ള നേതാക്കൾ പ്രധാനമന്ത്രി വാജ്‌പേയിയുടെ വെടിനിർത്തലിനെ പിന്തുണച്ച് സംയുക്ത പ്രസ്താവന പുറപ്പെടുവിച്ചു. പ്രധാനമന്ത്രി വാജ്‌പേയിയും അന്നത്തെ ആഭ്യന്തരമന്ത്രി എൽ.കെ. അദ്വാനിയും തന്റെ സമാധാന സംരംഭങ്ങളെ പിന്തുണച്ചിരുന്നു,.2001 ൽ ജീവിതത്തിൽ ആദ്യമായി അദ്ദേഹത്തിന് പാസ്‌പോർട്ട് നൽകി. സാധുവായ വിസയിൽ അമേരിക്ക, യുണൈറ്റഡ് കിംഗ്ഡം, സൗദി അറേബ്യ, പാകിസ്ഥാൻ എന്നിവിടങ്ങളിലേക്ക് പരസ്യമായി യാത്ര ചെയ്തിട്ടുണ്ടെന്നും കശ്മീർ പരിഹാരം എന്നിവയെക്കുറിച്ച് സംസാരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറയുന്നു.

 

PREV
Read more Articles on
click me!

Recommended Stories

എഐപിസി ചെയർമാൻ പ്രവീൺ ചക്രവർത്തി വിജയ്‌യുമായി കൂടിക്കാഴ്ച നടത്തി
ഒടുവിൽ മൗനം വെടിഞ്ഞ് ഇൻഡിഗോ സിഇഒ, 'ഇന്ന് 1000ത്തിലധികം സർവീസ് റദ്ദാക്കി, പരിഹാരം വൈകും, ഡിസംബർ 15 നുള്ളിൽ എല്ലാം ശരിയാകും'