
ദില്ലി: രാജ്യതലസ്ഥാനത്തെയും (എൻസിആർ) വടക്കേ ഇന്ത്യയിലെയും യാത്രക്കാരെ ലക്ഷ്യമിട്ട് നിർമിച്ച നോയിഡ അന്താരാഷ്ട്ര വിമാനത്താവളം ചിറകുവിരിക്കാൻ ഒരുങ്ങുന്നു. ജൂൺ 15 മുതൽ വിമാനത്താവളം പ്രവർത്തനം ആരംഭിക്കുമെന്ന് വിമാനത്താവള അധികൃതർ അറിയിച്ചു. ബ്യൂറോ ഓഫ് സിവിൽ ഏവിയേഷൻ സെക്യൂരിറ്റിയിൽ നിന്നുള്ള അന്തിമാനുമതി ഇക്കഴിഞ്ഞ ഏപ്രിൽ മാസം 27ന് ലഭിച്ചതോടെ ആണ് വിമാനത്താവളത്തിൻ്റെ പ്രവർത്തനം തുടങ്ങാനുള്ള നടപടികളുമായി അധികൃതർ മുന്നോട്ടുനീങ്ങിയത്.
ഉത്തർ പ്രദേശിലെ ജെവാറിൽ സ്ഥിതിചെയ്യുന്ന വിമാനത്താവളത്തിൻ്റെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്ര മോദി മാർച്ച് 28ന് നിർവഹിച്ചിരുന്നു. മാർച്ച് ആറിനാണ് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷനിൽ നിന്നുള്ള അനുമതി വിമാനത്താവളത്തിന് ലഭിച്ചത്.
ചീഫ് ഫിനാൻഷ്യൽ ഓഫീസറായ നിതു സാമ്ര ആണ് നോയിഡ അന്താരാഷ്ട്ര വിമാനത്താവളത്തിൻ്റെ ഇടക്കാല സിഇഒ. നേരത്തെ സ്വിസ് പൗരനായ ക്രിസ്റ്റോഫ് ഷ്നെൽമാൻ ആയിരുന്നു സിഇഒ. വിദേശ പൗരൻ നേതൃത്വം നൽകുന്ന വിമാനത്താവളത്തിന് അന്തിമാനുമതി നൽകാൻ ബ്യൂറോ ഓഫ് സിവിൽ ഏവിയേഷൻ സെക്യൂരിറ്റി വിസമ്മതിച്ചതോടെ ആണ് ക്രിസ്റ്റോഫ് ഷ്നെൽമാനെ നീക്കിയതും പകരം നിതു സാമ്ര നിയമിച്ചതും.
അതേസമയം ജൂൺ 15ന് ഇൻഡിഗോയുടെ വിമാനമാണ് ആദ്യം പറയുന്നുയരുക. പിന്നീട് ആകാശ എയർ, എയർ ഇന്ത്യ എക്സ്പ്രസ് എന്നീ വിമാനക്കമ്പനികളും സർവീസ് ആരംഭിക്കും. റൂട്ടുകളും ഷെഡ്യൂളുകളും സംബന്ധിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. ആദ്യഘട്ടത്തിൽ ആഭ്യന്തര സർവീസുകളാണ് വിമാനത്താവളം നടത്തുക. ഈ വർഷം അവസാനിക്കുന്നതിന് മുന്നോടിയായി അന്താരാഷ്ട്ര സർവീസുകൾക്കും തുടക്കമാകും. ആദ്യ വർഷം 50 മുതൽ 60 ലക്ഷം വരെ യാത്രക്കാരെ ആണ് വിമാനത്താവള അധികൃതർ പ്രതീക്ഷിക്കുന്നത്.
11,200 കോടി രൂപ ചെലവഴിച്ച് നിർമിച്ച വിമാനത്താവളത്തിൽ ഒരു റൺവേ ആണ് ഉള്ളത്. പ്രതിവർഷം 12 ദശലക്ഷം യാത്രക്കാരെ വരെ കൈകാര്യം ചെയ്യാൻ സാധിക്കുന്ന ഏക പാസഞ്ചർ ടെർമിനലും വിമാനത്താവളത്തിൻ്റെ സവിശേഷതയാണ്. ഭാവിയിൽ പ്രതിവർഷം 70 ദശലക്ഷം യാത്രക്കാരെ കൈകാര്യം ചെയ്യാനുതകുന്ന തലത്തിലേക്ക് വിമാനത്താവളത്തെ ഉയർത്താനാണ് അധികൃതരുടെ പദ്ധതി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam