എക്സ്ട്രീം ഹെവി എന്ന് എഴുതി, കൂടാതെ ആനയുടെ സ്റ്റിക്കറും; മൃതദേഹം കൊണ്ട് പോകുന്ന പെട്ടിയിൽ ഒട്ടിച്ചു, ഇൻഡിഗോയ്ക്ക് വിമർശനം

Published : Oct 08, 2025, 09:22 AM IST
indigo coffin

Synopsis

വിമാനത്തിൽ കൊണ്ടുപോയ മൃതദേഹത്തിന്റെ പെട്ടിയിൽ 'എക്സ്ട്രീം ഹെവി' എന്നെഴുതിയ ആനയുടെ ചിത്രം പതിച്ച സ്റ്റിക്കർ ഉപയോഗിച്ചതിന് ഇൻഡിഗോയ്ക്കെതിരെ വിമർശനം. ചിത്രം വൈറലായതോടെ, ആരുടെയും വികാരങ്ങളെ വ്രണപ്പെടുത്താൻ ഉദ്ദേശിച്ചിട്ടില്ലെന്നും ഇൻഡിഗോ വിശദീകരിച്ചു.

ദില്ലി: വിമാനത്തിൽ കൊണ്ടുപോവുകയായിരുന്ന ഒരു മൃതദേഹത്തിന്‍റെ പെട്ടിക്ക് മുകളിൽ 'എക്സ്ട്രീം ഹെവി' എന്ന് എഴുതിയ, ആനയുടെ ചിത്രം പതിച്ച സ്റ്റിക്കർ പതിപ്പിച്ചതിൽ ഇൻഡിഗോയ്ക്കെതിരെ വിമര്‍ശനം. ചിത്രം വൈറലായതോടെ, 'ആരുടെയും വികാരങ്ങളെ വ്രണപ്പെടുത്താൻ യാതൊരു ഉദ്ദേശ്യവുമില്ല' എന്ന് ഇൻഡിഗോ വൃത്തങ്ങൾ പ്രതികരിച്ചു. മറ്റൊരു തരത്തിലാണ് ഇത് മനസിലാക്കിയതെങ്കിൽ ആത്മാർത്ഥമായി ഖേദിക്കുന്നുവെന്നും ഇൻഡിഗോ കൂട്ടിച്ചേർത്തു.

ഹിരവ് എന്ന ഉപയോക്താവാണ് ചിത്രം എക്സിൽ പങ്കുവെച്ചത്. "ഇത് വിഡ്ഢിത്തമായി തോന്നിയേക്കാം, പക്ഷേ @IndiGo6E, മനുഷ്യന്‍റെ മൃതദേഹം കൊണ്ടുപോകുമ്പോൾ, 'എക്സ്ട്രീം ഹെവി' എന്ന ലേബലിൽ ആനയുടെ ചിത്രം ഉപയോഗിക്കുന്നത് നിങ്ങൾ മാറ്റേണ്ടതുണ്ട്. യാത്രയായ വ്യക്തിയോടുള്ള ബഹുമാനത്തിന് വേണ്ടി മാത്രം." - ഹിരിവ് കുറിച്ചു. മൃതദേഹം കൊണ്ടുപോകുന്ന ഏജൻസി ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്ത വീഡിയോയിൽ നിന്നാണ് ചിത്രം ലഭിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ദില്ലിയിൽ നിന്ന് പട്‌നയിലേക്കാണ് രേഖകളും പാസ്‌പോർട്ടുമടങ്ങിയ ഈ മൃതദേഹം കൊണ്ടുപോയത്.

സോഷ്യൽ മീഡിയ പ്രതികരണം

ഈ ചിത്രം ഇന്‍റർനെറ്റിനെ രണ്ടായി തിരിച്ചു. ചിലർ ഇത് മരണപ്പെട്ട വ്യക്തിയുടെയും കുടുംബത്തിന്‍റെയും സ്വകാര്യതയുടെ നഗ്നമായ ലംഘനമാണ് എന്ന് ആരോപിച്ചു. എന്നാൽ, മറ്റ് ചിലർ ഇത് സാധാരണ രീതിയുടെ ഭാഗമാണ് എന്ന് വാദിച്ചു. "ആനയുടെ ചിഹ്നം ഭാരം കൂടുതലാണെന്ന് സൂചിപ്പിക്കുന്ന ഒരു സർവ്വദേശീയ ചിഹ്നമാണ്. ഇത് ശ്രദ്ധയോടെ കൈകാര്യം ചെയ്യാൻ സഹായിക്കും. അതിൽ അനാദരവായി ഒന്നുമില്ല," ഒരു ഉപയോക്താവ് അഭിപ്രായപ്പെട്ടു. "ഇത്തരം ലേബലിംഗുകളും കൈകാര്യം ചെയ്യുന്നതിനുള്ള ചിഹ്നങ്ങളും മൃതദേഹങ്ങൾ ആഗോളതലത്തിൽ കൊണ്ടുപോകുമ്പോൾ സാധാരണമായ ഒരു രീതിയാണ്. ഇത് അനാദരവല്ല, സുരക്ഷയ്ക്കും വ്യക്തതയ്ക്കും വേണ്ടിയാണ്. കൈകാര്യം ചെയ്യുന്ന തൊഴിലാളികൾക്ക് ഇംഗ്ലീഷ് വായിക്കാൻ അറിയണമെന്നില്ല, പക്ഷേ അവർക്ക് ചിഹ്നങ്ങൾ മനസിലാകും," മറ്റൊരാൾ കുറിച്ചു.

അതേസമയം, ചില ഉപയോക്താക്കൾ മൃതദേഹങ്ങൾ കൊണ്ട് പോകുന്ന പെട്ടികളിൽ ഇത്തരം ലേബലിംഗ് ഒഴിവാക്കണമെന്ന് ഇൻഡിഗോയോട് ആവശ്യപ്പെട്ടു. കാർഗോ കൈകാര്യം ചെയ്യുന്ന തൊഴിലാളികൾക്ക് പരമാവധി മനുഷ്യശക്തി ആവശ്യമുള്ളത് ലളിതമായി മനസിലാക്കിക്കൊടുക്കാൻ വേണ്ടിയാണ് ഇത്തരം ചിഹ്നങ്ങൾ ഉപയോഗിക്കുന്നതെന്ന് എയർലൈൻ വൃത്തങ്ങൾ അറിയിച്ചു.

PREV
BB
About the Author

Bibin Babu

2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ജേണലിസത്തില്‍ ബിരുദവും പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. ഒമ്പത് വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. അണ്ടര്‍ 17 ഫിഫ ലോകകപ്പ്, ഐപിഎൽ, ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകൾ തുടങ്ങിയ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: bibin@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ദില്ലി - ബെംഗളൂരു യാത്രയ്ക്ക് ഏകദേശം 90,000 രൂപ! വിമാന ടിക്കറ്റുകൾക്ക് 'തീവില'! പ്രധാന റൂട്ടുകളിലെ നിരക്കുകൾ ഇങ്ങനെ
രാഹുൽ വിഷയത്തില്‍ രാജ്യസഭയിലും വാക് പോര്, ജെബി മേത്തറെ പരിഹസിച്ച് ജോണ്‍ ബ്രിട്ടാസ്