
ജോധ്പൂർ: രാജസ്ഥാനിലെ ജോധ്പൂരിൽ ഭാരത് മാല എക്സ്പ്രസ് വേയിൽ അമിതവേഗതയിലെത്തിയ ടെമ്പോ ട്രാവലർ റോഡരികിൽ പാർക്ക് ചെയ്ത ട്രക്കിൽ ഇടിച്ചുകയറി 15 പേർ മരിച്ചു. ക്ഷേത്രദർശനത്തിന് പോയി മടങ്ങവെയുണ്ടായ അപകടത്തിൽ മൂന്ന് യാത്രക്കാർക്ക് ഗുരുതര പരിക്കും ഏറ്റിട്ടുണ്ട്. ഇടിയുടെ ആഘാതത്തിൽ ടെമ്പോ ട്രാവലർ പൂർണമായി തകർന്നു. മൃതദേഹങ്ങൾ സീറ്റുകളിൽ കുടുങ്ങിക്കിടന്നതിനാൽ പുറത്തെടുക്കാൻ വലിയ ബുദ്ധിമുട്ട് നേരിട്ടെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. നാട്ടുകാരും പൊലീസും മറ്റ് വാഹനയാത്രക്കാരും ചേർന്ന് രക്ഷാപ്രവർത്തനം നടത്തി. പരിക്കേറ്റവരെ ആദ്യം അടുത്ത ആശുപത്രിയിലെത്തിച്ച ശേഷം ജോധ്പൂരിലേക്ക് മാറ്റി വിദഗ്ധ ചികിത്സ നൽകി. അപകടത്തിൽപ്പെട്ടവർ ജോധ്പൂരിലെ ഫലോദി സ്വദേശികളാണ്.
നടുക്കുന്ന അപകടമാണെന്ന് പ്രതികരിച്ച മുഖ്യമന്ത്രി ഭജൻലാൽ ശർമ അനുശോചനം അറിയിച്ചു. പരിക്കേറ്റവർക്ക് മികച്ച ചികിത്സ ഉറപ്പാക്കാൻ ജില്ലാ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. മുൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടും ദുഃഖം പ്രകടിപ്പിച്ച് രംഗത്തെത്തി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam