
ന്യൂഡൽഹി: പശ്ചിമേഷ്യൻ യുദ്ധവിഷയത്തിൽ കേന്ദ്ര സർക്കാരിന്‍റെ നിലപാടുകളെ പിന്തുണച്ച് കോൺഗ്രസ് എംപി ശശി തരൂർ. ഗൾഫ് മേഖലയിലെ സംഘർഷങ്ങൾക്കിടയിൽ നരേന്ദ്ര മോദി സർക്കാർ പുലർത്തുന്ന 'ആത്മസംയമനം' ബലഹീനതയല്ല, മറിച്ച് ഇന്ത്യയുടെ കരുത്താണ് പ്രതിഫലിപ്പിക്കുന്നതെന്ന് തരൂർ വ്യക്തമാക്കി. ഒരു കോൺഗ്രസ് സർക്കാരിനെയാണ് താൻ ഉപദേശിക്കുന്നതെങ്കിലും ഇതേ നിലപാട് തന്നെയായിരിക്കും സ്വീകരിക്കുകയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തരൂരിന്‍റെ ഈ പ്രസ്താവന ബിജെപി രാഷ്ട്രീയ ആയുധമാക്കുകയും സോഷ്യൽ മീഡിയയിലൂടെ വ്യാപകമായി പ്രചരിപ്പിക്കുകയും ചെയ്തു.
ആത്മസംയമനം പാലിക്കുക എന്നാൽ കീഴടങ്ങുക എന്നല്ല അർത്ഥമെന്നും സ്വന്തം താൽപ്പര്യങ്ങൾ തിരിച്ചറിഞ്ഞ് അവ സംരക്ഷിക്കുക എന്നതാണ് ഇന്ത്യ ഇപ്പോൾ ചെയ്യുന്നതെന്നും തരൂർ ചൂണ്ടിക്കാട്ടി. യുദ്ധത്തിന്‍റെ പ്രാരംഭ ഘട്ടത്തിൽ അമേരിക്കയും ഇസ്രായേലും ഇറാന് മേൽ നടത്തിയ ആക്രമണങ്ങളെ അപലപിക്കാതെ ഇന്ത്യ നിശബ്‍ദത പാലിച്ചിരുന്നു. എന്നാൽ ഇറാൻ ഹോർമുസ് കടലിടുക്ക് തടസപ്പെടുത്തുകയും ആഗോളതലത്തിൽ ഇന്ധന പ്രതിസന്ധി രൂക്ഷമാവുകയും ചെയ്തതോടെ ഇന്ത്യ സജീവമായ നയതന്ത്ര ഇടപെടലുകൾ നടത്തി. ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തിയും ഇറാൻ പ്രസിഡന്‍റുമായി പ്രധാനമന്ത്രി നേരിട്ട് സംസാരിച്ചും ഇന്ത്യ തങ്ങളുടെ സ്വാധീനം വെളിപ്പെടുത്തി.
ഇന്ത്യയുടെ ഈ സമീപനത്തെ 'തന്ത്രപരമായ ജാഗ്രത' എന്നാണ് തരൂർ വിശേഷിപ്പിച്ചത്. ഹോർമുസ് കടലിടുക്കിൽ കുടുങ്ങിക്കിടന്ന ഇന്ത്യയുടെ രണ്ട് എൽപിജി ടാങ്കറുകളും ഒരു ക്രൂഡ് ഓയിൽ കപ്പലും സുരക്ഷിതമായി പുറത്തെത്തിക്കാൻ ഈ നയതന്ത്ര ബന്ധം സഹായിച്ചു. ഇത് ഇന്ത്യയുടെ വലിയൊരു നയതന്ത്ര വിജയമായാണ് വിലയിരുത്തപ്പെടുന്നത്. ലോകരാജ്യങ്ങൾക്കിടയിൽ സമാധാനത്തിനായി മുൻകൈ എടുക്കാനും ഇരുപക്ഷത്തെയും ചർച്ചകളിലേക്ക് കൊണ്ടുവരാനും ഇന്ത്യക്ക് സാധിക്കുമെന്ന് തരൂർ പ്രത്യാശ പ്രകടിപ്പിച്ചു. ഇന്ത്യയുടെ നിശബ്‍ദത യുദ്ധത്തിനുള്ള പിന്തുണയല്ലെന്നും മറിച്ച് ദേശീയ താൽപ്പര്യങ്ങൾ മുൻനിർത്തിയുള്ള വിവേകപൂർണ്ണമായ തീരുമാനമാണെന്നും അദ്ദേഹം ഇന്ത്യൻ എക്സ്പ്രസിൽ എഴുതിയ ലേഖനത്തിൽ വ്യക്തമാക്കി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam