
കൊല്‍ക്കത്ത: ബംഗാളിലെ (Bengal) തദ്ദേശ തെരഞ്ഞെടുപ്പില്‍ സിപിഎമ്മും തൃണമൂല്‍ കോണ്‍ഗ്രസും (CPM-TMC) തമ്മില്‍ രഹസ്യധാരണയുണ്ടായിരുന്നതായി ബിജെപി (BJP). 108 മുനിസിപ്പാലിറ്റികളില്‍ നടന്ന തെരഞ്ഞെടുപ്പില്‍ ഒന്നില്‍പ്പോലും ബിജെപിക്ക് ജയിക്കാനാകാത്തത് ഭരണകക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസും സിപിഎമ്മും രഹസ്യധാരണയുണ്ടാക്കിയതുകൊണ്ടാണെന്നും ബിജെപി സംസ്ഥാന പ്രസിഡന്റ് സുകാന്ത മജുംദാര്‍ ആരോപിച്ചു. ബംഗാളില്‍ അപ്രഖ്യാപിത അടിയന്തരാവസ്ഥയാണെന്നും അദ്ദേഹം ആരോപിച്ചു. മുനിസിപ്പല്‍ ബോഡിയിലെ 10 വാര്‍ഡുകളില്‍ തൃണമൂല്‍ ഏഴ് സീറ്റില്‍ ജയിച്ചപ്പോള്‍ സിപിഎം മൂന്നെണ്ണം വിജയിച്ചെന്ന് മജുംദാര്‍ ആരോപണത്തിന് തെളിവായി ചൂണ്ടിക്കാട്ടി.
തെരഞ്ഞെടുപ്പ് നടന്ന 108 മുനിസിപ്പാലിറ്റികളില്‍ 102 ഇടത്ത് തൃണമൂല്‍ ജയിച്ചപ്പോള്‍ സിപിഎമ്മും ഡാര്‍ജിലിംഗ് ആസ്ഥാനമായുള്ള പുതിയ പാര്‍ട്ടി ഹാംറോ പാര്‍ട്ടിയും ഓരോന്ന് വീതം വിജയിച്ചു. നാല് നഗരസഭകളില്‍ ആര്‍ക്കും ഭൂരിപക്ഷം ലഭിച്ചില്ല. ആകെ പോള്‍ ചെയ്ത വോട്ടിന്റെ 63.45 ശതമാനം തൃണമൂല്‍ കോണ്‍ഗ്രസ് നേടിയപ്പോള്‍ 14.13 ശതമാനം വോട്ടുമായി സിപിഎം രണ്ടാമതെത്തി.
12.57 ശതമാനം വോട്ടുമായി ബിജെപി മൂന്നാം സ്ഥാനത്താണ്. വിദ്യാര്‍ത്ഥി-യുവജന സംഘടനകളുടെയും പിന്‍ബലത്തില്‍ സിപിഎം തിരിച്ചു വരുന്ന സൂചന കാണിക്കുന്നുവെന്ന് രാഷ്ട്രീയ വിദഗ്ധര്‍ ചൂണ്ടിക്കാട്ടി. അതേസമയം ബിജെപിക്ക് അടിത്തറ നഷ്ടപ്പെടുന്ന പ്രവണത തുടരുകയാണ്.
ഹൈദരലി തങ്ങൾ മതസൗഹാർദ്ദത്തിന് മുൻഗണന നൽകിയ നേതാവ്: മുഖ്യമന്ത്രി
തിരുവനന്തപുരം: ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ വിയോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ (Pinarayi Vijayan) അനുശോചനം രേഖപ്പെടുത്തി.
മലപ്പുറം ജില്ലാ ലീഗ് അധ്യക്ഷൻ എന്ന നിലയിലും സംസ്ഥാന അധ്യക്ഷൻ എന്ന നിലയിലും കേരള രാഷ്ട്രീയത്തിലെ സൗമ്യ സാന്നിധ്യമായിരുന്നു ഇക്കാലമത്രയും അദ്ദേഹം. മതസൗഹാർദ്ദം നിലനിർത്തുന്നതിൽ ഊന്നിയ സമീപനമായിരുന്നു അദ്ദേഹത്തിന്റേത്. രാഷ്ട്രീയമായി വ്യത്യസ്ത ധ്രുവങ്ങളിൽ നിൽക്കുമ്പോഴും വ്യക്തിപരമായ സൗഹൃദം കാത്തുസൂക്ഷിക്കുന്നതിൽ എന്നും ശ്രദ്ധിച്ചിരുന്നു.
രാഷ്ട്രീയ പ്രവർത്തനത്തിന് പുറമേ മറ്റു നിരവധി സംഘടനകളുടെ നേതൃത്വത്തിലും അദ്ദേഹം ദീർഘകാലം പ്രവർത്തിച്ചു. അനാഥ മന്ദിരങ്ങളുടെയും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും നേതൃത്വത്തിലും അദ്ദേഹം ഉണ്ടായിരുന്നു. മത നേതാവ് എന്ന നിലയിലും സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ ഉന്നത നേതാവ് എന്ന നിലയിലും അദ്ദേഹത്തിന്റെ പ്രവർത്തനം ശ്രദ്ധേയമായിരുന്നു. ഇസ്ലാമിക പണ്ഡിതനായ തങ്ങൾ അനേകം മഹല്ലുകളുടെ ഖാസി എന്ന നിലയിലും ഏറെ ആദരവ് പിടിച്ചുപറ്റിയിരുന്നു.
പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ കുടുംബത്തെയും സഹപ്രവർത്തകരെയും അദ്ദേഹത്തിന്റെ വിയോഗത്തിൽ ദുഃഖിക്കുന്ന എല്ലാവരെയും അനുശോചനം അറിയിക്കുന്നതായി മുഖ്യമന്ത്രി പറഞ്ഞു.