
ബെംഗളൂരു: യാത്രക്കാരിയെ അടിച്ച് നിലത്തിട്ട ബൈക്ക് ടാക്സി ഡ്രൈവറെ പൊലീസ് അറസ്റ്റ് ചെയ്തു. സിസിടിവി ദൃശ്യം വന്നതോടെ കേസിൽ വൻ ട്വിസ്റ്റ്. ബെംഗളൂരുവിലെ ജയാനഗറിൽ ബൈക്ക് ടാക്സി ഡ്രൈവറും യാത്രക്കാരിയും തമ്മിലുള്ള തർക്ക വീഡിയോ വൈറലായതിന് പിന്നാലെയാണ് യുവാവ് പൊലീസ് കസ്റ്റഡിയിൽ എടുത്തതും കേസ് രജിസ്റ്റർ ചെയ്തതും. എന്നാൽ സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നതോടെയാണ് അടി തുടങ്ങിയത് യുവതിയാണെന്ന് വ്യക്തമായത്. വെള്ളിയാഴ്ച രാവിലെയാണ് സംഭവം. ജയാനഗറിലെ ഒരു ജ്വല്ലറിയിലെ ജീവനക്കാരിയെ റാപിഡോ ബൈക്ക് ടാക്സി ഡ്രൈവറാണ് അടിച്ച് നിലത്തിട്ടത്.
ജോലിക്ക് പോവാനായി ബൈക്ക് ടാക്സി വിളിച്ച യുവതി യുവാവ് ഗതാഗത നിയമ ലംഘനം ചോദ്യം ചെയ്തതോടെ ഇരുവർക്കിടയിൽ തർക്കമുണ്ടായിയെന്നും ഇത് കയ്യേറ്റത്തിൽ കലാശിക്കുകയുമായിരുന്നു. ട്രാഫിക് സിഗ്നലുകൾ തെറ്റിച്ചത് ചോദ്യം ചെയ്തതിന് പിന്നാലെ ആശങ്ക തോന്നിയാണ് ബൈക്ക് ടാക്സിക്കാരനെ ചോദ്യം ചെയ്തതെന്നാണ് യുവതി വാക്കേറ്റം കണ്ടെത്തിയവരോട് വിശദമാക്കിയിരുന്നത്. ഇത് കണ്ടെത്തിയ വഴിയിലുണ്ടായിരുന്ന ഒരാൾ ചിത്രീകരിച്ച വീഡിയോയാണ് സമൂഹമാധ്യമങ്ങളിൽ വൈറലായത്. അടിയേറ്റ് യുവതി നിലത്ത് വീഴുന്ന വീഡിയോ വന്നതോടെ വലിയ രീതിയിൽ ആളുകൾ യുവാവിന്റെ നടപടിയെ വിമർശിച്ചിരുന്നു.
എന്നാൽ സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നതോടെയാണ് റാപിഡോ ഡ്രൈവറായ എസ് സുമനല്ല കയ്യേറ്റം ആരംഭിച്ചതെന്ന് വ്യക്തമായത്. യുവതി കയ്യിലുണ്ടായിരുന്ന ഭക്ഷണ പാത്രം വച്ചിരുന്ന ബാഗ് ഉപയോഗിച്ച് യുവാവിനെ രണ്ട് തവണ മർദ്ദിക്കുന്നതും ഷർട്ടിന്റെ കോളറിൽ കുത്തിപ്പിടിച്ച് അസഭ്യം പറയുന്നതും സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമാണ്. ബൈക്കിലിരുന്ന റാപിഡോ ഡ്രൈവറെ യുവതി മർദ്ദിച്ചതോടെയാണ് ഇയാൾ റോഡിലേക്ക് ഇറങ്ങിയതും ജ്വല്ലറി ജീവനക്കാരിയെ മർദ്ദിച്ചതും. യുവതിയോട് നിങ്ങളുടെ രാജ്യത്തേക്ക് മടങ്ങിപ്പോവണമെന്ന് തർക്കത്തിനിടെ പറഞ്ഞത് തെറ്റായിപോയെന്നും എസ് സുമൻ വിശദമാക്കി. സ്ത്രീത്വത്തെ അപമാനിച്ചത് അടക്കമുള്ള വകുപ്പുകൾ ചുമത്തിയാണ് യുവാവിനെതിരെ കേസ് എടുത്തത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam