
ഡെറാഡൂൺ: പ്രസവത്തിനിടെ വയറിനുള്ളിൽ ബാൻഡേജ് മറന്ന് വച്ചതിൽ നിന്നുള്ള അണുബാധ മൂലം യുവതി മരിച്ച സംഭവത്തിൽ അന്വേഷണ സംഘം രൂപീകരിച്ചു. ഡെറാഡൂൺ ചീഫ് മെഡിക്കൽ ഓഫീസർ മനോജ് ശർമ്മയുടെ നേതൃത്വത്തിലാണ് സംഭവം അന്വേഷിക്കാൻ നാലംഗ സമിതി രൂപീകരിച്ചത്. മരിച്ച യുവതിയുടെ ഭർത്താവ് പ്രജ്വൽ പാൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കമ്മിറ്റി രൂപീകരിച്ചത്. ജ്യോതി പാൽ എന്ന യുവതിയായിരുന്നു മരണമടഞ്ഞത്.
ഈ വർഷം ജനുവരിയിൽ ആണ് ഈ ദാരുണ സംഭവത്തിന്റെ തുടക്കം. ഐ ആൻഡ് മദർ കെയർ സെന്ററിൽ സിസേറിയനിലൂടെ ജ്യോതി പാൽ ഒരു ആൺകുട്ടിക്ക് ജന്മം നൽകിയതായി പരാതിയിൽ പറയുന്നു. എന്നാൽ, സിസേറിയൻ നടത്തുന്നതിനിടെ ഡോക്ടർമാർ ബാൻഡേജ് വയറിൽ ഉപേക്ഷിച്ച് വയർ തുന്നിച്ചേർത്തതായാണ് ആരോപണം. പ്രസവം കഴിഞ്ഞ് കുറച്ച് ദിവസങ്ങൾക്ക് ശേഷം ജ്യോതിക്ക് വയറുവേദന അനുഭവപ്പെടാൻ തുടങ്ങി. തുടർന്ന് അവരെ അതേ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും വയറു വേദനയുടെ കാരണം എന്താണെന്ന് ഡോക്ടർമാർ പറഞ്ഞില്ല. പിന്നീട്, സ്ഥിതി വളരെ മോശമായപ്പോൾ മറ്റൊരു ആശുപത്രിയിലേക്ക് യുവതിയെ കൊണ്ടു പോകുകയായിരുന്നു. അവിടെ വച്ചാണ് സ്കാനിംഗിലൂടെ യുവതിയുടെ വയറ്റിൽ ഒരു ബാൻഡേജ് ഉണ്ടായിരുന്നതായി കണ്ടെത്തിയത്. ഇത് ഗുരുതരമായ അണുബാധക്ക് കാരണമാകുകയായിരുന്നു. അണുബാധ മൂലമാണ് ജ്യോതി മരിച്ചതെന്നും പിന്നീട് കണ്ടെത്തുകയായിരുന്നു.