ജനറൽ ടിക്കറ്റ് പോലുമില്ലാതെ യുവതികളുടെ ഫസ്റ്റ് എസി യാത്ര; പിടിച്ചപ്പോൾ ബന്ധുക്കൾ റെയിൽവേയിലെന്ന് മറുപടി, ജാതീയ അധിക്ഷേപവും

Published : Oct 11, 2025, 07:34 PM IST
first ac without ticket

Synopsis

ടിക്കറ്റില്ലാതെ ട്രെയിനിലെ ഫസ്റ്റ് എസി കോച്ചിൽ യാത്ര ചെയ്ത രണ്ട് യുവതികൾ ടിക്കറ്റ് എക്സാമിനറുമായി തർക്കിക്കുന്നതിന്‍റെ വീഡിയോ വൈറലായി. ചോദ്യം ചെയ്തതിന് ടിടിഇയെ പരിഹസിക്കുകയും ജാതീയമായി അധിക്ഷേപിക്കുകയും ചെയ്ത സംഭവം വലിയ ചർച്ചകൾക്ക് വഴിവെച്ചു.

ന്യൂഡൽഹി: ടിക്കറ്റില്ലാതെ ട്രെയിനിന്‍റെ ഫസ്റ്റ് എ സി കോച്ചിൽ യാത്ര ചെയ്ത രണ്ട് യുവതികൾ ടിക്കറ്റ് ടിടിഇയുമായി തർക്കിക്കുകയും ജാതീയ അധിക്ഷേപം നടത്തുകയും ചെയ്യുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വൈറലാകുന്നു. റെഡ്ഡിറ്റിലെ 'r/IndianRailways' എന്ന സബ്‌റെഡിറ്റിലാണ് സംഭവം ആദ്യം പങ്കുവെക്കപ്പെട്ടത്. സാധുവായ ടിക്കറ്റില്ലാതെ ഫസ്റ്റ് എസി കോച്ചിൽ യാത്ര ചെയ്ത രണ്ട് യുവതികൾ ടിക്കറ്റ് എക്സാമിനർ ചോദ്യം ചെയ്യുന്നതാണ് ദൃശ്യങ്ങളിലുള്ളത്.

തർക്കവും പരിഹാസവും

"ദയവായി ടിക്കറ്റ് കാണിക്കൂ. ടിക്കറ്റില്ലാതെ നിങ്ങൾ എങ്ങനെയാണ് ഒരു ഫസ്റ്റ് എസി കോച്ചിൽ കയറിയത്?" എന്ന് ടിടിഇ ചോദിക്കുമ്പോൾ, യുവതികളിൽ ഒരാൾ (കൂടെ മകളുമുണ്ടായിരുന്നു) വീഡിയോ റെക്കോർഡ് ചെയ്യുന്നതിനെ എതിർത്തു. "നിങ്ങളുടെ ജോലി ചെയ്യുന്നതിനെ ഞാൻ ബഹുമാനിക്കുന്നു, പക്ഷെ എന്‍റെ വീഡിയോ റെക്കോർഡ് ചെയ്യാൻ നിങ്ങൾക്ക് കഴിയില്ല" യുവതി പറഞ്ഞു.

ഒരു ഘട്ടത്തിൽ, ഉദ്യോഗസ്ഥനെ പരിഹസിച്ചുകൊണ്ട് യുവതി ചോദിച്ചു: "നിങ്ങൾക്ക് എങ്ങനെയുള്ള ചിത്രമാണ് വേണ്ടത്? സെൽഫി എടുക്കുമോ?" (ഹിന്ദിയിൽ) ഇതിനിടെ മകൾ അരികിൽ നിന്ന് പോസ് ചെയ്യുകയും ചെയ്തു. തനിക്ക് ഇന്ത്യൻ റെയിൽവേയിൽ ബന്ധുക്കളുണ്ടെന്നും സഹോദരൻ ലോക്കോ പൈലറ്റാണെന്നും സ്ഥാപിക്കാൻ ശ്രമിച്ച യുവതി, വാഷ്‌റൂം ഉപയോഗിച്ച ശേഷം ജനറൽ കംപാർട്ട്‌മെന്‍റിലേക്ക് പോകാനിരിക്കുകയായിരുന്നു എന്നും ടിടിഇയോട് പറഞ്ഞു. "നിങ്ങൾ ജനറൽ കംപാർട്ട്‌മെന്‍റിലേക്ക് പോവുകയാണെങ്കിൽ പോലും, യാത്ര ചെയ്യാൻ ടിക്കറ്റ് എടുക്കേണ്ടതുണ്ട്. നിങ്ങളുടെ കൈവശം അതില്ല." എന്ന് ടിടിഇ ഇതിനോട് മറുപടി പറയുന്നുമുണ്ട്.

ജാതി അധിക്ഷേപം

തുടർന്ന്, പ്രകോപിതയായ യുവതി ടിടിഇയുടെ പേര് ചോദിച്ചറിഞ്ഞ ശേഷം, അദ്ദേഹം മറ്റൊരു ജാതി വിഭാഗത്തിൽ നിന്നുള്ള ആളായിരുന്നെങ്കിൽ ഇങ്ങനെയൊരു പ്രശ്നം ഉണ്ടാക്കില്ലായിരുന്നു എന്ന് സൂചിപ്പിക്കുന്ന തരത്തിലുള്ള ജാതീയ പരാമർശം നടത്തുകയായിരുന്നു. "ജാതീയ പരാമർശങ്ങൾ എന്നോട് നടത്തരുത്. ടിക്കറ്റെടുക്കാതെ യാത്ര ചെയ്തിട്ടും നിങ്ങൾക്ക് ചെയ്യാൻ കഴിയുന്നത് ഇതാണ് – ബഹളമുണ്ടാക്കി സംസാരിക്കുന്നത്." എന്ന് ടിടിഇ ഞെട്ടലോടെ മറുപടി നൽകി. ഈ സംഭവം സംബന്ധിച്ച് ഇന്ത്യൻ റെയിൽവേ ഇതുവരെ ഔദ്യോഗിക പ്രതികരണം പുറത്തിറക്കിയിട്ടില്ല.

ഈ ആഴ്ച ആദ്യം, ടിക്കറ്റില്ലാതെ എസി കോച്ചിൽ യാത്ര ചെയ്തതിന് ബീഹാറിൽ നിന്നുള്ള ഒരു സർക്കാർ സ്‌കൂൾ അദ്ധ്യാപിക പിടിയിലായിരുന്നു. ടിടിഇ റെക്കോർഡ് ചെയ്ത ഈ സംഭവത്തിന്‍റെ വീഡിയോയും വൈറലായിരുന്നു. ഇതിന് പിന്നാലെ, ഈ യുവതി തന്നെ കുടുംബാംഗങ്ങളോടൊപ്പം ബീഹാറിലെ റെയിൽവേ സ്റ്റേഷനിൽ ബഹളമുണ്ടാക്കുന്ന മറ്റൊരു വീഡിയോയും പുറത്തുവന്നിരുന്നു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

BB
About the Author

Bibin Babu

2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ജേണലിസത്തില്‍ ബിരുദവും പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. ഒമ്പത് വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. അണ്ടര്‍ 17 ഫിഫ ലോകകപ്പ്, ഐപിഎൽ, ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകൾ തുടങ്ങിയ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: bibin@asianetnews.inRead More...
Read more Articles on
click me!

Recommended Stories

പുകവലിക്ക് വലിയ 'വില' കൊടുക്കേണ്ടി വരും, ഒരു സിഗരറ്റിന് 5 രൂപ വരെ കൂടിയേക്കും, പാൻ മസാലയും പൊള്ളും
ശ്വാസം മുട്ടി ദില്ലി; വായുഗുണനിലവാരം വളരെ മോശം വിഭാഗത്തിൽ, താറുമാറായി റെയിൽ, വ്യോമ ​ഗതാ​ഗതം