
വയനാട് : രാഹുൽ ഗാന്ധിയുടെ ഓഫീസിലെ ഗാന്ധി ചിത്രം തകർത്ത കേസിൽ കോൺഗ്രസ് പ്രവർത്തകരെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് വയനാട് ജില്ലയിലെ വിവിധയിടങ്ങളിൽ ഇന്ന് പ്രതിഷേധ പ്രകടനം സംഘടിപ്പിക്കും. മണ്ഡലം കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിലാണ് പ്രതിഷേധം. പുതിയ സംഘത്തെ രൂപീകരിച്ച് വീണ്ടും അന്വേഷണം നടത്തണമെന്നാണ് കോൺഗ്രസ് ആവശ്യം. ഇത് അംഗീകരിച്ചില്ലെങ്കിൽ നിയമ നടപടികളിലേക്കും എസ്പി ഓഫീസിലേക്ക് മാർച്ച് നടത്താനുമാണ് തീരുമാനം. കഴിഞ്ഞ ദിവസമാണ് എസ്എഫ്ഐ പ്രതിഷേധത്തിനിടെ ഗാന്ധി ചിത്രം തകർന്ന കേസിൽ രാഹുൽ ഗാന്ധിയുടെ ഓഫീസ് സ്റ്റാഫ് ഉൾപ്പടെ അറസ്റ്റിലായത്. ഇതിനിടെ പ്രതിപക്ഷ നേതാവ് വിഡി സതീശൻ ഇന്ന് വയനാട്ടിലെത്തും. ജില്ലാ നേതൃയോഗത്തിൽ വിഷയം ചർച്ചയാകും.
വയനാട് കൽപറ്റയിലെ രാഹുൽഗാന്ധി എംപിയുടെ ഓഫിസിലെ ഗാന്ധി ചിത്രം തകർത്ത സംഭവത്തിൽ എംപിയുടെ പിഎ ഉൾപ്പടെ നാല് കോൺഗ്രസ് പ്രവർത്തകരാണ് അറസ്റ്റിലായത്. രാഹുൽ ഗാന്ധി എം പിയുടെ ഓഫിസിലെ പേഴ്സണൽ അസിസ്റ്റ് രതീഷ് കുമാർ, ഓഫിസ് സ്റ്റാഫ് രാഹുൽ എസ്ആർ, കോൺഗ്രസ് പ്രവർത്തകരായ നൗഷാദ്, മുജീബ് എന്നിവരെയാണ് ചോദ്യം ചെയ്യലിന് ശേഷം അറസ്റ്റ് ചെയ്തത്. ഇവർക്കെതിരെ ജാമ്യം ലഭിക്കുന്ന വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. ഇന്ന് തന്നെ ഇവരെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയക്കും.
ഗാന്ധി ചിത്രം തകര്‍ത്തവരെ പുറത്താക്കൂ', കോൺഗ്രസിനോട് മന്ത്രി മുഹമ്മദ് റിയാസ്
രാഹുൽഗാന്ധിയുടെ കൽപറ്റയിലെ ഓഫിസ് ആക്രമണക്കേസിൽ കോൺഗ്രസ് പ്രവർത്തകരെ പ്രതിക്കൂട്ടിലാക്കി എസ് പിയുടെ റിപ്പോർട്ട് നേരത്തെ പുറത്തുവന്നിരുന്നു. ഓഫിസിലെ മഹാത്മാ ഗാന്ധിയുടെ ചിത്രം തകർത്തത് എസ് എഫ് ഐ പ്രവർത്തകരല്ലെന്നായിരുന്നു റിപ്പോർട്ട്. പൊലീസ് ഫോട്ടോഗ്രാഫറുടെ ഫോട്ടോയും മൊഴിയും അടിസ്ഥാനമാക്കിയായിരുന്നു എസ്പി റിപ്പോർട്ട് തയാറാക്കിയത്. തെളിവായി ഫോട്ടോകളും റിപ്പോർട്ടിനൊപ്പം ഹാജരാക്കിയിട്ടുണ്ട്. എസ് എഫ് ഐ പ്രവർത്തകർ കസേരയിൽ വാഴ വയ്ക്കുന്ന സമയത്ത് ഗാന്ധി ചിത്രം ചുമരിലുണ്ടായിരുന്നു. അതിനുശേഷം ചിത്രം ആദ്യം തറയിൽ കാണുന്നത് കമഴ്ത്തിയിട്ട നിലയിലാണെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്.
എംപി ഓഫിസിലെ എസ് എഫ് ഐ ആക്രമണത്തിന് ശേഷം ഗാന്ധി ചിത്രം എസ് എഫ് ഐ പ്രവർത്തകർ നശിപ്പിച്ചു എന്നായിരുന്നു ഉയർന്ന ആരോപണം. പൊലീസിന്‍റെ റിപ്പോർട്ട് പുറത്തുവന്നതോടെ കോൺഗ്രസ് പ്രവർത്തകർ ആരോപണ മുനയിലാവുകയുമായിരുന്നു. എം പി ഓഫിസ് ആക്രമണ ദൃശ്യങ്ങൾ പകർത്താൻ അവിടെ ഉണ്ടായിരുന്ന പൊലീസ് ഫോട്ടോഗ്രാഫറുടെ മൊഴിയും ദൃശ്യങ്ങളും ആണ് പ്രധാന തെളിവായത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam