
തിരുവനന്തപുരം : സിപിഎം സംസ്ഥാന സമിതിയുടെ അടിയന്തരയോഗം ഞായര്‍, തിങ്കള്‍ ദിവസങ്ങളിലായി ചേരും. ഞായറാഴ്ച രാവിലെ സംസ്ഥാന സെക്രട്ടേറിയറ്റും തുടര്‍ന്ന് സംസ്ഥാനസമിതിയും ചേരാനാണ് തീരുമാനം. ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരി, പ്രകാശ് കാരാട്ട് എന്നിവരും യോഗത്തില്‍ സംബന്ധിക്കും. വിഴിഞ്ഞം സമരം, ഗവര്‍ണര്‍ സര്‍ക്കാര്‍ തര്‍ക്കം എന്നി വിഷയങ്ങള്‍ക്കിടെയാണ് അടിയന്തരയോഗം വിളിച്ചിരിക്കുന്നത്. ആരോഗ്യപ്രശ്നങ്ങളെ തുടര്‍ന്ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ബുദ്ധിമുട്ടനുഭവിക്കുന്ന സാഹചര്യത്തില്‍ സെക്രട്ടറിയുടെ താല്‍ക്കാലിക ചുമതല മറ്റാരിലേക്കെങ്കിലും മാറ്റുന്നതിലും തീരുമാനവും ഉണ്ടാകാനിടയുണ്ട്.
സിപിഎമ്മിനെ വലക്കുന്ന ഗവര്‍ണര്‍ പോര്
സംസ്ഥാന സർക്കാരും ഗവര്‍ണറും തമ്മിലുളള പോര് അസാധാരണ നിലയിലേക്ക് നീങ്ങുകയാണ്. നിയമസഭ പാസാക്കിയാലും ബില്ലിൽ ഒപ്പിടില്ലെന്ന് ഗവർണര്‍ ആരിഫ് മുഹമ്മദ് ഖാൻ ഇതിനോടകം സൂചിപ്പിച്ച് കഴിഞ്ഞു. ഗവർണറുടെ അധികാരം വെട്ടിക്കുറക്കുന്ന സര്‍വ്വകലാശാല നിയമഭേദഗതി ബില്ലിലും ലോകായുക്ത നിയമഭേദഗതിയിലും ഒപ്പിടില്ലെന്നാണ് ആരിഫ് മുഹമ്മദ് ഖാൻ ആവർത്തിച്ച് സൂചിപ്പിക്കുന്നത്.
മന്ത്രിസഭയുടെ ഉപദേശത്തോടെ പ്രവർത്തിക്കേണ്ട ഗവർണർക്ക് എങ്ങിനെ ബില്ലുകളെ അവഗണിക്കാൻ കഴിയുമെന്നാണ് സർക്കാറും സിപിഎമ്മും ഉയർത്തുന്ന ചോദ്യം. ഭരണത്തിൻറെ കമാൻഡർ ഇൻ ചീഫാകാനാണ് ഗവർണറുടെ ശ്രമമെന്ന് ദേശാഭിമാനി ലേഖനത്തിൽ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും വിമർശിക്കുന്നു.
നിയമസഭ പാസാക്കുന്ന ബില്ലുകൾ ഒപ്പിടാം വിശദാംശങ്ങൾ തേടി തിരിച്ച് അയക്കാം. അല്ലെങ്കി രാഷ്ട്രപതിക്ക് അയക്കാം എന്നാണ് ഭരണഘടനയിൽ പറയുന്നത്. വിശദാംശങ്ങൾ തേടി തിരിച്ചയച്ച ബിൽ വീണ്ടും പരിഗണിക്കാൻ നൽകിയാൽ ഗവർണർ ഒപ്പിടണം. പക്ഷെ പലപ്പോഴും മിക്ക ഗവർണര്‍മാരും എതിരഭിപ്രായമുള്ള ബില്ലുകൾ തടഞ്ഞുവെക്കുന്നതാണ് ഇന്ത്യയിലെ പതിവ്. 'പോക്കറ്റ് വീറ്റോ' എന്ന് വിളിപ്പേരിൽ പല സുപ്രധാന ബില്ലുകളും പല രാജ്ഭവനുകളിൽ കെട്ടിക്കിടക്കുന്നുണ്ട്. ഒരുവശത്ത് സിപിഎം രാഷ്ട്രീയ സമ്മർദ്ദം തുടരുന്നതിനൊപ്പം മറുവശത്ത് സർക്കാർ ഗവർണറെ അനുനയിപ്പിക്കാനുള്ള ശ്രമങ്ങൾക്ക് ഇനി ശ്രമിക്കുമോ എന്നാണ് അറിയേണ്ടത്. എന്തായാലും സഭാ സമ്മേളനം തീരുന്നതോടെ ബില്ലിനെ ചൊല്ലിയാകും ഇനിയും അസാധാരണ പോരുണ്ടാകുകയെന്ന് വ്യക്തമാണ്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam