
തിരുവനന്തപുരം: തിരുവനന്തപുരം ധനുവച്ചപ്പുരം ബിടിഎം കോളജിൽ മൂന്നാം വർഷ വിദ്യാർത്ഥിയെ എബിവിപി പ്രവർത്തകർ ചേർന്ന് ക്രൂരമായി മർദ്ദിച്ചു. മർദ്ദനത്തിൽ വിദ്യാർത്ഥി ദേവചിത്തിന് സാരമായി പരിക്കേറ്റു. ആറു വിദ്യാർത്ഥികൾക്കെതിരെ വധശ്രമത്തിന് പാറശാല പൊലീസ് കേസെടുത്തു.
എബിവിപി ആധിപത്യമുള്ള ധനുവച്ചപുരം ബിടിഎം എൻഎസ്എസ് കോളജ് യൂണിയൻെറ നേതൃത്വത്തിൽ ഇന്നലെ കോളജിൽ ഫുഡ് ഫെസ്റ്റിവൽ സംഘടിപ്പിച്ചിരുന്നു. ഇതിൽ പങ്കെടുക്കാനാണ് മൂന്നാം വർഷ വിദ്യാർത്ഥി ദേവചിത്ത് കോളജിലെത്തിയത്. ഇതിനിടെ യൂണിറ്റ് കമ്മിറ്റി യോഗത്തിൽ പങ്കെടുക്കാൻ എബിവിപി പ്രവർത്തകർ ആവശ്യപ്പെട്ടുവെന്നും ഇതിൽ പങ്കെടുക്കാൻ വിസമ്മതിച്ചപ്പോൾ മർദ്ദിച്ചുവെന്നുമാണ് പരാതി. 15 പേർ ചേർന്നാണ് സംഘം ചേർന്ന് മർദ്ദിച്ചത്. ദേവചിത്തിൻെറ ചെവിക്ക് സാരമായി പരിക്കേറ്റു.
ദേവചിത്ത് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ദേവചിത്തിൻെറ മൊഴിയുടെ അടിസ്ഥാനത്തിൽ തിരിച്ചറിഞ്ഞ ആറു വിദ്യാർത്ഥികൾക്കെതിരെ വധശ്രമത്തിന് കേസെടുത്തുവെന്ന് പാറശാല പൊലീസ് അറിയിച്ചു. കോളേജിൽ വിദ്യാർത്ഥികൾ തമ്മിൽ സംഘർഷമുണ്ടായതായി പ്രിൻസിപ്പൽ ഡോ രമേശ് പറഞ്ഞു. കോളേജ് സമിതി വിശദമായ അന്വേഷണം നടത്തുന്നതായി പ്രിൻസിപ്പൽ പറഞ്ഞു.