
കൊല്ലം: ഇരട്ടക്കൊല കേസിലെ പ്രതിയെ കുടുക്കാൻ സഹിയിച്ചത് ഗൂഗിൾ പേയിലെ ഒരു രൂപ ട്രാൻസാക്ഷൻ. ഉറ്റവർ ആരുമില്ലെന്ന് അവകാശപ്പെട്ട്ഒരു സൂപ്പർ മാർക്കറ്റിലെ ശുചീകരണ തൊഴിലാളിയായി ജോലി ചെയ്യുകയായിരുന്നു അഖിൽ. പലയിടങ്ങളിൽ ജോലി ചെയ്ത ശേഷമാണ് അഖിൽ ശ്രീനഗറിലെ നിലവിലെ സ്ഥലത്ത് എത്തിയത്. സിഗരറ്റ് വാങ്ങാനായി നടത്തിയ ട്രാൻസാക്ഷനിലായിരുന്നു അന്വേഷണത്തിൽ നിർണായകമായത്. അഖിലിന്റെ കഴുത്തിലെ ടാറ്റൂ കണ്ടതാണ് തിരിച്ചറിയാൻ സഹായകമായതെന്നും യുവാവിനെ പിടികൂടാൻ പൊലീസിനെ സഹായിച്ച മലയാളി യുവാവ് ആദർശ് പറയുന്നു.
കൊല്ലം കുണ്ടറ പടപ്പക്കര ഇരട്ടക്കൊല കേസിലെ പ്രതി ശ്രീനഗറിൽ നിന്ന് കഴിഞ്ഞ ദിവസമാണ് പിടിയിലായത്. അമ്മയെയും മുത്തശ്ശനേയും തലക്കടിച്ച് കൊന്ന ശേഷം ഒളിവിൽ പോയ അഖിലാണ് നാല് മാസത്തിന് ശേഷം അറസ്റ്റിലായത്. ഏഷ്യാനെറ്റ് ന്യൂസ് എഫ്ഐആറിലെ COLD CASE എന്ന പരമ്പര കണ്ടതാണ് യുവാവിനെ കശ്മീരിൽ കണ്ടതായി ചില മലയാളികൾക്ക് സംശയം തോന്നിയത്. ശ്രീനഗറിലെ മലയാളി യുവാവാണ് പൊലീസ് ഏറെ നാളായി തെരയുന്ന അഖിലിനെ തിരിച്ചറിഞ്ഞതും വിവരം കൈമാറിയതും.
ലഹരിക്ക് അടിമയായ അഖിൽ പണം നല്‍കാത്തതിന്‍റെ പേരിലാണ് അമ്മ പുഷ്പലതയെ ക്രൂരമായി കൊലപ്പെടുത്തിയത്. ഒരു ലക്ഷം രൂപ ആവശ്യപ്പെട്ട് മകൻ ഉപദ്രവിക്കുകയാണെന്ന് സെപ്തംബർ പതിനാറാം തീയതി പുഷ്പലത കുണ്ടറ പൊലീസിൽ പരാതി നൽകിയിരുന്നു. പൊലീസ് വീട്ടിൽ എത്തി അഖിലിന് മുന്നറിയിപ്പ് നൽകി. വീട്ടുകാർ പൊലീസിനെ വിളിച്ചത് അഖിലിന്റെ വൈരാഗ്യം കൂട്ടി. ഈ പകയാണ് അരുംകൊലയിലേക്ക് നയിച്ചത്. കട്ടിലിൽ കിടക്കുകയായിരുന്ന അമ്മയെ തലയണ കൊണ്ട് അഖിൽ ശ്വാസം മുട്ടിച്ചു. നിലത്തു വീണ പുഷ്പലതയുടെ തലയിൽ ചുറ്റിക കൊണ്ട് അടിച്ചു. കൂർത്ത ആയുധം കൊണ്ട് മുഖത്ത് കുത്തി. ചോരവാർന്ന് പുഷ്പലത മരിക്കുന്നത് ലഹരിക്കടിമയായ അഖിൽ കണ്ടുനിന്നു.
തൊട്ടടുത്ത മുറിയിലായിരുന്ന പുഷ്പലതയുടെ അച്ഛൻ ആന്‍റണിയെയും പ്രതി വെറുതെ വിട്ടില്ല. മുത്തച്ഛനെയും അഖിൽ ചുറ്റിക കൊണ്ട് തലയ്ക്കടിച്ച് വീഴ്ത്തി. പഞ്ചാബിൽ പഠിക്കുന്ന പുഷ്പലതയുടെ മകൾ രാവിലെ അമ്മയെ ഫോൺവിളിച്ചിട്ട് കിട്ടാതായതോടെ അയൽവാസിയെ ബന്ധപ്പെട്ടപ്പോഴാണ് കൊലപാതക വിവരം പുറംലോകം അറിയുന്നത്. ഫോൺ കോളിന് പിന്നാലെ വീട്ടിൽ എത്തി പരിശോധിച്ച അയൽക്കാരിയാണ് ജീവനറ്റ് കിടന്ന പുഷ്പലതയെയും രക്തം വാർന്ന് അവശനായ ആന്‍റണിയെയും കണ്ടത്. ഉടനെ തന്നെ വിവരം നാട്ടുകാരേയും പൊലീസിലും അറിയിക്കുകയായിരുന്നു.
നാട്ടുകാരും പൊലീസും ചേർന്ന് ആന്‍റണിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ മരിച്ചു. സംഭവത്തിന് പിന്നാലെ പുഷ്പലതയുടെ ഫോൺ വിൽക്കാൻ മൊബൈൽ കടയിൽ എത്തിയ അഖിലിന്‍റെ ദൃശ്യങ്ങൾ അടക്കം പൊലീസ് ശേഖരിച്ചിരുന്നു. അവിടെ നിന്ന് ബസിൽ കയറിയ പ്രതിയുടെ യാത്ര സംസ്ഥാനത്തിന് പുറത്തേക്കായിരുന്നു. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ അടക്കം ഒറ്റയ്ക്ക് യാത്ര നടത്തി ശീലമുണ്ടായിരുന്ന അഖിൽ രക്ഷപ്പെടാൻ മറ്റൊന്ന് ആലോചിച്ചില്ല. മണാലിയിൽ മുമ്പ് 45 ദിവസം അഖിൽ താമസിച്ചിട്ടുണ്ടെന്നും പൊലീസിന് വിവരം ലഭിച്ചിരുന്നു.
ചുറ്റിക കൊണ്ട് തലക്കടിച്ചും ഉളി കൊണ്ട് കുത്തിയും കൊലപാതകം; പുഷ്പലതയുടെ മകനെ കേന്ദ്രീകരിച്ച് അന്വേഷണം
രണ്ട് സംഘങ്ങളായി കുണ്ടറ പൊലീസ് പല സംസ്ഥാനങ്ങളിലും അഖിലിനായി തെരച്ചിൽ നടത്തിയിരുന്നു. ഏറ്റവും ഒടുവിൽ ഡൽഹിയിലാണ് അഖിലിന്‍റെ സാന്നിധ്യം സ്ഥിരീകരിച്ചത്. ഡൽഹിയിലെ എടിഎമ്മിൽ നിന്ന് പുഷ്പലതയുടെ എടിഎം കാർഡ് ഉപയോഗിച്ച് പണം പ്രതി പിൻവലിച്ചിരുന്നു. ഇതിന് പിന്നാലെ സ്വന്തം ഫോണും അഖിൽ വിറ്റെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. ഇതോടെ ഫോൺ ലൊക്കേഷനിലൂടെ പ്രതിയെ കണ്ടെത്താനുള്ള പൊലീസിന്‍റെ ശ്രമവും പരാജയപ്പെട്ട അവസ്ഥയിലാണ് ഏഷ്യാനെറ്റ് ന്യൂസിലെ വാർത്ത പ്രതിയിലേക്കുള്ള വിവരം കണ്ടെത്താൻ സഹായകമായത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam