
പാലക്കാട്: മലയാളി യുവാവിനെ ജമ്മു കശ്മീരിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ വീട്ടുകാരിൽ നിന്ന് വിവരങ്ങൾ ശേഖരിച്ച് കേരളാ പൊലീസ്. പാലക്കാട് കാഞ്ഞിരപ്പുഴ കറുവാൻതൊടി സ്വദേശി മുഹമ്മദ് ഷാനിബ് ആണ് മരിച്ചത്. പുൽവാമയിലെ വനപ്രദേശത്തോട് ചേർന്ന നിലയിലാണ് ഇന്നലെ യുവാവിന്‍റെ മൃതദേഹം കണ്ടെത്തിയത്. യുവാവ് എങ്ങനെ കാശ്മീരിലെത്തിയെന്നതിൽ ഇനിയും വ്യക്തത ലഭിച്ചിട്ടില്ലെന്ന് പൊലീസ് അറിയിച്ചതായി കാഞ്ഞിരപ്പുഴ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സിദ്ധിഖ് ചോപ്പാടൻ പറഞ്ഞു.
യുവാവിന്‍റെ മൃതദേഹത്തിന് രണ്ടാഴ്ചയിലേറെ പഴക്കമുണ്ടെന്നാണ് പ്രാഥമിക നിഗമനം. വന്യമൃഗങ്ങളുടെ ആക്രമണം ഉണ്ടായതായി വിവരമുണ്ട്. യുവാവിന്‍റെ മൃതദേഹം കണ്ടെത്തിയതിനെ കുറിച്ച് കശ്മീർ ഗുൽമാർഗ് പൊലീസ് പാലക്കാട് പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് കേരളാ പൊലീസ് ഷാനിബിൻ്റെ ബന്ധുക്കളോട് വിവരം തേടി. ഏപ്രിൽ 13 നാണ് ഷാനിബ് വീട്ടിൽ നിന്നും പുറപ്പെട്ടതെന്നാണ് ബന്ധുക്കൾ പൊലീസിന് നൽകിയ വിവരം. ബെംഗളൂരുവില്‍ ജോലി ലഭിച്ച് എന്ന് പറഞ്ഞാണ് ഇയാള്‍ വീട്ടില്‍ നിന്ന് ഇറങ്ങിയത്. ഏപ്രിൽ 15 നാണ് യുവാവ് വീട്ടുകാരുമായി ബന്ധപ്പെട്ടത്. ഇനി തന്നെ വിളിക്കരുതെന്നും തിരക്കാണ് എന്നുമാണ് ഇയാള്‍ അവസാനം വിളിച്ചപ്പോള്‍ വീട്ടുകാരോട് പറഞ്ഞത് എന്നാണ് വിവരം. ബന്ധുക്കള്‍ കാശ്മിരിലേക്ക് പോകുമെന്നാണ് സൂചന.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam