
കൊച്ചി: മാസപ്പടിക്കേസിലെ എസ്എഫ്ഐഒ കുറ്റപത്രത്തിൽ മുഖ്യമന്ത്രിയുടെ മകൾ വീണ അടക്കമുളളവർക്ക് ഉടൻ സമൻസ് അയക്കും. എറണാകുളം ജില്ലാ കോടതിയിൽ സമർപ്പിച്ച റിപ്പോർട്ട് വിചാരണക്കോടതിയായ എറണാകുളം അഡീഷണൽ സെഷൻസ് കോടതിയ്ക്ക് കൈമാറി. കുറ്റപത്രത്തിനൊപ്പം കരിമണൽ കമ്പനിയായ ശശിധരൻ കർത്തയുടെ വിവാദ ഡയറിയും ഉൾപ്പെടുത്തിയിട്ടുണ്ടെന്നാണ് വിവരം.
മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയൻ, അവരുടെ ഉടമസ്ഥതയിലുളള എക്സാലോജിക് കമ്പനി, സിഎം ആർഎൽ കമ്പനിയുടമ ശശിധരൻ കർത്തയടക്കമുളളവർക്കെതിരയാണ് എസ്എഫ്ഐഒ ഇന്നലെ കുറ്റപത്രം നൽകിയത്. പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ ലഭിച്ച റിപ്പോർട്ട് ഇന്ന് വൈകുന്നേരമാണ് എറണാകുളം അഡീഷണൽ സെഷൻസ് കോടതി 7ന് കൈമാറിയത്. സാമ്പത്തിക കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട കേസുകൾ പരിഗണിക്കുന്ന കോടതിയാണിത്. കുറ്റപത്രം ഫയലിൽ സ്വീകരിക്കുന്നതോടെ നടപടികൾക്ക് തുടക്കമാകും. വീണാ വിജയൻ അടക്കമുളള പ്രതികൾക്ക് സമൻസ് അയക്കുകയാണ് ആദ്യ പടി. തുടർന്നാകും വിചാരണഘട്ടത്തിലേക്ക് കടക്കുക. സമൻസിനേയും എസ്എഫ്ഐഒ കുറ്റപത്രത്തെയും ചോദ്യം ചെയ്ത് വീണ് വിജയൻ അടക്കമുളളവർക്ക് കോടതിയെ സമീപിക്കാനും കഴിയും.
എസ്എഫ്ഐഒ ഡപ്യൂട്ടി ഡയറക്ടർ എം അരുൺ പ്രസാദിന്‍റെ നേതൃത്വത്തിലുളള അന്വേഷണസംഘമാണ് കൊച്ചിയിലെ കോടതിയിൽ അന്തിമ റിപ്പോർട്ട് നൽകിയിരുന്നത്. ഈ കുറ്റപത്രത്തിനൊപ്പമാണ് ശശിധരൻ കർത്തയുടെ വിവാദ ഡയറിയുടെ പകർപ്പുമുളളത്. 2019ൽ ഇൻകം ടാക്സ് ഇൻവെസ്റ്റിഗേഷൻ വിഭാഗം നടത്തിയ റെയ്ഡിലായിരുന്നു ഈ ഡയറി കിട്ടിയത്. കേരളത്തിലെ പ്രമുഖ രാഷ്ടീയ നേതാക്കൾക്കും ഉദ്യോഗസ്ഥർക്കും, മാധ്യമങ്ങൾക്കും പൊതുപ്രവർത്തകർക്കും കോടിക്കണക്കിന് രൂപ കൈമാറിയതിന്‍റെ വിവരങ്ങൾ ഇതിലുണ്ട്. ഇത് കേന്ദ്രീകരിച്ചുളള അന്വേഷണത്തിലാണ് വീണാ വിജയനും സിഎം ആർ എല്ലും തമ്മിലുളള മാസപ്പടി ഇടപാട് പുറത്തുവന്നത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam