
കൊല്ലം: ഒരു രാഷ്ട്രീയ പാർട്ടിയിലും അംഗമല്ലെന്ന് വ്യക്തമാക്കി കവി ഇഞ്ചക്കാട് ബാലചന്ദ്രൻ. ബിജെപിയിൽ ചേര്‍ന്നതായുള്ള വാര്‍ത്തകൾ വന്നതിന് പിന്നാലെയാണ് അദ്ദേഹം ഫേസ്ബുക്കിലൂടെ നിലപാട് വ്യക്തമാക്കിയത്. ഇനി വരുന്നൊരു തലമുറയ്ക്ക് ഇവിടെ വാസം സാധ്യമോ എന്ന പരിസ്ഥിതി ഗീതം എഴുതിയ വ്യക്തിയാണ് ഇഞ്ചക്കാട് ബാലചന്ദ്രൻ. തന്‍റെ നിലപാടുകളിൽ മാറ്റമില്ല. എറെ നാളായി താൻ സ്വാതന്ത്രനാണ്. ഏതു വ്യക്തിയോടും പ്രസ്ഥാനത്തോടും വിധേയപ്പെടാറില്ല. വ്യക്തിയായാലും സംഘടന ആയാലും അവർ ചെയ്യുന്ന നല്ലകാര്യങ്ങളോട് ചേരും. മോശം കാര്യങ്ങൾ തനിക്ക് താത്പര്യമില്ലെന്ന് അദ്ദേഹം പറഞ്ഞു.
ഒരു രാഷ്ട്രീയ പാർട്ടിയിലും അംഗമല്ല. കലാസാസ്‌കാരിക പ്രസ്ഥാനങ്ങളോട് ചേരും. കഴിഞ്ഞ മാസം സംസ്കാര സാഹിതിയിൽ അംഗമായി സി ആർ മഹേഷിന്‍റെ നേതൃത്വത്തിൽ കുറെ നല്ലകാര്യങ്ങൾ ചെയ്യുന്നതിനാലാണ്. അവരോടൊപ്പം ഇനിയും ഉണ്ടാകും. അവരിൽ ചിലർ താൻ കോൺഗ്രസിൽ ചേർന്നെന്നു പോസ്റ്റിട്ടു. അവരുടെ ആഗ്രഹമല്ലേ, താൻ പ്രതിഷേധിച്ചില്ല. ഏതാനും ദിവസം മുമ്പ് ബിജെപി ജില്ലാ പ്രസിഡന്‍റ് രാജി തന്നെ കണ്ട് സിനിമാ നിർമ്മാതാവ് സുരേഷ് കുമാറിന്‍റെ നേതൃത്വത്തിൽ കൾച്ചറൽ വിഭാഗം ആരംഭിക്കുന്നെന്നും അതിനൊപ്പം വേണമെന്നും പറഞ്ഞു. വരാമല്ലോ എന്നും പറഞ്ഞു.
അപ്പോഴും പറഞ്ഞു രാഷ്ട്രീയ പ്രവർത്തനം ആഗ്രഹിക്കല്ലേ എന്ന്. ഒരു പദവിയും ആഗ്രഹിക്കാത്ത തന്നെ കൾച്ചറൽ സെൽ കൺവീനറാക്കിയെന്നും ബിജെപിയിൽ ചേർന്നെന്നുമുള്ള വാർത്ത ചാനലിലൂടെ ആണ് അറിഞ്ഞത്. ഈ ഏഴുപത്തി രണ്ടാം വയസിൽ തനിക്ക് വിവാദങ്ങൾ സഹിക്കാൻ താത്പര്യമില്ല. വെറുപ്പും ഭയവും ഇല്ലാത്ത ഒരു ലോകക്രമം അറിവിലൂടെയും ഡിനേഹത്തിലൂടെയും സാധ്യമാണെന്നും അത് ലക്ഷ്യമിടുന്ന ചില സാംസ്കാരിക പരിപാടി പ്ലാനുണ്ടെന്നും താൻ കേരളത്തിലെ പ്രമുഖ രാഷ്ട്രീയ നേതാക്കളോട് സംസാരിച്ചിട്ടുണ്ട്. എം എ ബേബി, ചിറ്റയം ഗോപകുമാർ, സി ആർ മഹേഷ്, പി കെ ഉസ്മാൻ, കോവൂർ കുഞ്ഞുമോൻ, കുമ്മനം രാജശേഖരൻ, രാജീവ് ചന്ദ്രശേഖർ എന്നിവരോട് അവ വിശദമാക്കിയിട്ടുണ്ട്. കക്ഷിക്കും വ്യക്തിക്കും അപ്പുറം പൊതു മനുഷ്യരുടെ നന്മനിറഞ്ഞ ലോകം ആശിക്കുന്നു. കവിതയും സിനിമയും പാട്ടുമായി ഇനിയും ഇവിടെയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.