Police : അഴിമതി, പണപ്പിരിവ്; കോട്ടയത്ത് രണ്ട് പൊലീസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

By Web TeamFirst Published Feb 27, 2022, 12:29 PM IST
Highlights

അഴിമതി ആരോപണങ്ങളെ തുടർന്ന് ഇരുവർക്കുമെതിരെ വകുപ്പ് തല അന്വേഷണം നടത്തിയിരുന്നു. കാഞ്ഞിരപ്പള്ളി ഡിവൈഎസ്പിയുടെ അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. 

കോട്ടയം : കോട്ടയത്ത് അഴിമതി ആരോപണമുയർന്ന രണ്ട് പൊലീസ് (Police) ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ. എരുമേലി പൊലീസ് ഇൻസ്പെക്ടർ മനോജ് മാത്യു, കോട്ടയം ഈസ്റ്റ് പൊലീസ് സ്റ്റേഷനിലെ ഡ്രൈവർ ബിജി എന്നിവരെയാണ് അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തത്.

ശബരിമല മണ്ഡലകാലത്ത് എരുമേലിയിലെ പാർക്കിങ് മൈതാനത്ത് വാഹനങ്ങളിൽനിന്ന് പണപ്പിരിവ് നടത്തിയെന്നതുൾപ്പെടെ നിരവധി ആരോപണങ്ങളെത്തുടർന്നാണ് എരുമേലി പൊലീസ് ഇൻസ്പെക്ടർക്കെതിരായ നടപടി. കാഞ്ഞിരപ്പള്ളി ഡിവൈ.എസ്.പി.യുടെ അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ദക്ഷിണ മേഖലാ ഐ ജിയാണ് ഉത്തരവിറക്കിയത്.

2020-ൽ കുറവിലങ്ങാട് പൊലീസ് സ്റ്റേഷനിൽ ജോലി ചെയ്യുന്നതിനിടെ മണൽ മാഫിയയിൽനിന്ന് പണം വാങ്ങി ഒത്താശ ചെയ്തുകൊടുത്തെന്ന ആരോപണത്തിന്റെ അടിസ്ഥാനത്തിൽ വിജിലൻസ് നടത്തിയ അന്വേഷണത്തിൽ പൊലീസ് ഡ്രൈവറായ ബിജിക്കെതിരേ വിജിലൻസ് ഡയറക്ടർ നടപടിക്ക് ശുപാർശ ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ സംസ്ഥാന പൊലീസ് മേധാവിയുടെ നിർദേശത്തെ തുടർന്ന് എ.ഐ.ജിയാണ് ഉത്തരവിറക്കിയത്.

അഴിമതിയാരോപണമുയർന്ന മറ്റ് രണ്ട് പൊലീസ് ഉദ്യോഗസ്ഥർക്കെതിരെയും ഉടൻ നടപടിയുണ്ടാകുമെന്നാണ് സൂചന. പള്ളിക്കത്തോട് പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരായിരുന്ന അഡീഷണൽ എസ്.ഐ.ക്കും വനിതാ പൊലീസുകാരിക്കുമെതിരേയാണ് നടപടിക്ക് ശുപാർശ ചെയ്ത് ഉന്നത ഉദ്യോഗസ്ഥർക്ക് റിപ്പോർട്ട് സമർപ്പിച്ചിട്ടുള്ളത്.


സിനിമാ നിര്‍മാതാവിനെ വീടൊഴിപ്പിക്കാന്‍ വെടിവയ്പും ഗുണ്ടാ ആക്രമണവും; 2 പേര്‍ അറസ്റ്റില്‍

കടക്കെണിയിലായ സിനിമാ നിര്‍മാതാവിനെ വീടൊഴിപ്പിക്കാന്‍ വെടിവയ്പും (Shooting) ഗുണ്ടാ ആക്രമണവും (Goonda Attack). കോഴിക്കോട് നന്‍മണ്ടയിലാണ്  സിനിമ നിര്‍മ്മാതാവിനു നേരെ വെടിവെപ്പും ഗുണ്ടാ ആക്രമണവുമുണ്ടായത്. ഇന്നലെ രാത്രിയാണ് സംഭവം. 2016 ല്‍ പുറത്തിറങ്ങിയ വൈഡ്യൂര്യം എന്ന സിനിമയുടെ നിര്‍മാതാവ് വിൽസണ് (Film producer Wilson) എതിരെയാണ് ആക്രമണമുണ്ടായത്. സംഭവത്തില്‍ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.

കൊടിയത്തൂർ സ്വദേശികളായ ഷാഫി,മുനീർ എന്നിവരെയാണ് ബാലുശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തത്. സാമ്പത്തിക ബാധ്യത മൂലം വിൽസൺ വീട് ഈടുവച്ച് വായ്പയെടുത്തിരുന്നു. ലേലത്തിൽ പോയ വീട് ഒഴിയാൻ  വൈകിയതാണ് കാരണമെന്ന് നാട്ടുകാർ പറയുന്നത്. വെടിയൊച്ച കേട്ട് നാട്ടുകാരാണ് പൊലീസിന് വിവരം നൽകിയത്. 2010ല്‍ സിനിമ നിര്‍മിക്കാന്‍ രണ്ട് കോടിയിലധികമാണ് വില്‍സണ് ചെലവായത്. വായ്പയ്ക്ക് ഈടായി സ്ഥലമാണ് വില്‍സണ്‍ രജിസ്റ്റര്‍ ചെയ്തിരുന്നത്. ഈ പ്രശ്നം കോടതിയിലെത്തുകയും കോടതി വിധി കഴിഞ്ഞ ദിവസം വില്‍സണ് എതിരെ വരികയും ചെയ്തിരുന്നു. ഇതിന് പിന്നാലെ വീടൊഴിഞ്ഞ് പോകാന്‍ സ്ഥലമില്ലാതിരുന്ന നിര്‍മ്മാതാവിനും കുടുംബത്തിനുമാണ് ഗുണ്ടകളുടെ ആക്രമണം നേരിടേണ്ടി വന്നത്.

click me!