
തിരുവനന്തപുരം: അടിപിടി നടക്കുന്നതായി വിവരം ലഭിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ അരുവിക്കര പൊലീസിന് നേരെ ആക്രമണം. പൊലീസ് വാഹനത്തിന്റെ മുൻവശത്തെയും പിൻവശത്തെയും ഗ്ലാസുകൾ അടിച്ചുതകർക്കുകയും ഡ്യൂട്ടിയിലുണ്ടായിരുന്ന എസ്ഐയെ മർദിക്കാൻ ശ്രമിക്കുകയും ചെയ്ത സംഭവത്തിൽ വട്ടക്കുളം ബ്ലോക്ക് നമ്പർ 18-ൽ ചന്ദു എന്ന സഞ്ചു (34)വിനെ പൊലീസ് പിടികൂടി. കഴിഞ്ഞ ദിവസം രാത്രിയായിരുന്നു സംഭവം.
അടിപിടി സംബന്ധിച്ച വിവരം ലഭിച്ചതിനെ തുടർന്ന് അരുവിക്കര പൊലീസ് സ്ഥലത്തെത്തുകയായിരുന്നു. ഇതിനിടെ അക്രമാസക്തനായ പ്രതിയെ പിടികൂടാൻ പൊലീസ് ശ്രമിക്കുന്നതിനിടെയാണ് ഇയാൾ പൊലീസിന് നേരെ തിരിഞ്ഞത്. വാഹനത്തിന്റെ മുൻവശത്തെയും പിൻവശത്തെയും ഗ്ലാസുകൾ പ്രതി അടിച്ചുതകർത്ത ഇയാൾ, ഡ്യൂട്ടിയിലുണ്ടായിരുന്ന എസ്ഐയെ പിടിച്ചുതള്ളുകയും മർദിക്കാൻ ശ്രമിക്കുകയുമായിരുന്നു.
തുടർന്ന് പൊലീസ് ബലപ്രയോഗത്തിലൂടെയാണ് പ്രതിയെ കീഴ്പ്പെടുത്തിയത്. സ്റ്റേഷനിലെത്തിച്ച ശേഷവും ഇയാൾ അക്രമാസക്തമായി പെരുമാറി. ഇയാൾക്കെതിരെ തുടർനടപടി സ്വീകരിക്കുമെന്ന് പൊലീസ് പറഞ്ഞു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam