
മാവേലിക്കര: ബാർ അടച്ചശേഷം മദ്യം നൽകാതിരുന്നതിന് ബാർ ജീവനക്കാരെ ആക്രമിച്ച കേസിൽ നാലുപേർ അറസ്റ്റിലായി. കായംകുളം മേനാമ്പള്ളി അജേഷ് ഭവനത്തിൽ അജിൻ, മേനാമ്പള്ളി കൊട്ടാരത്തിൽ വീട്ടിൽ അജയ് ഹരീഷ്, കൊല്ലം തിരുമുല്ലവാരം കവയത്ത് തെക്കതിൽ ശ്രീലാൽ, ഭരണിക്കാവ് പള്ളിക്കൽ നടുവിലെമുറി പുത്തൻപുരകിഴക്കതിൽ ശ്രീനി എന്നിവരാണ് അറസ്റ്റിലായത്.
ശനിയാഴ്ച രാത്രി 12.15-നാണ് സംഭവം. ഓലകെട്ടിയമ്പലത്തെ ബാറിലെ ജീവനക്കാർക്കാണ് മർദനമേറ്റത്. രാത്രി ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്ന ജീവനക്കാരെ, രണ്ട് ബൈക്കുകളിലായെത്തിയ പ്രതികൾ തടഞ്ഞുനിർത്തി കമ്പിവടികൊണ്ടും വടിവാൾ കൊണ്ടും ആക്രമിക്കുകയായിരുന്നു. കുറത്തികാട് ഇൻസ്‌പെക്ടർ പി. കെ. മോഹിത്, സബ് ഇൻസ്‌പെക്ടർ വി. ഉദയകുമാർ, എഎസ്‌ഐ രാജേഷ്, സിപിഒ സതീഷ് കുമാർ, വിൻജിത്ത്, ഷിതിൻ രാജ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ അറസ്റ്റുചെയ്തത്.