
കൽപ്പറ്റ: മുഖത്ത് കുരുമുളക് സ്‌പ്രേ (Pepper Spray) അടിച്ച് വയോധികയുടെ സ്വര്‍ണ്ണമാല കവര്‍ന്ന അമ്മയെയും മകളെയും ബത്തേരി പൊലീസ് അറസ്റ്റ് ചെയ്തു (Arrest). കാക്കവയലില്‍ വാടകയ്ക്ക് താമസിക്കുന്ന മലപ്പുറം സ്വദേശികളായ ഫിലോമിന എന്ന ലിസി (46), മകള്‍ മിനി (23) എന്നിവരാണ് പിടിയിലായത്. ഇന്നലെ വൈകുന്നേരം ബത്തേരി താലൂക്ക് ആശുപത്രി പരിസരത്തുവെച്ചായിരുന്നു സംഭവം. ആശുപത്രിയിലേക്ക് വന്ന 72 കാരിയെ തിരികെ കാറില്‍ വീട്ടിലെത്തിക്കാമെന്ന് പറഞ്ഞ് മാറ്റി നിര്‍ത്തി മുഖത്ത് കുരുമുളക് സ്‌പ്രേ അടിച്ച് ഇവരുടെ കഴുത്തിലുണ്ടായിരുന്ന ഒന്നര പവന്റെ മാല കവര്‍ന്നതായാണ് പരാതി.
വയോധിക ബഹളം വെച്ചതോടെ നാട്ടുകാര്‍ ഓടിയെത്തി ലിസിയെയും മിനിയെയും പിടികൂടി പൊലീസില്‍ ഏല്‍പ്പിക്കുകയുമായിരുന്നു. യുവതിയുടെ മൂന്ന് മാസത്തോളം പ്രായമായ കുഞ്ഞിന് സ്വര്‍ണാഭരണങ്ങളൊന്നുമില്ലാത്തതിനാലാണ് തങ്ങള്‍ കവര്‍ച്ചാ മാര്‍ഗം തിരഞ്ഞെടുത്തതെന്നാണ് പ്രതികള്‍ പോലീസിന് മൊഴി നല്‍കിയിരിക്കുന്നത്. യൂട്യൂബിലും മറ്റും നോക്കിയാണ് കുരമുളക് സ്‌പ്രേ ആശയം മനസിലാക്കിയത്. ഇവർ സ്ഥിരം മോഷ്ടാക്കളല്ലെന്നാണ് പോലീസ് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. ഇരുവരെയും അറസ്റ്റ് രേഖപെടുത്തി കോടതിയില്‍ ഹാജരാക്കി.
വീട്ടിൽ പ്രസവിച്ച യുവതിക്കും കുഞ്ഞിനും രക്ഷകരായി കനിവ് 108 ആംബുലൻസ് ജീവനക്കാർ
കണ്ണൂർ: വീട്ടിൽ പ്രസവിച്ച യുവതിക്കും കുഞ്ഞിനും രക്ഷകരായെത്തിയത് കനിവ് 108 ആംബുലൻസ് (Kaniv108 Ambulance) ജീവനക്കാരാണ്. കണ്ണൂർ (Kannur) കൊട്ടിയൂർ ചുങ്കക്കുന്ന് സ്വദേശി രതീഷിന്റെ ഭാര്യ രമ്യ (28) ആണ് വീട്ടിൽ ആൺ കുഞ്ഞിന് ജന്മം നൽകിയത്. ശനിയാഴ്ച രാവിലെ ആറേമുക്കാലോടെയാണ് സംഭവം. പ്രസവവേദന അനുഭവപ്പെട്ടതിനെ തുടർന്ന് രമ്യയെ ആശുപത്രിയിലേക്ക് മാറ്റാൻ ശ്രമിക്കുന്നതിനിടയിൽ പ്രസവിക്കുകയായിരുന്നു. തുടർന്ന് വീട്ടുകാർ വിവരം കൊട്ടിയൂർ കുടുംബാരോഗ്യ കേന്ദ്രത്തിലെ അധികൃതരെ അറിയിച്ചു.
ഇതിൻ്റെ അടിസ്ഥാനത്തിൽ ഹെൽത്ത് ഇൻസ്പെക്ടർ ജെയ്സൺ കനിവ് 108 ആംബുലൻസിന്റെ സേവനം തേടി. കൺട്രോൾ റൂമിൽ നിന്ന് അത്യാഹിത സന്ദേശം കൊട്ടിയൂർ കുടുംബാരോഗ്യ കേന്ദ്രത്തിലെ കനിവ് 108 ആംബുലൻസിന് കൈമാറി. ഉടൻ തന്നെ ആംബുലൻസ് പൈലറ്റ് പി.സിറാജ്, എമർജൻസി മെഡിക്കൽ ടെക്‌നീഷ്യൻ അമ്പിളി മാത്യു എന്നിവർ സ്ഥലത്തേക്ക് തിരിച്ചു. കൊട്ടിയൂർ കുടുംബാരോഗ്യ കേന്ദ്രത്തിലെ ജൂനിയർ പബ്ലിക്ക് ഹെൽത്ത് നേഴ്സ് ശൈലജ, ആശ പ്രവർത്തക സൗമ്യ എന്നിവരും ഇവരെ ആംബുലൻസിൽ അനുഗമിച്ചു.
വാഹനം എത്തിപ്പെടാത്ത വഴി ആയതിനാൽ ആംബുലൻസ് റോഡ് വശത്ത് പാർക്ക് ചെയ്ത ശേഷം 500 മീറ്ററോളം സ്‌ട്രെച്ചറുമായി നടന്നാണ് ആംബുലൻസ് സംഘം രമ്യയുടെ അടുത്തെത്തിയത്. എമർജൻസി മെഡിക്കൽ ടെക്‌നീഷ്യൻ അമ്പിളി ഉടൻ തന്നെ പൊക്കിൾകൊടി ബന്ധം വേർപ്പെടുത്തി അമ്മയ്ക്കും കുഞ്ഞിനും പ്രഥമ ശുശ്രൂഷ നൽകി. തുടർന്ന് സമീപവാസികളുടെ സഹായത്തോടെ സ്‌ട്രെച്ചറിൽ രമ്യയെയും കുഞ്ഞിനേയും ആംബുലൻസിലേക്ക് മാറ്റി. ഇരുവരെയും പൈലറ്റ് സിറാജ് പേരാവൂർ താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. അമ്മയും കുഞ്ഞും സുഖമായി ഇരിക്കുന്നതായി ബന്ധുക്കൾ അറിയിച്ചു. പ്രസവത്തിനായി ശനിയാഴ്ച ആശുപത്രിയിൽ അഡ്മിറ്റ് ആകാൻ ഇരിക്കുന്നതിനിടെയാണ് രമ്യ വീട്ടിൽ കുഞ്ഞിന് ജന്മം നൽകിയത്
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam