
കായംകുളം: പെരിങ്ങാലയിലും കീരിക്കാടും പട്ടാപ്പകൽ വീടുകൾ കുത്തിത്തുറന്ന് പണവും സ്വർണാഭരണങ്ങളും കവർന്ന കേസിൽ പ്രതി പിടിയിൽ. കീരിക്കാട് വില്ലേജിൽ വേരുവള്ളിഭാഗം മുറിയിൽ ദാനത്ത് തറയിൽ വീട്ടിൽ ഷാഫി (29) ആണ് അറസ്റ്റിലായത്. കായംകുളം കെഎസ്ആർടിസി ബസ് സ്റ്റാൻഡിന് സമീപത്തുനിന്നാണ് പൊലീസ് ഇയാളെ പിടികൂടിയത്.
ഓഗസ്റ്റ് 11ന് ഉച്ചയ്ക്ക് രണ്ടരയ്ക്കും അഞ്ചിനും ഇടയിലാണ് സംഭവം. കെഎൽ 29 എക്സ് 6170 നമ്പർ ബൈക്കിലെത്തിയ പ്രതി
പെരിങ്ങാലയിലെ ശ്രീരംഗം എന്ന വീടിന്റെ പ്രധാന വാതിൽ തള്ളിത്തുറന്ന് അകത്തുകയറി ഡൈനിങ് ഹാളിൽ ബാഗിൽ സൂക്ഷിച്ചിരുന്ന 1000 രൂപ മോഷ്ടിക്കുകയായിരുന്നു. മോഷണം നടന്ന വീട്ടിലെ സിസിടിവി ദൃശ്യങ്ങളും പ്രതി എത്തിയ ബൈക്കും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പൊലീസ് ഇയാളെ പിടികൂടിയത്.
സ്റ്റേഷനിലെത്തിച്ച പ്രതിയുടെ വിരലടയാളം ശേഖരിച്ച് നടത്തിയ ഫോറൻസിക് പരിശോധനയിൽ മറ്റൊരു മോഷണത്തിന്റെ ചുരുളഴിഞ്ഞു. ജൂൺ 24ന് പകൽ പതിനൊന്നിനും വൈകിട്ട് ആറിനും ഇടയിൽ കീരിക്കാട് വില്ലേജിൽ വേരുവള്ളിഭാഗം മുറിയിൽ എസ് കെ മൻസിൽ വീടിന്റെ അടുക്കള വാതിൽ തുറന്ന് അകത്തുകയറി മുകളിലത്തെ കിടപ്പുമുറിയിലെ ഡ്രോ കുത്തിത്തുറന്ന് നാലര പവൻ സ്വർണാഭരണങ്ങൾ മോഷ്ടിച്ചതും ഷാഫിയാണെന്ന് സ്ഥിരീകരിച്ചു. അവിടെനിന്ന് ശേഖരിച്ച വിരലടയാളങ്ങളുമായി ഒത്തുനോക്കിയാണ് ഇത് ഉറപ്പാക്കിയത്.
കോടതിയിൽ ഹാജരാക്കിയ പ്രതിയെ ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു. കായംകുളം സർക്കിൾ ഇൻസ്പെക്ടർ അരുൺ ഷായുടെ നേതൃത്വത്തിൽ സബ് ഇൻസ്പെക്ടർമാരായ വിനിൽ ബാബു, ശ്രീകുമാർ, വിനോദ്, അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ അനിൽ, പൊലീസുകാരായ അഖിൽ മുരളി, സന്തോഷ് കുമാർ എന്നിവരുൾപ്പെട്ട സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam