
ആലപ്പുഴ: ആലപ്പുഴ തോട്ടപ്പള്ളി തീരത്ത് മുട്ടയിടാൻ കടലാമകൾ എത്തി. മുട്ടകൾ കടലാമ സംരക്ഷണ പ്രവർത്തകർ സുരക്ഷിതമായി ഹാച്ചറിയിലേക്ക് മാറ്റി. 135 മുട്ടകളാണ് ഇത്തവണ ലഭിച്ചത്. ഒക്ടോബർ മുതൽ മാർച്ച് വരെയാണ് കടലാമകളുടെ പ്രജനനകാലം. കഴിഞ്ഞ വർഷം ആലപ്പുഴയിൽ മൂന്ന് കൂട് മുട്ടകൾ ലഭിച്ചു. അതിനു മുൻപ് 20 കൂടുവരെ ലഭിച്ചിട്ടുണ്ട്. അതായത് രണ്ടായിരത്തിൽ പരം മുട്ടകൾ. ഈ സീസണിൽ വൈകിയാണ് കടലാമകൾ തോട്ടപ്പള്ളി തീരത്ത് മുട്ടയിടാനെത്തിയത്.
മുട്ടകൾ വിരിയാൻ 45 മുതൽ 60 ദിവസം വരെ വേണം. വിരിഞ്ഞ ആമക്കുഞ്ഞുങ്ങളെ ആഘോഷമാക്കി കടലിലേക്ക് തുറന്നു വിടും. കഴിഞ്ഞ 13 വർഷമായി തോട്ടപ്പള്ളിയിൽ കടലാമകളുടെ പ്രജനനത്തിന് സംരക്ഷണം ഒരുക്കുന്നുണ്ട്. ഗ്രീൻ റൂട്ട്സ് നേച്ചർ കൺസർവേഷൻ ഫോറം എന്ന യുവാക്കളുടെ സംഘടനയാണ് ഇതിന് നേതൃത്വം നൽകുന്നത്.
സ്വന്തം ചെലവിലാണ് ഒൻപത് പേരടങ്ങിയ സംഘം ഹാച്ചറി ഒരുക്കിയതും പ്രവർത്തനങ്ങൾ മുന്നോട്ട് കൊണ്ടുപോകുന്നതും. വനംവകുപ്പ് കുറച്ചുകാലം വാച്ചർ അലവൻസ് നൽകിയതല്ലാതെ സർക്കാരിൽ നിന്ന് മറ്റൊരു സഹായവും ലഭിച്ചിട്ടില്ല. കടലാമ സംരക്ഷണത്തിന് കേന്ദ്ര ബജറ്റിൽ പ്രഖ്യാപനം ഉണ്ടെങ്കിലും അത് ഏത് തരത്തിൽ പ്രയോജനമാകുമെന്ന കാര്യത്തിൽ ഇതുവരെ വ്യക്തത ഇല്ല. സംസ്ഥാനത്ത് തോട്ടപ്പള്ളി, ചാവക്കാട്, കോഴിക്കോട്, കണ്ണൂർ, കാസർകോഡ് തീരങ്ങളിലാണ് കടലാമകൾ പ്രധാനമായും മുട്ടയിടാൻ എത്തുന്നത്.
വർഷങ്ങളായി കടലാമ പ്രവർത്തിക്കുന്നവർ കേന്ദ്ര സർക്കാർ പ്രഖ്യാപനത്തെ സ്വാഗതം ചെയ്തിരുന്നു. കോഴിക്കോട് വടകരയ്ക്ക് അടുത്ത കൊളാവി പാലത്ത് കടലാമ സംരക്ഷണ പ്രവർത്തനങ്ങൾക്കായി മൂന്ന് പതിറ്റാണ്ടായി പ്രവർത്തിക്കുന്ന തീരം സംരക്ഷണ സമിതി പ്രവർത്തകർ ബജറ്റ് പ്രഖ്യാപനത്തെ സ്വാഗതം ചെയ്തു. ഒലീവ് റിഡ്‍ലി ഇനത്തിലുള്ള കടലാമകളാണ് കേരള തീരത്ത് കാര്യമായി കാണപ്പെടുന്നത്. തീരത്തെത്തി മുട്ടയിട്ട് തിരിച്ചുപോകുന്ന ഇവ മടങ്ങിയെത്താറില്ല. വംശനാശ ഭീഷണി നേരിടുന്ന ഇവ ഐയുസിഎന്നി റെഡ് ലിസ്റ്റിൽ ഉൾപ്പെട്ട ജീവികളുമാണ്. കാലാവസ്ഥാ വ്യതിയാനത്തിന്റെ ഭാഗമായുള്ള തീരശോഷണവും അശാസ്ത്രീയ പുലിമുട്ട് നിർമ്മാണവും മറ്റ് ജീവികളുടെ ആക്രമണവുമെല്ലാമാണ് ഇവയെ വംശനാശത്തിലേക്ക് തള്ളിവിടുന്നത്. ഇക്കോ ടൂറിസം പ്രോത്സാഹനത്തിൻ്റെ കൂടി ഭാഗമായി പ്രഖ്യാപിച്ച കടലാമ പരിപാലന പദ്ധതി യാഥാർത്ഥ്യമായാൽ കടലാമകളെ കാണാനും നിരീക്ഷിക്കാനും ഉള്ള സ്പോട്ടുകൾ, ഗവേഷണ കേന്ദ്രങ്ങൾ ഇൻഫർമേഷൻ സെൻ്ററുകൾ എന്നിവയെല്ലാം ഇവയുടെ ഭാഗമായി വരുമെന്നാണ് സൂചന.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam