
കല്‍പ്പറ്റ: മാനന്തവാടി പിലാക്കാവില്‍ നിന്ന് വനമേഖലയില്‍ കാണാതായ സ്ത്രീക്കായി വനംവകുപ്പിന്റെയും പൊലീസിന്റെയും ഊര്‍ജ്ജിത തെരച്ചില്‍. വനമേഖലയില്‍ തെരച്ചില്‍ നടത്തി പരിചയിച്ച തണ്ടര്‍ബോള്‍ട്ട് സേനാംഗങ്ങളും വനംവകുപ്പും പൊലീസും ഒപ്പം നാട്ടുകാരും ചേര്‍ന്നാണ് മണിയന്‍ക്കുന്ന് ഊന്നുകല്ലില്‍ കുമാരന്റെ ഭാര്യ ലീലക്കായി തെരച്ചില്‍ നടത്തിക്കൊണ്ടിരിക്കുന്നത്.
രണ്ട് ദിവസം മുമ്പാണ് ലീലയെ കാണാതാവുന്നത്. വര്‍ഷങ്ങള്‍ മുമ്പ് കടുവ സ്ത്രീയ കൊലപ്പെടുത്തിയ പഞ്ചാരക്കൊല്ലിയുടെ സമീപപ്രദേശത്തെ വനമേഖലയിലാണ് ലീലയെ കാണാതായത്. വന്യമൃഗ സാന്നിധ്യം ഏറെയുള്ള ഈ പ്രദേശത്ത് ഇവര്‍ ഊന്നുവടിയുമായി വനത്തിലേക്ക് കയറിപോകുന്ന ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസം വനംവകുപ്പ് സ്ഥാപിച്ച ക്യാമറകളില്‍ പതിഞ്ഞിരുന്നു.
വന്യമൃഗങ്ങള്‍ ഏറെയുള്ള വനംപ്രദേശത്തേക്ക് ആണ് ലീല കയറിപോയതെന്നതിനാല്‍ ആശങ്കയും നിലനില്‍ക്കുന്നുണ്ട്. ഇന്ന് ഊര്‍ജ്ജിതമായ തിരച്ചിലാണ് ഇവര്‍ക്കായി ഇതുവരെ നടത്തിയത്. ഡ്രോണുകളുടെ സഹായത്തോടെയും തണ്ടര്‍ബോള്‍ട്ട് സംഘങ്ങള്‍ കാല്‍നടയായി ഉള്‍ക്കാട്ടിലേക്ക് എത്തിയുമെല്ലാം വിശദമായി പരിശോധന നടത്തി വരികയാണ്. വെളിച്ചക്കുറവും പ്രതികൂല കാലാവസ്ഥയും കാരണം രാത്രിയിലെ തെരച്ചിൽ സാധ്യമാകാത്തതാണ് വെല്ലുവിളി.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam