
കൊച്ചി: ഫുട്ബോൾ ലോകകപ്പ് ഫൈനലിന്റെ ആവേശത്തിൽ വിദ്യാർത്ഥികൾക്കും പങ്കുചേരാൻ അവസരമൊരുക്കി എറണാകുളം ജില്ലയിലെ വിവിധ സ്കൂളുകൾ തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചു. ഞായറാഴ്ച അർധരാത്രിക്ക് ശേഷമാണ് ലോകം കാത്തിരിക്കുന്ന ഫൈനൽ മത്സരം നടക്കുക. മത്സരം പുലർച്ചെ വരെ നീളുന്നതിനാൽ ഉറക്കമൊഴിഞ്ഞ് കളി കണ്ട ശേഷം കുട്ടികൾ ക്ഷീണിതരായി സ്കൂളിലെത്തേണ്ട സാഹചര്യം ഒഴിവാക്കാനാണ് തീരുമാനം.
വിദ്യാർത്ഥികളുടെ കായിക ആവേശത്തെ പ്രോത്സാഹിപ്പിക്കുകയും അവരുടെ മാനസിക - ശാരീരിക ക്ഷേമം പരിഗണിക്കുകയും ചെയ്താണ് അവധി പ്രഖ്യാപിച്ചതെന്ന് സ്കൂൾ അധികൃതർ അറിയിച്ചു. ചൊവ്വാഴ്ച മുതൽ ക്ലാസുകൾ പതിവ് പോലെ തുടരും. ഈ തീരുമാനത്തെ രക്ഷിതാക്കളും സ്വാഗതം ചെയ്തു. ഫുട്ബോൾ ആരാധകരായ കുട്ടികൾക്ക് മത്സരവും അവധിയും ഒരുപോലെ ആഘോഷമാക്കാനുള്ള അവസരമായാണ് ഇത് മാറിയത്.
അവധി പ്രഖ്യാപിച്ചവയിൽ മരട് ഗ്രിഗോറിയൻ പബ്ലിക് സ്കൂൾ, മുവാറ്റുപുഴ സെന്റ് തോമസ് പബ്ലിക് സ്കൂൾ, തൃപ്പൂണിത്തുറ ദി ചോയ്സ് സ്കൂൾ, ശ്രീനാരായണ വിദ്യാപീഠം, ഉദയംപേരൂർ പ്രഭാത് പബ്ലിക് സ്കൂൾ, പൂത്തോട്ട എസ് എസ് കോളജ്, പറവൂർ ഇൻഫന്റ് ജീസസ് പബ്ലിക് സ്കൂൾ, പിറവം വിവേകാനന്ദ പബ്ലിക് സ്കൂൾ, വെട്ടിക്കൽ ബസേലിയോസ് വിദ്യാനികേതൻ സീനിയർ സെക്കൻഡറി സ്കൂൾ എന്നിവ ഉൾപ്പെടുന്നു. തൃക്കാക്കര സെന്റ് ജോസഫ് ഇംഗ്ലീഷ് മീഡിയം സെക്കൻഡറി സ്കൂൾ തിങ്കളാഴ്ച നടത്താനിരുന്ന പരീക്ഷ മറ്റൊരു ദിവസത്തേക്ക് മാറ്റിവച്ചു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam