തൃപ്പൂണിത്തുറ തെക്കുംഭാഗം പനയ്ക്കൽ ലിപിൻ നിവാസിൽ വി ഡി പുഷ്പൻ (62) ആണ് തട്ടിപ്പിന് ഇരയായത്. ബൈക്കിലെത്തിയയാളാണ് 5000 രൂപ സമ്മാനം ലഭിച്ച ടിക്കറ്റാണെന്ന് പറഞ്ഞ് പുഷ്പനെ വിശ്വസിപ്പിച്ചത്. തുടർന്ന് 33 ലോട്ടറി ടിക്കറ്റുകളും 2850 രൂപയും ഇയാൾ കൈക്കലാക്കി രക്ഷപ്പെട്ടു.
തൃപ്പൂണിത്തുറ: ലോട്ടറി ടിക്കറ്റിന് സമ്മാനം ലഭിച്ചിട്ടുണ്ടെന്ന് പറഞ്ഞ് വയോധികനായ ലോട്ടറി വിൽപ്പനക്കാരനെ കബളിപ്പിച്ച് ടിക്കറ്റുകളും പണവും തട്ടിയെടുത്ത് യുവാവ് കടന്ന് കളഞ്ഞു. തൃപ്പൂണിത്തുറ ക്രിക്കറ്റ് ക്ലബ്ബിന് സമീപം വ്യാഴാഴ്ച രാവിലെ എട്ട് മണിയോടെയായിരുന്നു സംഭവം.
തൃപ്പൂണിത്തുറ തെക്കുംഭാഗം പനയ്ക്കൽ ലിപിൻ നിവാസിൽ വി ഡി പുഷ്പൻ (62) ആണ് തട്ടിപ്പിന് ഇരയായത്. ബൈക്കിലെത്തിയയാളാണ് 5000 രൂപ സമ്മാനം ലഭിച്ച ടിക്കറ്റാണെന്ന് പറഞ്ഞ് പുഷ്പനെ വിശ്വസിപ്പിച്ചത്. തുടർന്ന് 33 ലോട്ടറി ടിക്കറ്റുകളും 2850 രൂപയും ഇയാൾ കൈക്കലാക്കി രക്ഷപ്പെട്ടു.
കാലിന് അസുഖമുള്ള പുഷ്പന് മറ്റ് ജോലികൾ ചെയ്യാൻ കഴിയില്ല. ലോട്ടറി വിൽപ്പനയിൽനിന്ന് ലഭിക്കുന്ന കമ്മിഷൻ തുകയാണ് കുടുംബത്തിന്റെ ഏക വരുമാനം. ഭാര്യ മാത്രമാണ് വീട്ടിലുള്ളത്. സമ്മാനത്തുകയുള്ള ടിക്കറ്റാണെന്ന് പറഞ്ഞ് പ്രതി കാണിച്ച ടിക്കറ്റിലെ തീയതി തിരുത്തി ഒട്ടിച്ചിരുന്നതായി പിന്നീട് കണ്ടെത്തി. 5000 രൂപയുടെ സമ്മാന നമ്പറുള്ള ടിക്കറ്റിലാണ് കൃത്രിമം നടത്തിയിരുന്നത്.
പുഷ്പന്റെ കൈവശമുണ്ടായിരുന്ന 50 രൂപയുടെ 35 ടിക്കറ്റുകളിൽ രണ്ടെണ്ണം സ്ഥിരം ഉപഭോക്താക്കൾക്ക് നൽകിയിരുന്നു. ബാക്കിയുണ്ടായിരുന്ന ടിക്കറ്റുകളും ഒരു ഓണം ബമ്പർ ടിക്കറ്റുമാണ് സമ്മാനമുണ്ടെന്ന് പറഞ്ഞെത്തിയയാൾ വാങ്ങിയത്. ടിക്കറ്റുകൾ ഏജൻസിയിൽ പരിശോധിച്ചപ്പോഴാണ് തട്ടിപ്പ് വ്യക്തമായത്. സമ്മാനമില്ലാത്ത ടിക്കറ്റിൽ തീയതി മാറ്റി കൃത്രിമം കാണിച്ചതായും കണ്ടെത്തി. ടിക്കറ്റുകളുടെ തുക ഏജൻസിക്ക് തവണകളായി തിരികെ നൽകാമെന്ന് പുഷ്പൻ അറിയിച്ചിട്ടുണ്ട്. സംഭവത്തിൽ ഹിൽപാലസ് പൊലീസിൽ പരാതി നൽകി. "അസുഖമുള്ളതിനാൽ മറ്റ് ജോലി ചെയ്യാൻ കഴിയില്ല. ഇത്തരത്തിൽ ആരെയും വഞ്ചിക്കരുത്" എന്ന് പുഷ്പൻ പറഞ്ഞു.


