
ചേർത്തല: വീട്ടിലുണ്ടായ തർക്കത്തിനിടെ കുഴഞ്ഞുവീണ് ഗൃഹനാഥൻ മരിച്ച സംഭവത്തിൽ ഇരട്ടമക്കളിൽ ഒരാളെ ചേർത്തല പൊലീസ് അറസ്റ്റ് ചെയ്തു. ചേർത്തല നഗരസഭ 23-ാം വാർഡ് കരുവയിൽ വെളിയിൽ ജയരാജൻ (58 - വൈസ്രോയി കുട്ടൻ) ആണ് മരിച്ചത്. സംഭവത്തിൽ ജയരാജന്റെ മകൻ ഹരികൃഷ്ണനെതിരെ മനപൂർവമല്ലാത്ത നരഹത്യയ്ക്കാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. ഞായറാഴ്ച രാത്രി ഏഴുമണിയോടെയായിരുന്നു സംഭവം.
വഴക്കിനിടെ കുഴഞ്ഞുവീണ ജയരാജനെ ഉടൻ ആശുപത്രിയിലെത്തിക്കാൻ വീട്ടിലുണ്ടായിരുന്നവർ തയ്യാറായില്ലെന്നാണ് പൊലീസ് നൽകുന്ന സൂചന. സംഭവം നടന്ന് മണിക്കൂറുകൾക്ക് ശേഷം, മാറിത്താമസിക്കുന്ന മൂത്ത മകൻ ശ്രീജിത്ത് വീട്ടിലെത്തിയപ്പോഴാണ് ജയരാജനെ ചേർത്തല താലൂക്ക് ആശുപത്രിയിൽ എത്തിച്ചത്. എന്നാൽ അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. ജയരാജന്റെ ശരീരത്തിൽ പലയിടത്തും മുറിവുകളും മർദനമേറ്റ പാടുകളും കണ്ടതോടെ സംശയം തോന്നിയ ആശുപത്രി അധികൃതർ ചേർത്തല പൊലീസിനെ വിവരമറിയിക്കുകയായിരുന്നു.
ഭാര്യ ശ്രീകല, ഇരട്ടമക്കളായ യദുകൃഷ്ണൻ, ഹരികൃഷ്ണൻ എന്നിവർക്കൊപ്പമായിരുന്നു ജയരാജൻ താമസിച്ചിരുന്നത്. പച്ചക്കറി കടയിലെ തൊഴിലാളിയായ ജയരാജൻ മക്കളുടെ സ്വഭാവദൂഷ്യത്തെ ചോദ്യം ചെയ്യുന്നത് വീട്ടിൽ പതിവായിരുന്നുവെന്ന് പ്രദേശവാസികൾ പറയുന്നു. ഇതേച്ചൊല്ലി പല ദിവസങ്ങളിലും വീട്ടിൽ കടുത്ത വഴക്കുണ്ടാകാറുണ്ടായിരുന്നു. സംഭവം നടന്ന് ഏറെക്കഴിഞ്ഞിട്ടും ജയരാജനെ ആശുപത്രിയിൽ എത്തിക്കാതിരുന്നതാണ് മരണത്തിൽ വലിയ ദുരൂഹതയ്ക്ക് കാരണമായതെന്ന് പൊലീസ് വ്യക്തമാക്കി. സംഭവത്തിൽ പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് വീഡിയോ കാണാം
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam