
മൂന്നാര്‍: കണ്ണിനും ചെവിക്കും ഇടയിലെ പരിക്കില്‍ നിന്നും ഒലിച്ചിറങ്ങുന്ന രക്തവും കീറിപ്പറിഞ്ഞ ചെവിയുമായി ജനവാസമേഖലകളില്‍ ചുറ്റിത്തിരിയുന്ന കാട്ടാന (Wild Elephant) ജനങ്ങള്‍ക്ക് ഭീഷണി ഉയര്‍ത്തുന്നു. മൂന്നാര്‍ (Munnar) നല്ലതണ്ണി എസ്റ്റേറ്റിലെ ജനവാസ മേഖലയിലുള്ള വീടുകള്‍ക്കു സമീപമാണ് ഈ കാട്ടാന കഴിഞ്ഞ ദിവസം രാവിലെയെത്തിയത്. കണ്ണില്‍ നിന്ന് വെള്ളം ഒഴുകിയിറങ്ങിയ പോലെയുള്ള പാടുകളും കാണാം. കഴിഞ്ഞയാഴ്ച നല്ലതണ്ണി എസ്റ്റേറ്റിനു സമീപമുള്ള കുറുമല ഡിവിഷനില്‍ കൊമ്പു കോര്‍ത്ത രണ്ടാനകളില്‍ ഒന്നാണ് ഇതെന്ന് കരുതുന്നത്.
പൊരിഞ്ഞ പോരാട്ടത്തിനിടയില്‍ രണ്ടു കോമ്പന്‍മാര്‍ക്കും കാര്യമായി പരിക്കേറ്റിരുന്നു. പോരാട്ടത്തിനു ശേഷം എസ്‌റ്റേറ്റില്‍ ആനകള്‍ ആക്രമണം നടത്തുകയും ചെയ്തിരുന്നു. വീടിനു സമീപം നിന്നിരുന്ന ഓട്ടോറിക്ഷാ കാട്ടാന തകര്‍ക്കുകയും തേയിലച്ചെടികള്‍ പിഴുതെറിയുകയും ചെയ്തിരുന്നു. പരിക്കേറ്റതിലൂടെ റോഡില്‍ വീണ രക്തവും അന്ന് കാണാമായിരുന്നു.
സംഭവത്തിനു ശേഷം സംഭവം അന്വേഷിച്ച വനം വകുപ്പ് ഉദ്യോഗസ്ഥരെ ആനകളെ നിരീക്ഷിച്ചെങ്കിലും കാട്ടിനുള്ളിലേക്ക് മടങ്ങിയതിനാല്‍ കാര്യമുണ്ടായില്ല. എന്നാല്‍ പരിക്കേറ്റതിന്റെ പരിഭ്രാന്തിയുമായി നടക്കുന്ന കാട്ടാന ജനങ്ങളെ ആക്രമിക്കുവാന്‍ മുതിരുമോ എന്നുള്ള ഭീതിയിലാണ് നാട്ടുകാരുള്ളത്.
മൂന്നാറില്‍ കാട്ടാനകള്‍ ഏറ്റുമുട്ടി; സമീപത്ത് നിര്‍ത്തിയിട്ടിരുന്ന ഓട്ടോ തകര്‍ത്തു
നല്ലതണ്ണി എസ്റ്റേറ്റിലെ കുറുമല ഡിവിഷനില്‍ ഗണേശന്‍, ചില്ലി കൊമ്പന്‍ എന്നിങ്ങനെ വിളിപ്പേരുള്ള കാട്ടുകൊമ്പന്‍മാര്‍ ഏറ്റുമുട്ടി. കഴിഞ്ഞ ദിവസം രാത്രി ഒരു മണിയോടെ എത്തിയ കൊമ്പന്‍മാര്‍ പോരടിച്ച ശേഷം പുലര്‍ച്ചെയാണ് മടങ്ങിയതെന്ന് പ്രദേശവാസികള്‍ പറഞ്ഞു. കലികയറിയ കാട്ടാനകള്‍ നിര്‍ത്തിയിട്ടിരുന്ന ഓട്ടോയും പാലത്തിന്റെ കൈവരികളും തേയിലച്ചെടികളും തകര്‍ത്തു. മൂന്നാറിലെ തോട്ടം മേഖലയില്‍ കാട്ടാന ആക്രമണം തുടര്‍ക്കഥയാവുകയാണ്. കൊമ്പനാനകള്‍ തമ്മിലുള്ള പോര്‍വിളി മുറുകിയതോടെ കുടുംബങ്ങള്‍ ഭീതിയിലായി. രാത്രി ഒരു മണിയോടെ എത്തിയ കൊമ്പന്‍മാര്‍ പുലര്‍ച്ചെയാണ് മടങ്ങിയതെന്ന് പ്രദേശവാസികള്‍ പറഞ്ഞു.കലിയിളകിയ കാട്ടാനകള്‍ റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന പ്രവീണ്‍ കുമാറെന്ന കിഡ്നി രോഗിയുടെ ഓട്ടോറിക്ഷ ഭാഗീകമായി തകര്‍ത്തു.സമീപത്തെ പാലത്തിന്റെ കൈവിരികള്‍ക്ക് കേടുപാടുകള്‍ വരുത്തിയ കാട്ടാനകള്‍ തേയിലച്ചെടികളും നശിപ്പിച്ചു.
കാട്ടാനയെ പേടിച്ച് ഓടിയ ആദിവാസി സ്ത്രീ തലയിടിച്ച് വീണ് മരിച്ചു
വയനാട്ടില്‍ കാട്ടാനയെ പേടിച്ച് ഓടിയ ആദിവാസി സ്ത്രീ തലയിടിച്ച് വീണ് മരിച്ചു. ചെതലയം ഫോറസ്റ്റ് റെയ്ഞ്ചിലെ ഉൾവനത്തിൽ വിറക് ശേഖരിക്കാൻ പോയ പുതിയിടം കാട്ടുനായ്ക്ക കോളനിയിലെ ബസവിയാണ് മരിച്ചത്. 45 വയസായിരുന്നു. കോളനിയിലെ അഞ്ച് പേർ ചേർന്നാണ് വിറക് ശേഖരിക്കാൻ പോയത്. കാട്ടില്‍ വച്ച് ആന ഇവരെ ആക്രമിക്കുകയായിരുന്നു. ഓടി രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ വീണ് തലയ്ക്ക് പരിക്കേറ്റ ബസവി പുൽപ്പള്ളിയിലെ സർക്കാർ ആശുപത്രിയിൽ വെച്ചാണ് മരിച്ചത്.
കൂരിരുട്ടിൽ ആനയുടെ മുന്നിൽപ്പെട്ട് യുവാവ്, ബൈക്കിൽ പിന്തുടർന്നു, രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
കാട്ടാനയുടെ തൊട്ടുമുമ്പില്‍ കുടുങ്ങിയ യുവാവ് രക്ഷപെട്ടത് തലനാരിഴയ്ക്ക്. മൂന്നാര്‍ നല്ലതണ്ണി സ്വദേശിയും ഇന്‍സ്റ്റന്റ് റ്റീ ഫാക്ടറി ജീവനക്കാരനുമായ സന്തോഷ് ആന്റണിയാണ് ഭാഗ്യം കൊണ്ട് മാത്രം ആനയുടെ മുന്നില്‍ നിന്ന് രക്ഷപെട്ടത്. രാത്രി ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങി വരികയായിരുന്നു സന്തോഷ്.