
മസ്‍കത്ത്: ചൂട് ശക്തമാവുന്ന സാഹചര്യത്തില്‍ ഒമാനില്‍ ജൂണ്‍ ഒന്ന് മുതല്‍ ഉച്ച വിശ്രമ നിയമം പ്രാബല്യത്തില്‍ വരുമെന്ന് തൊഴില്‍ മന്ത്രാലയം അറിയിച്ചു. ഉച്ചയ്ക്ക് 12.30 മുതല്‍ വൈകുന്നേരം 3.30 വരെ നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കുന്ന സ്ഥലങ്ങളില്‍ ജോലി ചെയ്യിക്കാന്‍ പാടില്ലെന്നാണ് നിബന്ധന. ഒമാന്‍ തൊഴില്‍ നിയമത്തിലെ 16-ാം അനുച്ഛേദം പ്രകാരമാണ് ഉച്ചവിശ്രമം അനുവദിക്കുന്നത്.
ജൂണ്‍ ആദ്യം മുതല്‍ ആരംഭിക്കുന്ന ഉച്ച സമയത്തെ തൊഴില്‍ നിയന്ത്രണം ഓഗസ്റ്റ് അവസാനം വരെ നീണ്ടുനില്‍ക്കും. നിയന്ത്രണം കര്‍ശനമായി പാലിക്കണമെന്നും നിയമലംഘനങ്ങള്‍ പാടില്ലെന്നും തൊഴില്‍ മന്ത്രാലയം രാജ്യത്തെ കമ്പനികളോട് ആവശ്യപ്പെട്ടിട്ടുണ്ട്. വീഴ്ച വരുത്തുന്ന സ്ഥാപനങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കും. തൊഴില്‍ സ്ഥലങ്ങളില്‍ ഉച്ച വിശ്രമ നിയമം പാലിക്കപ്പെടുന്നുണ്ടോയെന്ന് കണ്ടെത്താനായി മന്ത്രാലയത്തിലെ പരിശോധനാ വിഭാഗങ്ങള്‍ ഫീല്‍ഡ് വിസിറ്റുകള്‍ നടത്തും. രാജ്യത്ത് പലയിടത്തും താപനില 50 ഡിഗ്രി സെല്‍ഷ്യസോളം ഉയരുമെന്നാണ് അറിയിച്ചിരിക്കുന്നത്.
Read also: മകളുടെ മൃതദേഹം വീട്ടിലെ ബാത്ത്റൂമില്‍ അഞ്ച് വര്‍ഷം ഒളിപ്പിച്ചുവെച്ച 60 വയസുകാരിക്ക് ജീവപര്യന്തം
കുവൈത്ത് സിറ്റി: കുവൈത്തിലെ പെട്രോള്‍ പമ്പുകളില്‍ ഇന്ധനം നിറച്ചു നല്‍കുന്ന സേവനത്തിന് ഇനി പണം നല്‍കണം. ജീവനക്കാരുടെ ക്ഷാമം രൂക്ഷമായതിന് പിന്നാലെയാണ് കമ്പനികള്‍ പ്രവര്‍ത്തന രീതി മാറ്റുന്നത്. വാഹനത്തിലുള്ളവര്‍ തന്നെ ഇറങ്ങി ഇന്ധനം നിറയ്‍ക്കുന്ന തരത്തില്‍ പ്രവര്‍ത്തനം ക്രമീകരിക്കുകയാണ് പമ്പുകള്‍.
രാജ്യത്തെ പെട്രോള്‍ പമ്പുകളില്‍ ജീവനക്കാരുടെ കടുത്ത ക്ഷാമം നേരിടുകയാണെന്ന് നേരത്തെ തന്നെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇത് പലയിടങ്ങളിലും വലിയ തിരക്കുകള്‍ക്ക് കാരണമാവുകയും ചെയ്‍തു. പെട്രോള്‍ പമ്പിലെ ജീവനക്കാര്‍ ഇന്ധനം നിറച്ചുനല്‍കണമെങ്കില്‍ 200 ഫില്‍സ് ഫീസ് ഈടാക്കുമെന്നാണ് ഔല ഫ്യുവര്‍ മാര്‍ക്കറ്റിങ് കമ്പനി അറിയിച്ചിരിക്കുന്നത്. ഉപഭോക്താക്കള്‍ സ്വയം ഇന്ധനം നിറയ്‍ക്കുന്ന സെല്‍ഫ് സര്‍വീസ് സംവിധാനം ചില പമ്പുകളില്‍ തുടങ്ങിയതായി ഔല ചെയര്‍മാന്‍ അബ്‍ദുല്‍ ഹുസൈന്‍ അല്‍ സുല്‍ത്താന്‍ പറഞ്ഞു.
സെല്‍ഫ് സര്‍വീസ് രീതി കൊണ്ടുവന്നിട്ടുണ്ടെങ്കിലും പമ്പുകളില്‍ ജീവനക്കാരുടെ സേവനം നിര്‍ത്തലാക്കിയിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. പ്രായമായവര്‍, സ്‍ത്രീകള്‍, ഭിന്നശേഷിക്കാര്‍ തുടങ്ങിയവരുടെ വാഹനങ്ങള്‍ക്ക് കമ്പനി പ്രത്യേകം സ്റ്റിക്കറുകള്‍ നല്‍കും. ഇവര്‍ക്ക് അധിക ഫീസ് കൊടുക്കാതെ ജീവനക്കാരുടെ സേവനം പമ്പുകളില്‍ ലഭ്യമാവുകയും ചെയ്യും.
സെല്‍ഫ് സര്‍വീസ് സംവിധാനമുള്‍പ്പെടെയുള്ള ഇപ്പോഴത്തെ നടപടികള്‍ താത്കാലികമാണെന്നും ചെയര്‍മാന്‍ അറിയിച്ചിട്ടുണ്ട്. ജീവനക്കാര്‍ ഇല്ലാത്തതിനാല്‍ കമ്പനിയുടെ കീഴിലുള്ള നിരവധി പമ്പുകളില്‍ കടുത്ത പ്രതിസന്ധി നേരിടുന്നുണ്ട്. ജീവനക്കാരുടെ എണ്ണം 850ല്‍ നിന്ന് 350 ആയി കുറഞ്ഞുവെന്നും ഇത് കാരണം പല പമ്പുകളും പ്രവര്‍ത്തനം നിര്‍ത്തിവെയ്ക്കാന്‍ നിര്‍ബന്ധിതമായിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ