മരണപ്പെട്ട യുവതിയുടെ സഹോദരന്‍ ഏതാനും മാസം മുമ്പ് കുവൈത്തിലെ സാല്‍മിയ പൊലീസ് സ്റ്റേഷനില്‍ എത്തിയതോടെയാണ് വര്‍ഷങ്ങള്‍ക്ക് മുമ്പ് നടന്ന സംഭവങ്ങളുടെ ചുരുളഴിഞ്ഞത്. 

കുവൈത്ത് സിറ്റി: മകളുടെ മൃതദേഹം അഞ്ച് വര്‍ഷത്തോളം വീട്ടിലെ ബാത്ത്റൂമില്‍‌ ഒളിപ്പിച്ചുവെച്ച 60 വയസുകാരിക്ക് കുവൈത്തില്‍ ജീവപര്യന്തം തടവ്. കുവൈത്തിലെ സാല്‍മിയയിലായിരുന്നു സംഭവം. പൊലീസ് സംഘം വീട് പരിശോധിച്ചപ്പോള്‍, ഉപയോഗിക്കാതെ അടച്ചിട്ടിരുന്ന ബാത്ത്റൂമില്‍ നിന്നാണ് അസ്ഥികൂടം കണ്ടെടുത്തത്.

മരണപ്പെട്ട യുവതിയുടെ സഹോദരന്‍ ഏതാനും മാസം മുമ്പ് കുവൈത്തിലെ സാല്‍മിയ പൊലീസ് സ്റ്റേഷനില്‍ എത്തിയതോടെയാണ് വര്‍ഷങ്ങള്‍ക്ക് മുമ്പ് നടന്ന സംഭവങ്ങളുടെ ചുരുളഴിഞ്ഞത്. പൊലീസ് സ്റ്റേഷനില്‍ കയറിച്ചെന്ന ഇയാള്‍ തന്റെ സഹോദരിയെ അമ്മ 2016ല്‍ കൊലപ്പെടുത്തിയെന്നും ഫാമിലി അപ്പാര്‍ട്ട്‍മെന്റിലെ ബാത്ത്‍റൂമില്‍ മൃതദേഹം ഒളിപ്പിച്ചുവെച്ചിട്ടുണ്ടെന്നും പൊലീസിനോട് പറയുകയായിരുന്നു. ഇതനുസരിച്ച് പരിശോധനയ്‍ക്കായി വീട്ടിലെത്തിയ പൊലീസ് സംഘത്തെ മറ്റൊരു സഹോദരനും അമ്മയും ചേര്‍ന്ന് തടഞ്ഞു. എന്നാല്‍ പബ്ലിക് പ്രോസിക്യൂഷനില്‍ നിന്നുള്ള വാറണ്ടുമായെത്തിയ പൊലീസ് സംഘം പരിശോധന നടത്തുകയായിരുന്നു.

Read more:  വ്യാപക പരിശോധന തുടരുന്നു; നിരവധി പ്രവാസികള്‍ അറസ്റ്റിലായി

അപ്പാര്‍ട്ട്മെന്റില്‍ നിന്ന് മൃതദേഹ അവശിഷ്‍ടങ്ങള്‍ കിട്ടിയതോടെ അമ്മയും പൊലീസിനെ തടഞ്ഞ മകനും അറസ്റ്റിലായി. ഇവരെ തുടര്‍ നടപടികള്‍ക്കായി പ്രോസിക്യൂഷന് കൈമാറുകയും ചെയ്തു. മൃതദേഹ അവശിഷ്‍ടങ്ങളി‍ല്‍ ഫോറന്‍സിക് വിഭാഗം ശാസ്‍ത്രീയ പരിശോധന നടത്തി. മകളെ താന്‍ മുറിയില്‍ പൂട്ടിയിട്ടിരുന്നെങ്കിലും കൊല്ലണമെന്ന് ഉദ്ദേശിച്ചിരുന്നില്ലെന്നായിരുന്നു അമ്മയുടെ വാദം. വീട്ടില്‍ നിന്ന് പുറത്തുപോകുന്നത് തടയാനും മര്യാദ പഠിപ്പിക്കാനുമാണ് മകളെ പൂട്ടിയിട്ടതെന്നും ഇവര്‍ പറഞ്ഞു. മകള്‍ മരിച്ചതോടെ പ്രത്യാഘാതം ഭയന്ന് സംഭവം ആരോടും പറഞ്ഞില്ലെന്നാണ് ഇവരുടെ വാദം. 

പ്രതിയും ഭര്‍ത്താവും അഞ്ച് വര്‍ഷം മുമ്പ് വിവാഹ ബന്ധം വേര്‍പെടുത്തിയിരുന്നു. ഇയാളുടെ മൊഴിയും പൊലീസ് രേഖപ്പെടുത്തിയിരുന്നു. കുട്ടികളോടുള്ള ക്രൂരത കാരണമാണ് താന്‍ വിവാഹമോചനം തേടിയതെന്ന് മുന്‍ ഭര്‍ത്താവ് പറഞ്ഞു. കുടുംബത്തിലെ മറ്റുള്ളവരുടെയും മൊഴികള്‍ കേസില്‍ രേഖപ്പെടുത്തിയിരുന്നു. പ്രതിക്കെതിരെ മൂന്ന് കുറ്റങ്ങള്‍ നിലനില്‍ക്കുമെന്ന് കോടതി കണ്ടെത്തി. മകളെ സംരക്ഷിക്കുന്നതില്‍ മനഃപൂര്‍വം വീഴ്ച വരുത്തി, മകളെ പൂട്ടിയിട്ടു, മൃതദേഹത്തിന് ലഭിക്കേണ്ട ആദരവ് നിഷേധിച്ചു എന്നിവയാണ് കുറ്റങ്ങള്‍.