
മസ്കറ്റ്: ഇന്ന് ഒമാന്‍ ദേശീയ ദിനം. ഒമാന്‍റെ 54-ാം ദേശീയ ദിനമാണ് ഇന്ന്. അല്‍ സമൗദ് ക്യാമ്പ് ഗ്രൗണ്ടില്‍ നടക്കുന്ന സൈനിക പരേഡില്‍ സുല്‍ത്താന്‍ ഹൈതം ബിന്‍ താരിഖ് സല്യൂട്ട് സ്വീകരിക്കും. വിവിധ സൈനിക വിഭാഗങ്ങളുടെ പരേഡുകള്‍ നടക്കും. ആഘോഷത്തിന്‍റെ ഭാഗമായി രാജ്യത്തെ തെരുവോരങ്ങള്‍ അലങ്കരിച്ചിട്ടുണ്ട്.
ആധുനിക ഒമാന്റെ ശില്‍പിയും ഒമാന്‍ മുന്‍ ഭരണാധികാരിയുമായിരുന്ന സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സഈദിന്റെ ജന്മദിനമാണ് ഒമാനില്‍ ദേശീയ ദിനമായി ആഘോഷിക്കുന്നത്. വ്യത്യസ്തമായ പരിപാടികളാണ് ഒരുക്കിയിട്ടുള്ളത്. ലേസര്‍ ഷോകളും, നൃത്ത സംഗീത കലാ പരിപാടികളും സംഘടിപ്പിക്കും. വാഹനങ്ങള്‍ ദേശീയ ചിഹ്നങ്ങളും ഭരണാധികാരികളുടെ ചിത്രങ്ങളും പതാകയും കൊണ്ട് അലങ്കരിക്കും. കുട്ടികള്‍ ദേശീയ പതാകയുടെ നിറത്തിലുള്ള വസ്ത്രങ്ങള്‍ ധരിച്ചും മധുരം പങ്കുവച്ചും ആഘോഷിക്കും.
രണ്ടിടത്ത് ഇന്ന് വെടിക്കെട്ട് നടക്കും. മസ്‌ക്കറ്റിലെ അല്‍ ഖൂദ്, സലാലയിലെ ഇത്തീന്‍ എന്നിവിടങ്ങളില്‍ രാത്രി എട്ട് മണിയോടെയാണ് കരിമരുന്ന് പ്രയോഗം നടത്തുക. ദേശീയ ദിനത്തോടനുബന്ധിച്ച് സുല്‍ത്താന് മന്ത്രിമാരും വിവിധ രാഷ്ട്രീയ നേതാക്കളും ആശംസകള്‍ നേര്‍ന്നു. കഴിഞ്ഞ വര്‍ഷം പലസ്തീന്‍ യുദ്ധ പശ്ചാത്തലത്തില്‍ വിപുലമായ ആഘോഷ പരിപാടികള്‍ നടത്തിയിരുന്നില്ല. ഔദ്യോഗിക പരിപാടികള്‍ മാത്രമാണ് സംഘടിപ്പിച്ചത്. ദേശീയ ദിനത്തിന്റെ ഭാഗമായുള്ള പൊതുഅവധി നവംബര്‍ 20,21 തിയതികളിലാണ്. വാരാന്ത്യ അവധി ദിനങ്ങള്‍ കൂടിക്കൂട്ടിയാല്‍ നാല് ദിവസത്തെ അവധിയാണ് ലഭിക്കുക.
Read Also - ഗ്രാമി അവാര്‍ഡിനരികെ മലയാളി പെണ്‍കുട്ടി; അഭിമാന നേട്ടത്തിന്‍റെ പടിവാതില്‍ക്കലെത്തി ഗായത്രി
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam