
റിയാദ്: മസ്തിഷ്ക മരണം സംഭവിച്ച സൗദി യുവാവിന്റെ അവയവയങ്ങൾ അഞ്ചു പേർക്ക് പുതു ജീവിതം നൽകി. റിയാദ് കിംഗ് അബ്ദുൽ അസീസ് മെഡിക്കൽ സിറ്റിയിൽ ചികിത്സയിൽ കഴിയവെ മസ്തിഷ്ക മരണം സംഭവിച്ച 22 വയസുകാരന്റെ അവയവങ്ങളാണ് ദാനം ചെയ്തത്. സൗദി സെന്റർ ഫോർ ഓർഗൻ ട്രാൻസ്പ്ലാന്റേഷനാണ് ഇതിനുവേണ്ടി പ്രവർത്തിച്ചത്.
യുവാവിൽ നിന്ന് നീക്കം ചെയ്ത ഹൃദയം കിംഗ് അബ്ദുൽ അസീസ് മെഡിക്കൽ സിറ്റിയിൽ ചികിത്സയിലായിരുന്ന 59 കാരനായ ഹൃദ്രോഗിയിൽ വിജയകരമായി മാറ്റിവെച്ചു. ശ്വാസകോശം റിയാദ് കിങ് ഫൈസൽ സ്‍പെഷ്യലിസ്റ്റ് ആശുപത്രിയിലുള്ള 56 കാരനായ രോഗിയിലും മാറ്റിവെച്ചു. കരൾ 62 കാരനായ മറ്റൊരു രോഗിയിലും മാറ്റിവെച്ചു. ഈ ഓപ്പറേഷൻ കിംഗ് അബ്ദുൽ അസീസ് മെഡിക്കൽ സിറ്റിയിൽ വെച്ചാണ് പൂർത്തിയാക്കിയത്.
യുവാവിൽ നിന്ന് നീക്കം ചെയ്ത വൃക്കകൾ 34 വയസ് പ്രായമുള്ള യുവതിയിലും 60 പ്രായമുള്ള രോഗിയിലും മാറ്റിവെച്ചു. ഈ ഓപ്പറേഷനുകൾ കിംഗ് അബ്ദുൽ അസീസ് മെഡിക്കൽ സിറ്റിയിലും കിംഗ് ഫൈസൽ സ്‍പെഷ്യലിസ്റ്റ് ആശുപത്രിയിലും പൂർത്തിയായി. അവയവമാറ്റിവെക്കൽ ശസ്ത്രക്രിയകൾ നടത്തിയ അഞ്ചു പേരും സ്വദേശികളാണ്.
മെഡിക്കൽ ധാർമികതക്ക് അനുസൃതമായും രോഗികളുടെ മെഡിക്കൽ മുൻഗണനകൾക്ക് അനുസൃതമായും നീതിപൂർവമായാണ് അവയവങ്ങൾ വിതരണം ചെയ്യുന്ന പ്രക്രിയ പൂർത്തിയാക്കിയതെന്ന് സൗദി സെന്റർ ഫോർ ഓർഗൻ ട്രാൻസ്പ്ലാന്റേഷൻ ഡയറക്ടർ ജനറൽ ഡോ. ത്വലാൽ അൽഖൗഫി പറഞ്ഞു.
ബന്ധപ്പെട്ട എല്ലാ വകുപ്പുകളും തമ്മിലുള്ള സംയുക്ത സഹകരണത്തിന്റെ ഫലമായാണ് മസ്തിഷ്ക മരണം സംഭവിച്ച രോഗിയിൽ നിന്ന് അവയവങ്ങൾ നീക്കം ചെയ്ത് അഞ്ചു രോഗികളിൽ വിജയകരമായി മാറ്റിവെക്കാൻ സാധിച്ചത്. അഞ്ചു രോഗികളുടെ ജീവൻ രക്ഷിക്കാൻ സഹായിക്കും വിധം രോഗിയുടെ അവയവങ്ങൾ ദാനം ചെയ്യാൻ സന്നദ്ധരായ കുടുംബത്തെ അങ്ങേയറ്റം പ്രശംസിക്കുകയാണെന്നും ഡോ. ത്വലാൽ അൽഖൗഫി പറഞ്ഞു.
Read also: ഖത്തറില്‍ കെട്ടിടം തകര്‍ന്നുവീണുണ്ടായ അപകടത്തില്‍ മരണസംഖ്യ 11 ആയി
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam