കര്‍ശന പരിശോധന തുടരുന്നു; ഒരാഴ്ചയ്ക്കിടെ അറസ്റ്റിലായത് 15,713 പ്രവാസികള്‍

By Web TeamFirst Published Nov 27, 2022, 12:02 PM IST
Highlights

അതിർത്തികൾ വഴി രാജ്യത്ത് നുഴഞ്ഞു കയറാൻ ശ്രമിച്ച  439 പേരും അറസ്റ്റിലായി. ഇക്കൂട്ടത്തിൽ 78 ശതമാനം പേർ യെമനികളും 16 ശതമാനം പേർ എത്യോപ്യക്കാരും ആറ് ശതമാനം പേർ മറ്റു രാജ്യക്കാരുമാണ്. 

റിയാദ്: സൗദിയിൽ വിവിധ പ്രവിശ്യകളിൽ ഒരാഴ്ചക്കിടെ സുരക്ഷാ വകുപ്പുകൾ നടത്തിയ റെയ്ഡുകളിൽ 15,713 നിയമലംഘകർ പിടിയിലായതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഈ മാസം 17 മുതൽ 23 വരെയുള്ള ദിവസങ്ങളിൽ 9,131 ഇഖാമ നിയമ ലംഘകരും 4,166 നുഴഞ്ഞുകയറ്റക്കാരും 2,416  തൊഴിൽ നിയമ ലംഘകരും അടക്കം ആകെ 15,713 നിയമ ലംഘകരാണ് പിടിയിലായത്.

ഇക്കാലയളവിൽ അതിർത്തികൾ വഴി രാജ്യത്ത് നുഴഞ്ഞു കയറാൻ ശ്രമിച്ച  439 പേരും അറസ്റ്റിലായി. ഇക്കൂട്ടത്തിൽ 78 ശതമാനം പേർ യെമനികളും 16 ശതമാനം പേർ എത്യോപ്യക്കാരും ആറ് ശതമാനം പേർ മറ്റു രാജ്യക്കാരുമാണ്. അതിർത്തികൾ വഴി അനധികൃത രീതിയിൽ രാജ്യം വിടാൻ ശ്രമിച്ച 37 പേരും ഒരാഴ്ചക്കിടെ സുരക്ഷാ വകുപ്പുകളുടെ പിടിയിലായി. ഇഖാമ, തൊഴിൽ നിയമ ലംഘകർക്കും നുഴഞ്ഞു കയറ്റക്കാർക്കും ജോലിയും താമസവും യാത്രാ സൗകര്യവും നൽകിയ 25 പേരെയും സുരക്ഷാ വകുപ്പുകൾ അറസ്റ്റ് ചെയ്തു.

നിലവിൽ ഡീപോർട്ടേഷൻ സെന്ററുകളിൽ കഴിയുന്ന 53,629  നിയമ ലംഘകരുടെ കേസുകളിൽ നിയമാനുസൃത നടപടികൾ സ്വീകരിച്ചു വരികയാണ്. ഇക്കൂട്ടത്തിൽ 49,068 പേർ പുരുഷന്മാരും 4,561 പേർ വനിതകളുമാണ്. സ്വദേശങ്ങളിലേക്ക് തിരിച്ചയക്കുന്നതിനു മുന്നോടിയായി 42,513 പേർക്ക് താൽക്കാലിക യാത്രാ രേഖകൾ സംഘടിപ്പിക്കാൻ എംബസികളുമായും കോൺസുലേറ്റുകളുമായും സഹകരിച്ച് നടപടികൾ സ്വീകരിക്കുന്നു. 2,091 പേർക്ക് ടിക്കറ്റുകൾ ബുക്ക് ചെയ്യാനും നടപടികൾ സ്വീകരിച്ചു വരികയാണ്. ഒരാഴ്ചക്കിടെ 11,031 നിയമ ലംഘകരെ സൗദിയിൽ നിന്ന് നാടുകടത്തിയതായും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

Read also: സൗദി അറേബ്യയില്‍ അശ്രദ്ധമായി വാഹനമോടിച്ച് യുവതിയെയും രണ്ട് കുട്ടികളെയും ഇടിച്ചിട്ട ഡ്രൈവര്‍ അറസ്റ്റില്‍

click me!