
ഡാളസ്: ന്യൂക്ലിയര്‍ ഫ്യൂഷന്‍ മെഷീന്‍ നിര്‍മ്മിച്ച് ലോകത്തെ വിസ്‌മയിപ്പിച്ച് ഒരു 12 വയസുകാരന്‍. ഡാളസിലെ ഇന്‍ഡിപെന്‍സഡന്‍റ് സ്‌കൂള്‍ ഡിസ്‌ട്രിക്കിലെ ഏഴാം ക്ലാസ് വിദ്യാര്‍ഥിയായ എയ്‌ഡന്‍ മക്‌മില്ലനാണ് ന്യൂക്ലിയര്‍ ഫ്യൂഷന്‍ സൃഷ്‌ടിച്ചതെന്ന് അമേരിക്കന്‍ മാധ്യമമായ എന്‍ബിസി ന്യൂസ് റിപ്പോര്‍ട്ട് ചെയ്‌തു. ന്യൂക്ലിയര്‍ ഫ്യൂഷന്‍ യന്ത്രം നിര്‍മ്മിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി എന്ന ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് സ്വന്തമാക്കാനുള്ള ശ്രമങ്ങളിലാണ് എയ്‌ഡന്‍ മക്‌മില്ലന്‍ എന്നും വാര്‍ത്തയില്‍ പറയുന്നു.
അവിശ്വസനീയമായ വിവരങ്ങളാണ് ഒരു 12-കാരന്‍ ന്യൂക്ലിയര്‍ ഫ്യൂഷന്‍ മെഷീന്‍ നിര്‍മ്മിച്ചതുമായി ബന്ധപ്പെട്ട് പുറത്തുവരുന്നത്. തനിക്ക് വെറും എട്ട് വയസ് മാത്രം പ്രായമുള്ളപ്പോഴാണ് ന്യൂക്ലിയര്‍ ഫ്യൂഷന്‍ സൃഷ്‌ടിക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചത് എന്ന് പറയപ്പെടുന്നു. ഉപകരണം നിര്‍മ്മിക്കും മുമ്പ് രണ്ട് വര്‍ഷക്കാലമെടുത്ത്, എന്താണ് ഫ്യൂഷന് പിന്നിലെ കാരണം എന്ന ന്യൂക്ലിയര്‍ ഫിസിക്‌സ് പാഠങ്ങള്‍ എയ്‌ഡന്‍ മക്‌മില്ലന്‍ പഠിച്ചെടുത്തു. ഇതിന് ശേഷമാണ് ഉപകരണത്തിന്‍റെ ഭാഗങ്ങള്‍ സംയോജിപ്പിക്കാന്‍ ഏയ്‌ഡന്‍ മക്‌മില്ലന്‍ ആരംഭിച്ചതെന്നും വാര്‍ത്തയില്‍ വിശദീകരിക്കുന്നു. വിദ്യാര്‍ഥികളെ ശാസ്ത്ര, എഞ്ചിനീയറിംഗ് പ്രോജക്‌ടുകളില്‍ സഹായിക്കാനായി രൂപംകൊടുത്ത ലോഞ്ച്‌പാഡ് എന്ന സ്ഥാപനത്തിന്‍റെ പിന്തുണ എയ്‌ഡന്‍ മക്‌മില്ലന് ലഭിച്ചു. വെസ്റ്റ് ഡാളസില്‍ ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന മേക്കർസ്‌പേസ് ആണ് ലോഞ്ച്പാഡ്.
നാല് വര്‍ഷക്കാലമെടുത്ത് ന്യൂക്ലിയര്‍ ഫ്യൂഷന്‍ ഉപകരണം നിര്‍മ്മിക്കുക അത്ര എളുപ്പമായിരുന്നില്ലെന്ന് എയ്‌ഡന്‍ മക്‌മില്ലന്‍ പറഞ്ഞു. ഉപകരണം നിര്‍മ്മിക്കാനുള്ള പരിശ്രമം ഒരേസമയം ഫലപ്രദവും നിരാശാജനകവുമായിരുന്നു. തുടര്‍ച്ചയായ തിരിച്ചടികളും വിട്ടുവീഴ്‌ചകളും സുരക്ഷാ പരിശോധനകളും ഈ പ്രക്രിയയുടെ ഭാഗമായിരുന്നു.
ന്യൂക്ലിയര്‍ ഫ്യൂഷന്‍ മെഷീന്‍ നിര്‍മ്മിക്കുമ്പോഴുള്ള അപകട സാധ്യതകളെ കുറിച്ച് എയ്‌ഡന്‍ മക്‌മില്ലന്‍റെ അമ്മയ‌്‌ക്ക് ആശങ്കകളുണ്ടായിരുന്നു. സംഭവിക്കാന്‍ സാധ്യതയുള്ള പിഴവുകളെ കുറിച്ചും അവ എങ്ങനെ കൈകാര്യം ചെയ്യണമെന്നും എയ്‌ഡന്‍റെ മാതാവ് വാശിപിടിച്ചു. യന്ത്രം ന്യൂട്രോണുകൾ ഉത്പാദിപ്പിച്ച, സംയോജനം നടന്നുവെന്ന് സ്ഥിരീകരിച്ച നിമിഷം വൈകാരികമായിരുന്നുവെന്നും ഒരു നീണ്ട യാത്രയുടെ അവസാനമാണെന്നും എയ്‌ഡന്‍ മക്‌മില്ലന്‍ പറഞ്ഞു. തന്‍റെ അഭിലാഷത്തേക്കാൾ ജിജ്ഞാസയാണ് ന്യൂക്ലിയര്‍ ഫ്യൂഷന്‍ യന്ത്രം നിര്‍മ്മിക്കാന്‍ പ്രേരിപ്പിച്ചതെന്ന് എയ്‌ഡന്‍ മക്‌മില്ലന്‍ കൂട്ടിച്ചേര്‍ത്തു.