
രാഷ്ട്രീയ അനിശ്ചിതത്വം മുറുകിയ പാക്കിസ്താനെ വട്ടമിട്ട് പുതിയൊരു ഭീഷണി. അഫ്ഗാനിസ്താനില്‍ താലിബാന്‍ അധികാരത്തില്‍വന്നശേഷം, ഗതികിട്ടാതായ ഇസ്‌ലാമിക് സ്‌റ്റേറ്റ് ഭീകരരാണ് പാക്കിസ്താനെ പുതിയ താവളമാക്കുന്നത്. അഫ്ഗാനില്‍ നിലനില്‍പ്പില്ലാതായ ഐ എസ് ഭീകരര്‍ പാക്കിസ്താനില്‍ താവളമുറപ്പിക്കാന്‍ ശ്രമിക്കുകയാണെന്ന് എ പി വാര്‍ത്താ ഏജന്‍സിയാണ് റിപ്പോര്‍ട്ട് ചെയ്തത്. അഫ്ഗാനിസ്താനില്‍ താലിബാന്റെ ഇന്റലിജന്‍സ് മേധാവിയായ എഞ്ചിനീയര്‍ ബഷീറിനെ ഉദ്ധരിച്ചാണ്, പാക്കിസ്താനെ ഗ്രസിച്ച പുതിയ മഹാവ്യാധിയുടെ വിശദാംശങ്ങള്‍ എ പി പുറത്തുവിട്ടത്. അഫ്ഗാന്‍ താലിബാനുമായി സംഘര്‍ഷത്തിലായ പാക് താലിബാന്‍ പാക്കിസ്താനില്‍ സ്വാധീനം വര്‍ദ്ധിപ്പിക്കുന്നതിന് പിന്നാലെയാണ് ഐ എസും ഇവിടെ താവളമുറപ്പിക്കുന്നത്. സാമ്പത്തികമായും രാഷ്ട്രീയമായും പ്രതിസന്ധിയിലായ പാക്കിസ്താനില്‍ ഐ എസ് താവളമുറപ്പിക്കുന്നത് ഇന്ത്യ അടക്കമുള്ള അയല്‍രാജ്യങ്ങള്‍ക്കും ഭീഷണിയാണ്.
അഫ്ഗാനില്‍ നില്‍ക്കള്ളിയില്ലാതായ ഐ എസ്
അഫ്ഗാനിസ്താനിലെ വിവിധ പ്രദേശങ്ങളില്‍ താവളമുറപ്പിച്ച ഇസ്‌ലാമിക് സ്‌റ്റേറ്റ്-ഖൊറാസാന്‍ എന്ന ഭീകര സംഘടനയെ നേരത്തെ അമേരിക്കന്‍ സൈന്യം താറുമാറാക്കിയിരുന്നു. പടിഞ്ഞാറന്‍ അഫ്ഗാനിസ്താനിലെ നര്‍ഗര്‍ഹര്‍ പ്രവിശ്യയിലായിരുന്നു പ്രധാനമായും എ എസിന്റെ ആധിപത്യമുണ്ടായിരുന്നത്. നിരന്തരമായി നടത്തിയ വ്യോമാക്രമണത്തിലൂടെയാണ് അന്ന് അമേരിക്കന്‍ സൈന്യം ഐ എസിനെ തകര്‍ത്തത്. എന്നിട്ടും, അതിജീവിച്ച ഐ എസ് പിന്നീട്, അമേരിക്കന്‍ സൈന്യം അഫ്ഗാന്‍ വിട്ടതിനു പിന്നാലെ 2021 ഓഗസ്ത് 26-ന് കാബൂള്‍ വിമാനത്താവളത്തില്‍ 40 പേര്‍ കൊല്ലപ്പെടാനിടയായ ചാവേര്‍ ബോംബാക്രമണങ്ങള്‍ നടത്തി ലോകത്തെ ഞെട്ടിച്ചിരുന്നു.
അമേരിക്ക സ്ഥലം വിട്ടതിനു പിന്നാലെ അഫ്ഗാനിസ്താന്‍ പിടിച്ചെടുത്ത താലിബാനുമായും ഐ എസ് പ്രശ്‌നത്തിലായിരുന്നു. അധികാരത്തില്‍ എത്തിയതിനു പിന്നാലെ താലിബാന്‍ കാബൂളിലും മറ്റ് നഗരങ്ങളിലുമുള്ള ജയിലുകളിലെ ഐ എസ് ഭീകരരെ വധിച്ചതായും റിപ്പോര്‍ട്ടുണ്ടായിരുന്നു. ആശയപരമായ സംഘര്‍ഷം മൂര്‍ച്ഛിച്ചതിനു പിന്നാലെ, 2021 ഒക്‌ടോബര്‍ രണ്ടിന് താലിബാന്‍ വക്താവ് സബീഹുല്ലാ മുജാഹിദിന്റെ മാതാവിന്റെ ഖബറടക്കം നടന്ന പള്ളിയില്‍ ഐ എസ് നടത്തിയ ചാവേറാക്രമണത്തില്‍ ആറ് താലിബാന്‍കാര്‍ കൊല്ലപ്പെട്ടിരുന്നു. ഇതിനെ തുടര്‍ന്ന് ഒക്‌ടോബറില്‍ താലിബാന്‍ ഐ എസിനെതിരെ കനത്ത ആക്രമണം നടത്തി. വടക്കന്‍ കാബൂളിലെ ഖൈര്‍ ഖാനയിലെ ഐസിസ് ഒളിത്താവളത്തില്‍ താലിബാന്‍ നടത്തിയ ആക്രമണങ്ങളില്‍ നിരവധി ഐസിസുകാരാണ് കൊല്ലപ്പെട്ടത്. അതിനു ശേഷം, ഐ എസ് തിരിച്ചടിച്ചു. അഫ്ഗാന്റെ വിവിധ ഭാഗങ്ങളില്‍ അപ്രതീക്ഷിതമായി താലിബാനെതിരെ ആക്രമണങ്ങള്‍ നടന്നു. താലിബാന്റെ സൈനികാശുപത്രിയ്ക്കു നേരെയും ഐ എസ് ആക്രമണം നടത്തി. അതിനുപിന്നാലെ, ഐ എസ് കേന്ദ്രങ്ങളില്‍ താലിബാന്‍ തുടരുന്ന ആക്രമണങ്ങളില്‍ അവര്‍ക്ക് അടിപതറി. അതിനു ശേഷമാണ് ഐ എസ് അഫ്ഗാനില്‍നിന്നും പാക്കിസ്താനിലേക്ക് ചുവടുമാറ്റിയത്.
സഹായത്തിന് പാക് താലിബാന്‍
നിലവില്‍ അഫ്ഗാന്‍ താലിബാനുമായി സംഘര്‍ഷത്തിലായ പാക് താലിബാന്‍ പാക്കിസ്താന്‍ ഭരണകൂടത്തിനും സൈന്യത്തിനും തലവേദന ഉയര്‍ത്തുന്ന സമയത്താണ് ഐ എസ് പാക്കിസ്താനെ ലക്ഷ്യമിട്ടത്. അഫ്ഗാന്‍ താലിബാന്റെ സഹായത്തോടെ ഇംറാന്‍ ഖാന്‍ ഭരണകൂടം പാക് താലിബാനുമായി വെടിനിര്‍ത്തല്‍ കരാര്‍ ഉണ്ടാക്കിയെങ്കിലും അധികം വൈകാതെ അവരത് ലംഘിച്ചിരുന്നു. കരാര്‍ വ്യവസ്ഥകള്‍ സര്‍ക്കാര്‍ ലംഘിച്ചു എന്നാരോപിച്ചാണ് പാക് താലിബാന്‍ കരാറില്‍നിന്നും ഏകപക്ഷീയമായി പിന്‍മാറിയത്. തുടര്‍ന്ന് വെടിനിര്‍ത്തലിന് മധ്യസ്ഥത വഹിച്ച അഫ്ഗാന്‍ താലിബാന്‍ പാക് താലിബാനെതിരെ തിരിഞ്ഞു. നിരവധി പാക് താലിബാന്‍കാരെ അഫ്ഗാന്‍ അതിര്‍ത്തി പ്രദേശങ്ങളില്‍ അഫ്ഗാന്‍ താലിബാന്‍ വധിച്ചു. എങ്കിലും, ഗോത്രമേഖലകളില്‍ തങ്ങള്‍ക്കുള്ള സ്വാധീനം ഉപയോഗിച്ച് പാക് താലിബാന്‍ വളരുക തന്നെയാണ്. പാക്കിസ്താന്റെ മുന്നിലുള്ള ഏറ്റവും വലിയ ഭീഷണി തെഹ്രീകെ താലിബാന്‍ പാക്കിസ്താന്‍ ആണെന്നാണ് പാക് സൈന്യത്തിന്റെയും വിലയിരുത്തല്‍.
അഫ്ഗാന്‍ മാതൃകയില്‍ പാക്് ഭരണം പിടിച്ചടക്കി ഇസ്ലാമിക ശരീഅത്ത് പ്രകാരമുള്ള ഭരണം സ്ഥാപിക്കുക എന്ന ലക്ഷ്യത്തോടെ പതിറ്റാണ്ടുകളായി പ്രവര്‍ത്തിക്കുന്ന തെഹ്രീകെ താലിബാന്‍ പാക്കിസ്താന്‍ (ടി ടി പി) ഇക്കാലയളവിനിടെ ആയിരക്കണക്കിന് പാക് സൈനികരെ കൊന്നൊടുക്കുകയും സിവിലിയന്‍മാരെ ആക്രമിക്കുകയും ചെയ്തിരുന്നു. പല തവണ പാക്കിസ്താന്റെ വലിയ പ്രദേശങ്ങള്‍ ഇവര്‍ പിടിച്ചടക്കുകയും ചെയ്തു. വടക്കു പടിഞ്ഞാറന്‍ മേഖലയിലെ സ്വാത് താഴ്വര വര്‍ഷങ്ങളോളം ഇവരുടെ പിടിയിലായിരുന്നു. അമേരിക്കയുടെ സഹായത്തോടെ പാക് സൈന്യം നടത്തിയ രക്തരൂക്ഷിതമായ പോരാട്ടത്തിലൂടെയാണ് അന്ന് സ്വാത് താഴ്വര പാക്കിസ്താന്‍ തിരിച്ചുപിടിച്ചത്.
അഫ്ഗാനിസ്താനില്‍ അമേരിക്കയുടെ പിന്‍മാറ്റമുണ്ടാവുകയും ആ ഒഴിവില്‍ താലിബാന്‍ ഭരണകൂടത്തെ കടപുഴക്കുകയും ചെയ്ത സമയത്താണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് ഒതുങ്ങിപ്പോയ പാക് താലിബാന്‍ വീണ്ടും ഏകോപിപ്പിക്കപ്പെട്ടത്. അഫ്ഗാനിസ്താനിലേതുപോലെ പാക് ഭരണം പിടിച്ചടക്കാന്‍ തങ്ങള്‍ക്കും കഴിയുമെന്ന് അവര്‍ പ്രഖ്യാപിച്ചു. പാക് സൈന്യത്തിനെതിരെ ഇവര്‍ ആക്രമണം കടുപ്പിച്ച സാഹചര്യത്തിലാണ് കഴിഞ്ഞ വര്‍ഷം അഫ്്ഗാനിസ്താനിലെ താലിബാന്റെ സഹായത്തോടെ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ വെടിനിര്‍ത്തല്‍ കരാറില്‍നിന്നു പിന്‍വാങ്ങി പാക് സൈന്യത്തിന് തലവേദനയായി തുടരുകയാണ് ഇവരിപ്പോള്‍.
അഫ്ഗാനിസ്താനില്‍ തന്നെയുള്ള അല്‍ ഖാഇദ, ഐസിസ് എന്നീ സംഘങ്ങളുമായി പാക് താലിബാന്‍ അടുത്ത ബന്ധം പുലര്‍ത്തുന്നുണ്ട്. ആ സാഹചര്യം മുതലെടുത്താണ് ഐ എസ് ഇപ്പോള്‍ വടക്ക് പടിഞ്ഞാറന്‍ പാക്കിസ്താനിലേക്ക് നുഴഞ്ഞുകയറ്റം ശക്തമാക്കിയത്.
പാക്കിസ്താനില്‍ കളി തുടങ്ങി ഐ എസ്
ആറു ദിവസം മുമ്പ് പാക്കിസ്താനിലെ പെഷാവറില്‍ മുസ്ലിം പള്ളിയിലുണ്ടായ ബോംബ് സ്‌ഫോടനത്തിന് പിന്നില്‍ ഐ എസ് ആയിരുന്നു. 59 പേരാണ് അന്ന് സ്‌ഫോടനത്തില്‍ മരിച്ചത്. ഖിസ ക്വനി ബസാര്‍ മേഖലയിലെ ഷിയാ പള്ളിയില്‍ വെള്ളിയാഴ്ച നമസ്‌കാരത്തിനിടെയാണ് സ്‌ഫോടനം ഉണ്ടായത്. സംഭവത്തിന്റെ ഉത്തരവാദിത്തം പിന്നീട് ഐ എസ് ഏറ്റെടുത്തു. താലിബാനില്‍നിന്നും വ്യത്യസ്തമായി കടുത്ത ഷിയാ വിരുദ്ധരാണ് ഐ എസ്. ഷിയാ വിരുദ്ധ സുന്നി തീവ്രവാദികളുടെ സഹായത്തോടെ പാക്കിസ്താനില്‍ കൂടുതല്‍ ആക്രമണങ്ങള്‍ നടത്താനാണ് ഇവര്‍ പദ്ധതിയിടുന്നതെന്നാണ് അഫ്ഗാന്‍ താലിബാന്‍ വൃത്തങ്ങളെ ഉദ്ധരിച്ച് എ പി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നത്.
ഗോത്രവര്‍ഗ ആചാരങ്ങള്‍ പിന്തുടരുന്ന താലിബാനില്‍നിന്നും ആശയപരമായി തന്നെ വ്യത്യസ്തരാണ് ഐ എസ്. കൊടുംക്രൂരതയിലൂടെ ജനങ്ങളില്‍ ഭീതിപടര്‍ത്തുന്നതാണ് ഇവരുടെ തന്ത്രം. ഇസ്‌ലാമിക ഖിലാഫത്ത് സ്ഥാപിക്കുകയാണ് ലക്ഷ്യം. ഇംറാന്‍ ഖാന്റെ പുറത്താവലോടെ പാക്കിസ്താനില്‍ നിലവില്‍വന്ന അരക്ഷിതാവസ്ഥ മുതലെടുത്ത് കൂടുതല്‍ ശക്തി സംഭരിക്കാനാണ് ഇപ്പോള്‍ ഇവരുടെ ശ്രമം. യാഥാസ്ഥിതിക കക്ഷികളുടെ മുന്‍കൈയില്‍ ശക്തിപ്രാപിക്കുന്ന അമേരിക്കന്‍ വിരുദ്ധ സഖ്യത്തിനൊപ്പം ചേര്‍ന്ന് പാക്കകിസ്താനില്‍ രാഷ്ട്രീയമായ ഇടം നേടുകയാണ് അവരുടെ പുതിയ തന്ത്രം.
ഇന്ത്യയ്ക്ക് ഭീഷണി
ഐ എസിനെ അഫ്ഗാനിസ്താനില്‍ നേരിട്ട് പരാജയപ്പെടുത്തിയ അമേരിക്കന്‍ സേനയുടെ അഭാവമാണ് ഇവര്‍ക്കിപ്പോള്‍ ഗുണകരമായി മാറിയത്. അഫ്ഗാനിസ്താനില്‍ യു എസിന് ഇപ്പോള്‍ സ്വാധീനമില്ല. പാക്കിസ്താനിലെ പുതിയ രാഷ്ട്രീയ സാഹചര്യവും യു എസിന് അനുകൂലമല്ല. യു എസ് ഇന്റലിജന്‍സിന് ഇവിടങ്ങളിലൊന്നും പഴയ മേല്‍ക്കൈയുമില്ല. ഈ സാഹചര്യം തങ്ങള്‍ക്ക് ഗുണകരമാവുമെന്നാണ് ഐ എസിന്റെ പ്രതീക്ഷ.
എന്നാല്‍, പാക്കിസ്താനില്‍ ഐ എസും താലിബാനും ശക്തമാവുന്നത് ഇന്ത്യ അടക്കമുള്ള അയല്‍രാജ്യങ്ങള്‍ക്ക് വലിയ ഭീഷണിയാണ്. പാക്കിസ്താനില്‍ രാഷ്ട്രീയ അരക്ഷിതാവസ്ഥ ഉണ്ടാവുകയും ഐ എസ് അടക്കമുള്ള ഭീകരസംഘടനകള്‍ ശക്തമാവുകയും ചെയ്യുന്നത് മേഖലയെ തന്നെ സംഘര്‍ഷഭൂമിയാക്കി മാറ്റുമെന്നാണ് പ്രതിരോധ രംഗത്തു പ്രവര്‍ത്തിക്കുന്ന സന്നദ്ധ സംഘടനകളുടെ അനുമാനം.