റോയല്‍ എന്‍ഫീല്‍ഡിന്‍റെ പെഗാസസ് 500 മെയ്‌ 30 മുതല്‍ ഇന്ത്യയില്‍ ലഭ്യമാകും

By Web deskFirst Published May 26, 2018, 4:27 PM IST
Highlights

ഹിമാലയന്‍ സ്ലീറ്റ് പോലെ ഓണ്‍ലൈന്‍ വഴിയായിരിക്കും പെഗാസസിന്‍റെ വില്‍പ്പന

ഏകദേശം 2 ലക്ഷം രൂപയാണ് ഡല്‍ഹിയിലെ എക്സ് ഷോറൂം വില

റോയല്‍ എന്‍ഫീല്‍ഡിന്‍റെ പെഗാസസ് ക്ലാസ്സിക്‌ 500 ഈ മാസം അവസാനം മുതല്‍ ഇന്ത്യയില്‍ ലഭ്യമാകും. രണ്ടാം ലോക മഹായുദ്ധത്തില്‍ ഉപയോഗിച്ചിരുന്ന ഫ്ലൈയിങ്ങ് ഫ്ലീ എന്ന മോഡലില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് ഇറക്കുന്ന ഈ ലിമിറ്റഡ് എഡിഷന്‍ യു കെയില്‍ നടന്ന ഒരു ചടങ്ങിലാണ് കമ്പനി ആദ്യമായി അവതരിപ്പിച്ചത്. 

മെയ്‌ 30 നു ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കുന്ന മോഡലിന്‍റെ 1000 യൂണിറ്റുകള്‍ മാത്രമാണ് പുറത്തിറക്കുക. ഇതില്‍ 250 എണ്ണം ഇന്ത്യയിലും 190 എണ്ണം ബ്രിട്ടണിലും ലഭ്യമാക്കും. സര്‍വീസ് ബ്രൌണ്‍, ഒലിവ് ഗ്രീന്‍ എന്നീ നിറങ്ങളില്‍ ആണ് പെഗാസസ് 500 ഇറങ്ങുന്നതെങ്കിലും ഇന്ത്യയില്‍ ബ്രൌണ്‍ നിറത്തിലുള്ളത് മാത്രമാണ് ലഭ്യമാകുക. ഒലിവ് ഗ്രീന്‍ സൈന്യത്തിന്‍റെ വണ്ടികളുടെ നിറമായതിനാലാണ് ഇത്.  

ഹിമാലയന്‍ സ്ലീറ്റ് പോലെ ഓണ്‍ലൈന്‍ വഴിയായിരിക്കും പെഗാസസിന്‍റെ വില്‍പ്പന. ഏകദേശം 2 ലക്ഷം രൂപയാണ് ഡല്‍ഹിയിലെ എക്സ് ഷോറൂം വില. 

സാധാരണ ബുള്ളറ്റുകളില്‍ നിന്ന് വ്യത്യസ്തമായി ഫ്യുവല്‍ ടാങ്കിലും പട്ടാള ശൈലിയിലുള്ള ക്യാന്‍വാസ് ബാഗുകളിലും പെഗാസസ് ലോഗോ ഉണ്ടാകും. ടാങ്കില്‍ പ്രത്യേക സീരിയല്‍ നമ്പറും ഉണ്ടായിരിക്കും. കൂടാതെ കറുപ്പ് നിറത്തിലുള്ള സൈലന്‍സറും, ബ്രൌണ്‍ ഹാന്‍ഡില്‍ ബാര്‍ ഗ്രിപ്പുകളും ഫ്ലൈയിങ്ങ് ഫ്ലീയിലേതു പോലുള്ള ടാങ്ക് ബാഡ്ജും പെഗാസസിനെ മാറ്റ് മോഡലുകളില്‍ നിന്ന് വ്യത്യസ്ഥമാക്കും. എയര്‍ഫില്‍റ്ററിനെ വരിഞ്ഞു മുറുക്കുന്ന തുകല്‍വാറും, പിച്ചളയിലുള്ള ബക്കിളും  പെഗസസിന്‍റെ പ്രത്രേകതയാണ്. 

499 സി സി എയര്‍ കൂള്‍ഡ് സിങ്കിള്‍ എഞ്ചിൻ കരുത്തില്‍ എത്തുന്ന പെഗാസസ് 500, 27.2 ബിഎച്ച്പി പവറും 41.3 എന്‍എം ടോര്‍ക്കുമേകും.

രണ്ടാം ലോക മഹായുദ്ധത്തില്‍ ബ്രിട്ടീഷ്‌ പാരാട്രൂപ്പേഴ്സ് ഉപയോഗിച്ചിരുന്ന റോയല്‍ എന്‍ഫീല്‍ഡ് RE/WD 250 (ഫ്ലൈയിങ്ങ് ഫ്ലീ) എന്ന മോഡലില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാണ് പെഗാസസ് ഇറക്കുന്നത്‌. 59 കിലോ മാത്രം ഭാരമുണ്ടായിരുന്ന ഫ്ലൈയിങ്ങ് ഫ്ലീയാണ് ബ്രിട്ടീഷ്‌ ആര്‍മി യുദ്ധമുഖത്ത് വ്യാപകമായി ഉപയോഗിച്ചിരുന്നത്. വെസ്റ്റ് വുഡിലെ ഭൂഗര്‍ഭ അറയില്‍ നിര്‍മിച്ചിരുന്ന മോട്ടോര്‍ സൈക്കിള്‍ വിമാനത്തില്‍ നിന്നും പാരച്യുട്ട്‌ ഉപയോഗിച്ചാണ്‌ യുദ്ധഭൂമിയില്‍ എത്തിച്ചിരുന്നത്. 

click me!