ബിജെപി വോട്ടുകളും കിട്ടാമെന്ന് പ്രേമചന്ദ്രൻ; ബിജെപി ജില്ലാ പ്രസിഡന്‍റിനെതിരെ പ്രവര്‍ത്തകര്‍ രംഗത്ത്

By Web TeamFirst Published Apr 19, 2019, 6:16 AM IST
Highlights

 ഇന്നലെ രാത്രി ചേര്‍ന്ന എൻഡിഎ തെരഞ്ഞെടുപ്പ് മാനേജ്മെന്‍റ് കമ്മിറ്റിയിലും മണ്ഡലം ഭാരവാഹികളുടെ യോഗത്തിലും ജില്ലാ പ്രസിഡന്‍റ് ഗോപിനാഥിനെതിരെ രൂക്ഷ വിമര്‍ശനമാണ് ഉയര്‍ന്നത്.
 

കൊല്ലം: കൊല്ലത്ത് എൻ കെ പ്രേമചന്ദ്രന് വേണ്ടി ബിജെപി വോട്ട് മറിക്കുകയാണെന്ന നേതാക്കളുടെ ആരോപണത്തിന് പിന്നാലെ പാർട്ടി ജില്ലാ പ്രസിഡന്‍റിനെതിരെ തെരഞ്ഞെടുപ്പ് കമ്മിറ്റി യോഗത്തില്‍ രൂക്ഷ വിമര്‍ശനം. ബിജെപിക്ക് സാധ്യതയില്ലാത്ത മണ്ഡലത്തില്‍ അവരുടെ വോട്ടുകള്‍ തനിക്ക് കിട്ടുന്നതില്‍ എന്ത് കുഴപ്പമെന്നായിരുന്നു വിവാദങ്ങളോട് യുഡിഎഫ് സ്ഥാനാര്‍ത്ഥി പ്രേമചന്ദ്രൻ പ്രതികരിച്ചത്. അതേസമയം കേന്ദ്ര നേതാക്കളുടെ അറിവോടെയാണ് ബിജെപി വോട്ട് മറിക്കുന്നതെന്നും സിപിഎം ആരോപിച്ചു. . 

യുവമോര്‍ച്ച മുൻ സംസ്ഥാന വൈസ് പ്രസിഡന്‍റിന്‍റെ നേതൃത്വത്തിലാണ് ഒരു വിഭാഗം പരസ്യമായി ജില്ലാ നേതൃത്വത്തിനെതിരെ രംഗത്തെത്തിയത്. പ്രേമചന്ദ്രന് വേണ്ടി ബിജെപി ജില്ലാ നേതൃത്വം ഇടപെട്ട് വോട്ട് മറിക്കുകയാണെന്നായിരുന്നു ആരോപണം. ഇതിനെത്തുടര്‍ന്ന് ഇന്നലെ രാത്രി ചേര്‍ന്ന എൻഡിഎ തെരഞ്ഞെടുപ്പ് മാനേജ്മെന്‍റ് കമ്മിറ്റിയിലും മണ്ഡലം ഭാരവാഹികളുടെ യോഗത്തിലും ജില്ലാ പ്രസിഡന്‍റ് ഗോപിനാഥിനെതിരെ രൂക്ഷ വിമര്‍ശനമാണ് ഉയര്‍ന്നത്.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി രണ്ടാമതെത്തിയ ചാത്തന്നൂരില്‍ പോലും പ്രവര്‍ത്തനം വളരെ മോശമാണെന്ന് വിമര്‍ശനമുയര്‍ന്നു. കച്ചവടക്കാരനെ ഭീഷണിപ്പെടുത്തിയെന്ന ആരോപണത്തില്‍ പുറത്താക്കിയ മുൻ ജില്ലാ കമ്മിറ്റിയംഗം സുഭാഷിനെ തിരിച്ചെടുത്ത് ചവറയില്‍ ചുമതല നല്‍കിയതും പ്രവര്‍ത്തനത്തെ ബാധിച്ചെന്ന് നേതാക്കള്‍ പറഞ്ഞു. 

click me!