'ഇന്നത്തെ സഖാവ് നാളത്തെ സംഘി, സിപിഎം സ്വന്തം പാളയത്തിലെ അവസ്ഥ തിരിച്ചറിയണം': ചാണ്ടി ഉമ്മൻ

By Web TeamFirst Published Mar 19, 2021, 8:37 PM IST
Highlights

ബി.ജെ.പിയെ നേരിടാൻ പരാജയപ്പെട്ട സി.പി.എം ഇപ്പോൾ തെരഞ്ഞടുപ്പിൽ വോട്ട് മാത്രം ലക്ഷ്യമിട്ട് നാട്ടിൽ വർഗീയത ഉളക്കി വിടുകയാണെന്ന് ചാണ്ടി ഉമ്മന്‍ ആരോപിച്ചു. 

പത്തനംത്തിട്ട: കോൺഗ്രസുകാരെല്ലാം ബി.ജെ.പിയാണെന്ന് പറയുന്ന സി.പി.എമ്മുകാർ സ്വന്തം പാളയത്തിലെ സ്ഥിതി മനസിലാക്കിയിട്ടില്ലെന്ന് യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന സെക്രട്ടറി ചാണ്ടി ഉമ്മൻ. ഇന്നത്തെ സഖാവ് നാളത്തെ സംഘിയാണെന്ന വസ്തുത ഇനിയെങ്കിലും തിരിച്ചറിയണമെന്ന് ചാണ്ടി ഉമ്മന്‍ പറഞ്ഞു. ആറൻമുളയിൽ യു.ഡി.എഫ് സ്ഥാനാർത്ഥി ശിവദാസൻ നായരുടെ തെരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 

നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന എൻ.ഡി.എയുടെ എട്ട് സ്ഥാനാർത്ഥികൾ പഴയ കമ്മ്യൂണിസ്റ്റുകാരാണ്. പലയിടങ്ങളിലും കമ്മ്യൂണിസ്റ്റ് നേതാക്കൾ മാത്രമല്ല പാർട്ടി ഓഫീസും ബി.ജെ.പിയുടേതായി മാറുന്ന ദയനീയ അവസ്ഥയാണ്. ബി.ജെ.പിയെ നേരിടാൻ പരാജയപ്പെട്ട സി.പി.എം ഇപ്പോൾ തെരഞ്ഞടുപ്പിൽ വോട്ട് മാത്രം ലക്ഷ്യമിട്ട് നാട്ടിൽ വർഗീയത ഉളക്കി വിടുകയാണ്. അതിനെതിരെ സമൂഹം ജാഗ്രത പാലിക്കണം.  വികസനകാര്യത്തിലും സാധാരണക്കാനും വേണ്ടി എന്ത് ഉറപ്പാണ് എൽ.ഡി.എഫിന് നൽകാനുള്ളതെന്ന് ചാണ്ടി ഉമ്മന്‍ ചോദിച്ചു. 

യുവജനങ്ങളുടെ പേരിൽ അധികാരത്തിലെത്തിയ ശേഷം അവരെ വഞ്ചിച്ചു.  പി.എസ്.സി പരീക്ഷയിൽ പാർട്ടിക്കാർക്ക് വേണ്ടി കോപ്പിയടിക്കാൻ ഒത്താശ ചെയ്ത് നൽകി. പി.എസ്.സി ഉദ്യോഗാർത്ഥികൾ നാളുകളായി സമരത്തിലാണ്. അവരെ കേൾക്കാൻ പോലും മനസുകാട്ടിയിട്ടില്ല. തിരഞ്ഞെടുപ്പ് പ്രഖ്യാപനം വന്നശേഷം ഉദ്യോഗാർത്ഥികളെ ചർച്ചയ്ക്ക് വിളിച്ച സർക്കാരിന്റെയും മുഖ്യമന്ത്രിയുടേയും കാപട്യം തിരിച്ചറിയണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

click me!