പാലാരിവട്ടം പാലം ഉയർത്തി തെരഞ്ഞെടുപ്പിനെ നേരിടാൻ ഇടതുമുന്നണി

By Web TeamFirst Published Feb 16, 2021, 8:11 PM IST
Highlights

കേരള രാഷ്ട്രീയത്തിൽ അഴിമതിയുടെ നേർ സാക്ഷ്യമായി നിൽക്കുന്ന പാലാരവട്ടം പാലം പ‌ഞ്ചായത്ത് തെരഞ്ഞെടുപ്പ് കാലത്തെന്നപോലെ നിയമസഭ തെരഞ്ഞെടുപ്പിലും വിഷയമാക്കുകയാണ്.

തിരുവനന്തപുരം: അഴിമതിയുടെ നേർ സാക്ഷ്യമായ പാലാരിവട്ടം പാലം നിയമസഭ തെരഞ്ഞെടുപ്പിൽ രാഷ്ട്രീയ വിഷയമാക്കാൻ ഇടത് മുന്നണി. തെരഞ്ഞെടുപ്പ് വിജ്ഞാപനത്തിന് മുൻപ് പുതുക്കിപ്പണിത പാലം തുറന്ന് കൊടുത്തും ഇബ്രാഹിം കുഞ്ഞിനെതിരായ കുറ്റപത്രം സമർപ്പിച്ചും ചർച്ചകൾ കൊഴുപ്പിക്കാനാണ് തീരുമാനം. 

കേരള രാഷ്ട്രീയത്തിൽ അഴിമതിയുടെ നേർ സാക്ഷ്യമായി നിൽക്കുന്ന പാലാരവട്ടം പാലം പ‌ഞ്ചായത്ത് തെരഞ്ഞെടുപ്പ് കാലത്തെന്നപോലെ നിയമസഭ തെരഞ്ഞെടുപ്പിലും വിഷയമാക്കുകയാണ്. പൊളിക്കാൻ നിർത്തിയ പാലമായിരുന്നു അന്നെങ്കിൽ പുതുക്കി പണിതപാലമാണ് പുതിയ വിഷയം. പാലം നിർമ്മാണം നിശ്ചയിച്ചതിലും വേഗത്തിൽ പൂർത്തിയാക്കി തെരഞ്ഞെടുപ്പിന് മുൻപ് തുറക്കാൻ വലിയ ശ്രമമാണ് നടക്കുന്നത്. തെരഞ്ഞെടുപ്പ് വിജ്ഞാപനം വന്നാൽ കമ്മീഷന്‍റെ അനുമതിയോടെ പാലത്തിലൂടെ വാഹനം കടത്തിവിടാനാണ് ഇടത് മുന്നണി ആലോചിക്കുന്നത്. 

ഇതോടൊപ്പം മുൻ മന്ത്രി വി.കെ ഇബ്രാഹിം കുഞ്ഞിനെതിരായ കുറ്റപത്രവും അണിയറയിൽ ഒരുങ്ങുന്നു. നിയമസഭ തെരഞ്ഞെടുപ്പിൽ എറണാകുളം നഗരത്തോട് ചേർന്ന് മണ്ഡലങ്ങളിൽ ഇടത് മുന്നണി ഇത് രാഷ്ട്രീയ ആയുധമാകും. ഇബ്രാഹിം കുഞ്ഞ് വീണ്ടും മത്സരിക്കാനിറങ്ങിയാൽ യുഡിഎഫിന് വിഷയം ബാധ്യതയാകും

എന്നാൽ പാലാവട്ടം അഴിമതി എന്നത് ജനം വിശ്വസിക്കാത്ത കഥയായെന്നാണ് കോൺഗ്രസ് വിശദീകരിക്കുന്നത്. പുതുക്കിപ്പണിയുന്ന പാലത്തിന്‍റെ ആദ്യ നിർമ്മാണത്തിൽ 25 ശതമാനം ജോലി പൂർത്തിയാക്കിയത് ഇടത് സർക്കാരാണ്. മാത്രമല്ല ഭാര പരിശോധന എതിർത്ത് ഇടത് മുന്നണിയുടെ രാഷ്ട്രീയ ഗൂഡാലോചനയുടെ തെളിവാണെന്നും യുഡിഎഫ് അവതരിപ്പിക്കുന്നു.

click me!