മലബാറിൽ തേരോട്ടം നടത്തി എൽഡിഎഫ്: വിദൂര സ്വപ്നമായി മുസ്ലീം ലീഗിൻ്റെ വനിത എംഎൽഎ

By Web TeamFirst Published May 2, 2021, 8:33 PM IST
Highlights

കല്പറ്റയിലെ ടി സിദ്ദിഖിന്റെ ജയം ന്യൂനപക്ഷ വോട്ടുകളുടെ ബലത്തിലാണ്. ഇടതുമുന്നണിയാകട്ടെ വടക്കൻ കേരളത്തിൽ 60ൽ 39 സീറ്റുകൾ ജയിച്ച് കയറി. കഴിഞ്ഞ തവണത്തേക്കാൾ 2 സീറ്റുകൾ അധികം നേടി.

കോഴിക്കോട്: കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിലുണ്ടായ ചെറിയ തിരിച്ചടികളെ പോലും അതിജീവിക്കുന്നതായി വടക്കൻ കേരളത്തിലെ എൽഡിഎഫിന്റെ തേരോട്ടം. മിന്നും ജയത്തിനിടയിലും എൽജെഡിക്ക് നൽകിയ രണ്ട്  സിറ്റിംഗ് സീറ്റുകളിലും തോറ്റത് കല്ലുകടിയായി. തകർന്നടിഞ്ഞ കോൺഗ്രസിന് കല്പറ്റയിലെ ജയം മാത്രമാണ് ആശ്വസിക്കാനുള്ളത്.

2020ൽ കണ്ണൂർ കോർപ്പറേഷൻ പിടിച്ചെടുത്ത കോൺഗ്രസ് കണ്ണൂർ നിയമസഭാ മണ്ഡലത്തിലെ ജയവും ഉറപ്പിച്ചതാണ്. പക്ഷെ സതീശൻ പാച്ചേനി വീണ്ടും തോറ്റു. ഉദുമയിൽ മികച്ച പോരാട്ടം നടത്തിയെന്ന അവകാശപ്പെട്ടെങ്കിലും 2016ന്റെ ഇരട്ടി വോട്ടിനാണ് കോൺഗ്രസ് തോറ്റത്. 
തൃത്താലയിലെ  ബൽറാമിന്റെ തോൽവി പാലക്കാട്ടെ അവശേഷിക്കുന്ന സ്വാധീനവും നഷ്ടമാക്കും. ഒറ്റപ്പാലത്തും പട്ടാമ്പിയിലും ചിറ്റൂരിലും ഇനി തിരിച്ചുവരാനാവാത്തവിധം കോൺഗ്രസ് പരാജയപ്പെട്ടു. 

കല്പറ്റയിലെ ടി സിദ്ദിഖിന്റെ ജയം ന്യൂനപക്ഷ വോട്ടുകളുടെ ബലത്തിലാണ്. വയനാട്ടിൽ വലിയ എതി‍ർപ്പുണ്ടായിട്ടും അവിടെ പോയി ജയിക്കാനായി എന്നത് സിദ്ധീഖിന് ആശ്വാസമായി. ഇടതുമുന്നണിയാകട്ടെ വടക്കൻ കേരളത്തിൽ 60ൽ 39 സീറ്റുകൾ ജയിച്ച് കയറി. കഴിഞ്ഞ തവണത്തേക്കാൾ 2 സീറ്റുകൾ അധികം നേടി. കണ്ണൂരിലെ മണ്ഡലങ്ങളിലെല്ലാം നേടിയത് സമഗ്രമായ വിജയം. ബിജെപിക്ക് സ്ഥാനാർത്ഥിയില്ലാതായിരുന്ന തലശ്ശേരിയിൽ പോലും എൽഡിഎഫ് മിന്നും ജയം നേടി. എൽജെഡി ചോദിച്ച് വാങ്ങിയ 2 സിറ്റിംഗ് സീറ്റുകൾ നഷ്ടമായത്  തലവേദനായായി. 

അതേ സമയം ബിജെപിക്ക് കോഴിക്കോട് നോർത്ത് പോലുള്ള  ചില മണ്ഡലങ്ങളൊഴികെ പലയിടത്തും വോട്ട് ചോർന്നു. വിജയം ലക്ഷ്യമിട്ട മലമ്പുഴയിൽ ഏറെ പിന്നിലായി. പാലക്കാട്ടും മഞ്ചേശ്വരത്തും കോടികൾ ചെലവിട്ട്  നടത്തിയ  പ്രചാരണം പാളി. . യുഡിഎഫിനെപ്പോലെ ബിജെപിക്കും തെരഞ്ഞെടുപ്പ് നഷ്ടക്കണക്കായി. മലപ്പുറം അടക്കം മുസ്ലിം മേഖലകളിൽ എൽഡിഎഫിന് കാര്യമായി വോട്ട് വർധിപ്പിക്കാനായി.വെൽഫയർ പാർട്ടുയടെ അടക്കമുള്ള പിന്തുണ നഷ്ടപ്പെട്ടതും അവരെ ബാധിച്ചില്ല.

മട്ടന്നൂരിൽ 58,812 വോട്ടുകളുടെ ചരിത്രഭൂരിപക്ഷത്തിലാണ് കെ.കെ.ശൈലജ ടീച്ചർ ജയിച്ചത്. ധർമ്മടത്ത് 95,522 വോട്ടുകൾ നേടിയ മുഖ്യമന്ത്രി പിണറായി വിജയനും 50123 വോട്ടുകൾ നേടി അരലക്ഷത്തിൻ്റെ ഭൂരിപക്ഷം സ്വന്തമാക്കി. കടുത്ത മത്സരം നടന്നതായി വിലയിരുത്തപ്പെട്ട കൂത്തുപറമ്പിലും കോഴിക്കോട് നോർത്തിലും കോഴിക്കോട് സൌത്തിലും മികച്ച ഭൂരിപക്ഷത്തോടെയാണ് എൽഡിഎഫ് ജയിച്ചത്. 

അഴീക്കോട്ടും കുറ്റ്യാടിയിലും നാദാപുരത്തും എൽഡിഎഫിന് വിജയം സ്വന്തമാക്കാനായി. കുന്ദമംഗലത്ത് നാലാം വട്ടവും എൽഡിഎഫിൻ്റെ പിടിഎ റഹീം ജയിച്ചു കയറി. കാൽനൂറ്റാണ്ടിന് ശേഷം വനിതാ സ്ഥാനാർത്ഥിയെ ഇറക്കിയ കോഴിക്കോട്ടെ സൗത്തിൽ പരാജയപ്പെട്ടത് ലീ​ഗിന് തിരിച്ചടിയായി. ഇനിയൊരിക്കൽ കൂടി മുസ്ലീം ലീ​ഗ് ഒരു വനിതയ്ക്ക് സീറ്റ് നൽകുമോ എന്നത് കണ്ടറിയണം. കോഴിക്കോട് സൗത്തിൽ കൗണ്ടിം​ഗിനിടെ ഒരു തവണ മുന്നിൽ വന്ന ബിജെപിക്ക് ബേപ്പൂരിൽ രണ്ടാം സ്ഥാനം നേടാനായത് നേട്ടമായി. എന്നാൽ മഞ്ചേശ്വരത്ത് 785 വോട്ടിന് രണ്ടാം സ്ഥാനത്തേക്ക് വന്നതും പാലക്കാട്ട് മുന്നേറനായതും ഒഴിച്ചാൽ മലബാറിൽ ബിജെപിക്ക് പാടെ നിരാശയാണ് ഉണ്ടായത്. നല്ല നിലയിൽ വോട്ടുചോർച്ചയും അവ‍ർക്കുണ്ടായി 

click me!